Connect with us

Ongoing News

രുചി വൈവിധ്യം തീര്‍ക്കാന്‍ പഴയിടം വീണ്ടും ഹാജര്‍

Published

|

Last Updated

കാഞ്ഞങ്ങാട്: സര്‍ഗ പ്രതിഭകളുടെ കലാവിസ്മയങ്ങള്‍ അരങ്ങില്‍ നവ്യാനുഭൂതികള്‍ തീര്‍ക്കുമ്പോള്‍ അണിയറയില്‍ പാചക കലയുടെ രുചി വൈവിധ്യം തീര്‍ക്കാന്‍ പഴയിടം വീണ്ടും ഹാജര്‍. പഴയിടം മോഹനന്‍ നമ്പൂതിരി പാചകപ്പുരയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്ന പതിനഞ്ചാമത്തെ സംസ്ഥാന കലോത്സവമാണിത്. സദ്യയില്‍ സ്വാദിന്റെ ആഘോഷമൊരുക്കാന്‍ പഴയിടവും സംഘവും ബുധനാഴ്ച പുലര്‍ച്ചെ തന്നെ കാഞ്ഞങ്ങാട്ടെത്തിയിരുന്നു. 60 പേരാണ് പഴയിടത്തിന്റെ സംഘത്തിലുള്ളത്.

വേദികളില്‍ മാറ്റുരക്കുന്നവര്‍ക്കുള്‍പ്പടെ ഒരു ലക്ഷം പേര്‍ക്കാണ് ഇത്തവണ ഭക്ഷണമൊരുക്കുന്നത്. ഇന്നലെ രാത്രിയോടെ സംഘാടകര്‍ക്കും മറ്റുമായുള്ള ഭക്ഷണ വിതരണത്തോടെ പാചകപ്പുര സജീവമായി. ഇടിയപ്പം, വെജിറ്റബിള്‍ കറി എന്നിവയായിരുന്നു ഉദ്ഘാടന ദിവസം പ്രാതലിനുണ്ടായിരുന്നത്. രണ്ടാം ദിവസമായ വെള്ളിയാഴ്ച ഇഡ്ഢലി, ശനിയാഴ്ച പുട്ട്, സമാപന ദിവസമായ ഞായറാഴ്ച ഉപ്പുമാവ് എന്നിങ്ങനെയാണ് പ്രാതലിന് ഒരുക്കുന്നത്. സദ്യയില്‍ സാധാരണ വിഭവങ്ങളൊക്കെ ഇടം പിടിക്കും. പത്തു തരം കറികള്‍ നാലു ദിവസവും വ്യത്യസ്തമായ പായസം എന്നിവയുമുണ്ടാകും. രാവിലെ 11നും വൈകീട്ടും ചായയും പലഹാരവുമുണ്ടാകും.

---- facebook comment plugin here -----