Connect with us

Kerala

മോശമായി ചിത്രീകരിച്ച് പിഎസ് സിയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന പിഎസ്‌സിയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വം ശ്രമങ്ങള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധികാരത്തിലേറുമ്പോള്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ എല്ലാം സമയബന്ധിതമായി പാലിക്കും. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1,10000 നിയമനങ്ങള്‍ പിഎസ്‌സി വഴി നടന്നു. 22000 തസ്തികകള്‍ ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതല്‍ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് പിഎസ്‌സി. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിച്ച് യുവജനങ്ങളില്‍ അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പുറത്തുനിന്നുള്ള ഒരു ഇടപെടലും പരീക്ഷാ നടത്തിപ്പിലോ നിയമനത്തിലോ ഇല്ല. മറ്റ് പല സംസ്ഥാനങ്ങളിലും അങ്ങനെ അല്ല. കുറ്റമറ്റ പ്രവര്‍ത്തനമാണ് പിഎസ്‌സിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂനിവേഴ്‌സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ഥികള്‍ അനധികൃതമായി ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റില്‍ കയറി പറ്റിയെന്നായിരുന്നു പ്രധാന ആരോപണം. അത് തെറ്റെന്ന് തെളിയുകയും ചെയ്തു. പക്ഷെ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ പിഎസ്‌സി പോലെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുകയാണ്. പരാതി ഉന്നയിക്കാം പക്ഷെ വിശ്വാസ്യത തകര്‍ക്കരുത് .വിമര്‍ശനങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ് . ഭരണഘടനാ സ്ഥാപനങ്ങളെ രാജ്യവ്യാപകമായി തകര്‍ക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണ് പിഎസ്‌സിക്ക് എതിരായ ആക്ഷേപമെന്നും പിണറായി വിജയന്‍ പറഞ്ഞു. അക്കാദമിക് നിലവാരത്തിലും പാരമ്പര്യത്തിലും രാജ്യത്തെ തന്നെ മികച്ച കോളജുകളില്‍ ഒന്നാണ് യൂനിവേഴ്‌സിറ്റി കോളജ്. മികച്ച നിലവാരമുള്ള വിദ്യാര്ഥികളും അധ്യാപകരുമുള്ള കോളജാണിത്. ഈ കോളജില്‍ അക്രമം നടന്നു. അക്രമത്തിനോട് എങ്ങിനെ പ്രതികരിക്കുന്നുവെന്നതാണ് പ്രധാനം. അക്രമമുണ്ടാക്കിയവരെ പിന്തുണക്കുന്ന സര്‍ക്കാറല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Latest