Connect with us

National

രാജീവ് വധക്കേസ് പ്രതി നളിനിക്ക് ഒരു മാസത്തെ പരോള്‍; വെല്ലൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി

Published

|

Last Updated

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന്‍ പരോളില്‍ പുറത്തിറങ്ങി. ഇന്ന് രാവിലെയാണ് വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെ സ്ത്രീ തടവുകാര്‍ക്കായുള്ള സെല്ലില്‍ നിന്ന് ഒരു മാസത്തെ പരോളില്‍ നളിനി പുറത്തിറങ്ങിയത്. മകള്‍ ഹരിത്രയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനായി പരോള്‍ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ ജൂലൈ അഞ്ചിന് മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് അംഗീകരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കരുത്, രാഷ്ട്രീയ നേതാക്കന്മാരുമായി ബന്ധപ്പെടരുത് തുടങ്ങിയ കര്‍ശന വ്യവസ്ഥകള്‍ നളിനിക്കു നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഏഴു പ്രതികളെ നേരത്തെ മോചിപ്പിക്കണമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ ശിപാര്‍ശയില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാനിരിക്കെയാണ് നളിനി പരോളിലിറങ്ങുന്നത്. മാതാവിന്റെയും ഇവരുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള കത്പാഡി സ്വദേശിയായ ഒരു സ്ത്രീയുടെയും ആള്‍ജാമ്യത്തിലാണ് നളിനിയെ പരോളില്‍ അയക്കുന്നതെന്ന് ജയില്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ദ്രാവിഡ ഇയാക്ക തമിഴര്‍ പേരവൈ എന്ന തമിഴ് അനുകൂല സംഘടനയുടെ ഒരു പ്രവര്‍ത്തകന്റെ വെല്ലോര്‍ പട്ടണത്തിലുള്ള വീട്ടിലാണ് നളിനി താമസിക്കുക.
28 വര്‍ഷമായി കഴിയുന്ന വെല്ലോറിലെ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ജയിലില്‍ നിന്ന് വ്യാഴാഴ്ച രാവിലെ നളിനി പരോളില്‍ പുറത്തിറങ്ങുമെന്ന് തമിഴ്നാട് ജയില്‍ വകുപ്പിലെ ഒരു മുതിര്‍ന്ന പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പ്രതിയെ പരോളില്‍ വിടുന്നതെന്നും കോടതിയുടെ നിര്‍ദേശത്തിന് അനുസൃതമായ രേഖകളെല്ലാം പ്രതി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നളിനിയുടെ സുരക്ഷക്കുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
28 വര്‍ഷത്തിനിടക്ക് ഒരു ദിവസം മാത്രമാണ് ഇതിനു മുമ്പ് നളിനിക്ക് പരോള്‍ അനുവദിച്ചിരുന്നത്. പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കഴിഞ്ഞ വ്യക്തിയാണ് നളിനി. ജയിലില്‍ പിറന്ന മകള്‍ ഹരിത്ര ഇപ്പോള്‍ ബ്രിട്ടനിലാണ് താമസിക്കുന്നത്.

നളിനിക്കു പുറമെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, എ ജി പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരാണ് രാജീവ് വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്നത്. 1991 മെയ് 21ന് ചെന്നൈക്ക് സമീപത്തെ ശ്രീപെരുംപുത്തൂരില്‍ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുന്നതിനിടെയാണ് രാജീവ് ഗാന്ധി ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

---- facebook comment plugin here -----

Latest