Connect with us

National

മെഡിക്കല്‍ കമ്മീഷന്‍ ബില്‍: വ്യാഴാഴ്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്യവ്യാപകമായി പഠിപ്പുമുടക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച രാജ്യവ്യാപകമായി പഠിപ്പുമുടക്കുമെന്ന് ഐ എം എ അറിയിച്ചു. ബില്ല് വ്യാഴാഴ്ച രാജ്യസഭ പരിഗണിക്കാനിരിക്കെയാണ് വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചത്. ബില്ലിനെതിരെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാര്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ഇന്ന് രാവിലെ ആരംഭിച്ചു. അത്യാഹിത, തീവ്രവപരിചരണ, ശസ്ത്രക്രിയാ വിഭാഗങ്ങളെ ഒഴിവാക്കിയുള്ള സമരം വ്യാഴാഴ്ച രാവിലെ ആറ് മണി വരെ തുടരും.

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാകുന്നതോടെ എം ബി ബി എസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി കിട്ടും. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഡോക്ടര്‍മാരുടെ എണ്ണത്തിന്റെ 30 ശതമാനം പേര്‍ക്കാണ് അതിനുള്ള അനുമതി കിട്ടുക. എം ബി ബി എസ് യോഗ്യതയുള്ള 12 ലക്ഷം പേരാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമം വന്നാല്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന എം ബി ബി എസ് യോഗ്യത ഇല്ലാത്ത മൂന്നരലക്ഷം പേര്‍ക്ക് കൂടി ചികിത്സക്ക് അനുമതി കിട്ടും.

എം ബി ബി എസിന്റെ അവസാന വര്‍ഷ പരീക്ഷ പി ജി പ്രവേശനത്തിനുള്ള മാനദണ്ഡമാക്കുമെന്നതാണ് മറ്റൊരു തീരുമാനം. ഇതോടെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ കുറയുമെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. നിയമം വന്നാല്‍ മെഡിക്കല്‍ കൗണ്‍സിലിന് പകരം വരുന്ന മെഡിക്കല്‍ കമ്മീഷനില്‍ 90 ശതമാനം പേരും സര്‍ക്കാര്‍ നോമിനികളാകും.

Latest