National
പൗരത്വ ബിൽ: കോൺഗ്രസിനെ കാത്തിരിക്കാതെ ലീഗ് പ്രതിഷേധ സമരം
ന്യൂഡൽഹി | പൗരത്വ ഭേദഗതി ബില്ലിനെതിരെ പാർലിമെന്റ് വളപ്പിൽ മുസ്‌ലിം ലീഗിന്റെ സമരം. യു പി എ ഘടകക്ഷിയായ മുസ്്ലിം ലീഗ്, കോൺഗ്രസിനെ കാത്തിരിക്കാതെയാണ് പ്രതിഷേധ സമരം നടത്തിയത്. കേരളത്തിൽ നിന്നുള്ള മൂന്ന് അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുളള ഒരു അംഗവുമാണ് പാർലിമെന്റ്്വളപ്പിനുള്ളിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയത്. ബില്ല് ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കൂട്ടി, ഇ ടി മുഹമ്മദ് ബശീർ, പി വി അബ്ദുൽ വഹാബ്, തമിഴ്നാട്ടിൽ നിന്നുള്ള ലോക്‌സഭാംഗം നവാസ് കാനി എന്നിവരാണ് പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചത്.
കഴിഞ്ഞ തവണകളിൽ കോൺഗ്രസിനൊപ്പമായിരുന്നു മുസ്്ലിം ലീഗ് പ്രതിഷേധം നടത്തിയിരുന്നത്. എന്നാൽ ചില ബില്ലുകളിൽ കോൺഗ്രസിന് നിലപാട് ഇല്ലാതെ പോയതോടെ ലീഗിനും പ്രത്യേക നിലപാടെടുക്കാനാകാതെ പോയിരുന്നു. ആ ഘട്ടത്തിൽ ഇടത് പാർട്ടികൾ അടക്കമുള്ളവർ ലോക്‌സഭയിലും രാജ്യസഭയിലും ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തതോടെ മുസ്്ലിം ലീഗിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പൗരത്വ ഭേദഗതി ബില്ലിൽ മുസ്്ലിം ലീഗ് ഒറ്റക്ക് സമരം നടത്തിയിരിക്കുന്നത്. കൂടാതെ ദേശീയ തലത്തിൽ തീരുമാനങ്ങളെടുക്കാൻ ഇനി കോൺഗ്രസിനെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ലീഗ് എത്തിയിട്ടുണ്ട്. ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് കോൺഗ്രസ് വിരുദ്ധ മുന്നണിയിൽ ചേർന്നു മത്സരിക്കുന്നുണ്ട്.