Connect with us

Gulf

ഇത് ലീഗ് ഒരുമിച്ചതിന് സമാനമായ സാഹചര്യം; സുന്നീ ഐക്യം പൂവണിയും: പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍

Published

|

Last Updated

ദമാം | സുന്നീ ഐക്യം പൂവണിയുമെന്നും അതാണ് തങ്ങളുടെ പ്രതീക്ഷയെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം) ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലികുട്ടി മുസ്ല്യാര്‍ പറഞ്ഞു. നേരത്തെ ശരീഅത്ത് വിവാദ ഘട്ടത്തില്‍ രണ്ട് ലീഗും ഒരുമിച്ചതുപോലെ, പൗരത്വ നിയമ ഭേദഗതിയുടെ സാഹചര്യത്തില്‍  മുന്നോട്ട് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

“”സുന്നീ ഐക്യം പൂവണിയണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സാഹചര്യം വരുന്ന സന്ദര്‍ഭത്തിലേ ഐക്യം പൂര്‍ണമാകൂ. ഇരു ലീഗും തമ്മില്‍ ഒരുമിച്ചുകൂടിയത് ഇങ്ങനെയുള്ള ഒരു പ്രശ്‌നം വന്നപ്പോഴാണ്. ഇത് അതുപോലുള്ള ഒരു പ്രശ്‌നമാണ്. ഇങ്ങനെ ഗൗരവമുള്ള ഒരു വിഷയമായതുകൊണ്ട് ഒത്തുചേരാനുള്ള സാധ്യതകള്‍ കൂടുതലാണ്.”” അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ സഊദിയില്‍ നടക്കുന്ന പരിപാടികള്‍ വിശദീകരിക്കാന്‍ ദമാം മീഡിയാ ഫോറത്തില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു ആലിക്കുട്ടി മുസ്‌ലിയാര്‍.

കോഴിക്കോട് നടന്ന യൂത്ത് ലീഗ് പരിപാടിയില്‍ സമസ്തക്ക് ക്ഷണം ലഭിച്ചതിനാലാണ് പ്രതിനിധിയായി കോഴിക്കോട് ഖാളി നാസര്‍ ഹയ്യ് തങ്ങള്‍ പങ്കെടുത്തത്. 17 ന് നടന്ന ഹര്‍ത്താലുമായി സഹരിക്കാന്‍ പാടില്ലെന്ന് തന്നെയായിരുന്നു സമസ്തയുടെ നിലപാട്. കോഴിക്കോട് നടകേണ്ടിയിരുന്ന മുസ്ലിം സംഘടനകളുടെ യോഗം മാറ്റിവെച്ചത് സയ്യിദ് ഹൈദരലി തങ്ങളുടെ അസൗകര്യം മൂലമാണ്. ഇത്തരം യോഗങ്ങള്‍ സമസ്ത ഇനിയും മുന്‍കൈ എടുത്ത് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പത്രസമ്മേളനത്തില്‍ അലവിക്കുട്ടി ഒളവട്ടൂര്‍, അബ്ദുര്‍റഹ്മാന്‍ മൗലവി അറക്കല്‍, ഇബ്‌റാഹീം ഓമശ്ശേരി, ബഷീര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍ പൂനൂര്‍, ഫവാസ് ഹുദവി പട്ടിക്കാട് എന്നിവരും സംബന്ധിച്ചു.