Connect with us

Kerala

സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലയിലെ കേസിന്റെ നാള്‍ വഴികള്‍

Published

|

Last Updated

തിരുവനന്തപുരം: കേരളം വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു കെവിന്‍ വധക്കേസ്. സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊല എന്ന പേരിലാണ് ഇത് ചര്‍ച്ച ചെയ്യപ്പെട്ടത്. വെറും 90 ദിവസത്തെ വിചാരണ്‌ക്കൊടുവില്‍ പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് 22ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ശിക്ഷയാണ് ഇന്നുണ്ടായത്.

കേസിന്റെ നാള്‍വഴികള്‍ ഇങ്ങനെ

2018 മേയ് 25

കെവിനും നീനുവും സ്‌നേഹത്തിലാണെന്ന് അറിഞ്ഞ് നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ കെവിന്റെ അച്ഛന്‍ ജോസഫിനെ കാണാനെത്തിയത് അന്നാണ്. ബന്ധത്തില്‍ നിന്നു കെവിന്‍ പിന്മാറണമെന്ന് ആവശ്യപ്പെടാനാണ് ജോസഫിന്റെ വര്‍ക്ഷോപ്പില്‍ ചാക്കോ എത്തിയത്.

മേയ് 26

നീനുവിന്റെ അമ്മയുടെ സഹോദരിയും ബന്ധുവും കെവിന്റെ വീട്ടില്‍ എത്തി ഇതേ കാര്യം ആവര്‍ത്തിച്ചു. അതോടെ കെവിനും നീനുവും വിവാഹിതരാകാന്‍ തീരുമാനിച്ചു. തുടര്‍ന്നു നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ മകളെ കെവിന്‍ തട്ടിക്കൊണ്ടുപോയതായി കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കി.

മേയ് 27

പുലര്‍ച്ചെ 2.00

കോട്ടയം മാന്നാനത്തുള്ള വീട്ടില്‍ നിന്നു കെവിനെയും ബന്ധു അനീഷിനെയും 13 അംഗ സംഘം തട്ടിക്കൊണ്ടുപോകുന്നു. നാട്ടുകാരും കെവിന്റെ പിതാവ് ജോസഫും ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുന്നു. പൊലീസ് ഗൗരവത്തിലെടുക്കുന്നില്ല

രാവിലെ 8.00

തട്ടിക്കൊണ്ടുപോയ സംഘം അനീഷിനെ കോട്ടയം നഗരത്തിനു പുറത്തുള്ള സംക്രാന്തിയില്‍ ഇറക്കിവിടുന്നു.

പകല്‍ 11.00

നീനു നേരിട്ടെത്തി പരാതി നല്‍കുന്നു. മുഖ്യമന്ത്രിയുടെ കോട്ടയം സന്ദര്‍ശനം സംബന്ധിച്ചു തിരക്കിലാണെന്നും അതിനു ശേഷം അന്വേഷിക്കാമെന്നും പൊലീസിന്റെ മറുപടി.

വൈകിട്ട് 5.00

മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ ശേഷം പൊലീസെത്തി നീനുവിനെ മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഹാജരാക്കുന്നു. വൈകിട്ട് ആറോടെ അന്വേഷണം ആരംഭിക്കുന്നു. ഗാന്ധിനഗര്‍ എസ്‌ഐ തെന്മലയിലേക്കു പുറപ്പെടുന്നു.

രാത്രി 10.00

കെവിനെ തട്ടിക്കൊണ്ടുപോയ കാര്‍ തെന്മലയില്‍ കണ്ടെത്തുന്നു, പ്രതികളിലൊരാളായ ഇഷാനെ പിടികൂടുന്നു. തെന്മലയ്ക്കു സമീപം പിറവന്തൂരില്‍ കെവിന്‍ കാറില്‍ നിന്നു ചാടിപ്പോയെന്ന് ഇയാളുടെ മൊഴി. ഈ പ്രദേശത്തു തിരച്ചില്‍.

മേയ് 28

രാവിലെ 8:30

കെവിന്റെ മൃതദേഹം തെന്മലയ്ക്ക് 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ നിന്നു കണ്ടെത്തുന്നു. 14 പ്രതികളും അറസ്റ്റില്‍.

ആഗസ്ത് 21

ദുരഭിമാന കൊല എന്ന പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

ഒക്ടോബര്‍ 6

കോട്ടയം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ കെവിന്‍ വധക്കേസ് വിചാരണ തുടങ്ങി.

നവംബര്‍ 7

ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍ പെടുത്തി വിചാരണ നടത്താന്‍ തീരുമാനം.

2019 ഫെബ്രുവരി 16

മുന്‍ എസ്‌ഐ എംഎസ് ഷിബുവിന് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി.

ജൂലൈ 30

90 ദിവസം നീണ്ട വിചാരണ പൂര്‍ത്തിയായി.

ഓഗസ്റ്റ് 14

വിധി പറയാനായി ചേര്‍ന്ന കോടതി ദുരഭിമാനക്കൊല എന്ന വിഷയത്തില്‍ ഇരു വിഭാഗത്തെയും വാദം വീണ്ടും കേട്ടു.

ഓഗസ്റ്റ് 22

പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധി പറഞ്ഞു.

Latest