Connect with us

Kasargod

മഞ്ചേശ്വരത്തെ ദയനീയ പരാജയത്തെ ചൊല്ലി ബി ജെ പിയിൽ കലാപം; എൽ ഡി എഫിലും അടിയൊഴുക്കുകൾ

Published

|

Last Updated

കാസർകോട്: മഞ്ചേശ്വരം നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ 7,923 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് വിജയം കരസ്ഥമാക്കിയപ്പോൾ ബി ജെ പി നയിക്കുന്ന എൻ ഡി എ നേരിട്ടത് കനത്ത പരാജയം. മണ്ഡലത്തിൽ ബി ജെ പിക്കുണ്ടായിരുന്ന അവശേഷിച്ച സ്വാധീനവും ദുർബലമാക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം. യു ഡി എഫ് സ്ഥാനാർഥി എം സി ഖമറുദ്ദീന് 65,407 വോട്ടും എൻ ഡി എ സ്ഥാനാർഥി രവീശതന്ത്രി കുണ്ടാറിന് 57,484 വോട്ടും എൽ ഡി എഫ് സ്ഥാനാർഥി ശങ്കർറൈക്ക് 38,233 വോട്ടുമാണ് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചത്.

2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥിയായിരുന്ന പി ബി അബ്ദുൽറസാഖിന് 56,870 വോട്ടും എൽ ഡി എഫിലെ സി എച്ച് കുഞ്ഞമ്പുവിന് 42,565 വോട്ടും ബി ജെ പിയിലെ കെ സുരേന്ദ്രന് 56,781 വോട്ടുമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽപി ബി അബ്ദുൽറസാഖിന് ലഭിച്ച വോട്ടിനെക്കാൾ 8,537 അധികം വോട്ടാണ് ഖമറുദ്ദീന് ലഭിച്ചത്. കെ സുരേന്ദ്രന് ലഭിച്ചതിനെക്കാൾ 703 വോട്ടുകൾ ഇത്തവണ തന്ത്രിക്ക് കിട്ടി. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സി എച്ച് കുഞ്ഞമ്പുവിന് ലഭിച്ചതിനെ അപേക്ഷിച്ച് ഇക്കുറി ശങ്കർറൈക്ക് 4,332 വോട്ടിന്റെ കുറവ് വന്നു. എൽ ഡി എഫിന്റെ ഇത്രയും വോട്ടുകൾ എവിടെപ്പോയെന്ന അണികളുടെ ചോദ്യമാണ് നേതൃത്വം നേരിടുന്നത്. കഴിഞ്ഞ തവണ യു ഡി എഫിനോട് 89 വോട്ടിന്റെ കുറവിനാണ് ബി ജെ പി പരാജയപ്പെട്ടിരുന്നത്. അതായത് ബി ജെ പി വിജയത്തോടടുത്തിരുന്നു.

എന്നാൽ ഇക്കുറിയും രണ്ടാംസ്ഥാനം നിലനിർത്തിയെങ്കിലും യു ഡി എഫ് സ്ഥാനാർഥിയെക്കാൾ ഏറെ പിന്നിലാണ്. അതുകൊണ്ടുതന്നെ കുറച്ചു വോട്ടുകൾ കൂടിയത് ബി ജെ പിക്ക് ആശ്വാസം പകരുന്നില്ല.
പരാജയത്തിന്റെ പേരിൽ എൽ ഡി എഫും ബി ജെ പിയും ഇപ്പോൾ പഴിചാരിത്തുടങ്ങിയിട്ടുണ്ട്. എൽ ഡി എഫിന്റെ നാലായിരത്തിൽ പരം വോട്ടുകൾ യു ഡി എഫിന് മറിച്ചുനൽകിയെന്നാണ് ബി ജെ പി ആരോപിക്കുന്നത്. ബി ജെ പിയുമായുള്ള രഹസ്യധാരണയിലാണ് യു ഡി എഫ് മികച്ച വിജയം നേടിയതെന്ന് എൽ ഡി എഫും കുറ്റപ്പെടുത്തുന്നു.
എം സി ഖമറുദ്ദീൻ നേടിയ തിളക്കമാർന്ന വിജയം യു ഡി എഫിന്റെ ആത്മവിശ്വാസം ഇരട്ടിക്കാൻ ഇടവരുത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ 89 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേരിയ വിജയം നേടിയ മുസ്‌ലിം ലീഗ് ഇത്തവണ വൻഭൂരിപക്ഷം നേടി സ്വാധീനം ശക്തമാക്കിയിരിക്കുകയാണ്. സ്ഥാനാർഥി നിർണയത്തെ തുടർന്ന് തുടക്കത്തിൽ ചില അസ്വാരസ്യങ്ങൾ ലീഗിൽ ഉണ്ടായിരുന്നെങ്കിലും എം സി ഖമറുദ്ദീന്റെ വിജയത്തെ ബാധിക്കുന്ന ഘടകമായി അത് മാറിയില്ല. മണ്ഡലത്തിന് പുറത്തുള്ള രവീശ തന്ത്രിയെ സ്ഥാനാർഥിയാക്കിയതിനെതിരെ ബി ജെ പിക്കകത്തും പ്രശ്നങ്ങളുണ്ടായിരുന്നു.
ഒരു വിഭാഗം പ്രവർത്തകർ തന്ത്രിയുടെ പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. ഇത് തിരിച്ചടിക്ക് കാരണമായോ എന്ന് ബി ജെ പി പരിശോധിക്കും. ഉപതിരഞ്ഞെടുപ്പ് ഫലം ബി ജെ പിയിൽ പുതിയൊരു കലാപത്തിനാണ് വഴിതുറന്നിരിക്കുന്നത്. എൽ ഡി എഫിന്റെ വോട്ടിൽ കാര്യമായ ചോർച്ചയുണ്ടായത് ആ മുന്നണിയും ഗൗരവത്തിൽ എടുത്തിട്ടുണ്ട്. വലിയ അടിയൊഴുക്കാണ് എൽ ഡി എഫിലുണ്ടായിരിക്കുന്നത്. പ്രചാരണത്തിൽ യു ഡി എഫിനൊപ്പമായിരുന്നു എൽ ഡി എഫ്. എന്നാൽ ഈ ആവേശം എൽ ഡി എഫിന് കാര്യമായ ഗുണം ചെയ്തില്ല.

Latest