Connect with us

Kerala

കായംകുളത്തെ ഒരു വീട്ടില്‍ ആറു മാസത്തിനിടെ കത്തിയമര്‍ന്നത് നാലു ബൈക്കുകള്‍; യുവാവ് കസ്റ്റഡിയില്‍

Published

|

Last Updated

കായംകുളം: ആലപ്പുഴയിലെ കായംകുളം പത്തിയൂര്‍ പ്ലാമൂട്ടില്‍ ജോസിന്റെ വീട്ടില്‍ കഴിഞ്ഞ ആറു മാസത്തിനിടെ കത്തിയമര്‍ന്നത് നാല് ബൈക്കുകള്‍. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. മുഖംമൂടി ധരിച്ച ഒരു യുവാവ് ബൈക്ക് കത്തിക്കാനെത്തുന്ന ദൃശ്യമാണ് ജോസിന്റെ വീട്ടിലെ സിസിടിവിയില്‍ നിന്ന് കണ്ടെടുത്തത്.

ജോസിന്റെ വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകളാണ് കത്തിച്ചത്. വെള്ളിയാഴ്ചയാണ് നാലാമെത്ത ബൈക്ക് അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ ജനുവരി മൂന്നിനാണ് മൂന്നു ബൈക്കുകള്‍ കത്തിയമര്‍ന്നത്. അതേസമയം, തനിക്ക് ശത്രുക്കളാരുമില്ലെന്ന് ജോസ് വ്യക്തമാക്കുന്നുണ്ടെങ്കിലും മകളെ ശല്യം ചെയ്ത ഒരു യുവാവിനെതിരെ അയാളുടെ വീട്ടുകാരോട് പരാതിപ്പെട്ടതായി പറയുന്നുണ്ട്. ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്ന് വീട്ടുകാര്‍ ഉറപ്പു നല്‍കിയെങ്കിലും പിന്നീടും ശല്യമുണ്ടായതായി പറയുന്നു.

ബൈക്ക് കത്തിച്ചതില്‍ ജോസിന്റെ മകളെ ശല്യപ്പെടുത്തിയ യുവാവിന് പങ്കുണ്ടോ, കസ്റ്റഡിയിലുള്ളയാള്‍ക്ക് യുവാവുമായി ബന്ധമുണ്ടോ എന്നതെല്ലാം പോലീസ് അന്വേഷിച്ചു വരികയാണ്.

Latest