Ongoing News
പാക്കിസ്ഥാനോട് 49 റൺസ് തോൽവി; ദക്ഷിണാഫ്രിക്ക ലോകകപ്പിൽ നിന്ന് പുറത്ത്
ലോര്‍ഡ്‌സ്: ലോകകപ്പില്‍ നിന്ന് ദക്ഷിണാഫ്രിക്ക പുറത്ത്. നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാനോട് 49 റണ്‍സിന് തോറ്റു. ടൂര്‍ണമെന്റില്‍ പാകിസ്ഥാന്റെ രണ്ടാം ജയമാണിത്. ഇതോടെ സെമി പ്രതീക്ഷ സജീവമാക്കാനും അവര്‍ക്ക് സാധിച്ചു. നേരത്തെ ഇംഗ്ലണ്ടിനെതിരെയും പാക്കിസ്ഥാന്‍ വിജയം നേടിയിരുന്നു. പാക് ഉയര്‍ത്തിയ 309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 259 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍മാരാണ് പാക്കിസ്ഥാന്റെ വിജയശില്പികള്‍. വഹാബ് റിയാസും ഷദാബ് ഖാനും മൂന്ന് വിക്കറ്റെടുത്തു. ആമിറിന് രണ്ട് വിക്കറ്റ് ലഭിച്ചു. 89 റണ്‍സെടുത്ത ഹാരിസ് സൊഹൈലാണ് കളിയിലെ താരം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ട് മാറ്റങ്ങളാണ് പാക് ടീമില്‍ വന്നത്. ഷോയിബ് മാലിക്കിനും ഹസന്‍ അലിക്കും പകരം ഹാരിസ് സുഹൈലും ഷഹീനും ടീമില്‍ ഇടംപിടിച്ചു.
ഫഖര്‍ സമാനും ഇമാം ഉള്‍ഹക്കും ചേര്‍ന്ന് മികച്ച തുടക്കം ടീമിന് നല്‍കി. ഇമാം 58 പന്തില്‍ 44 റണ്‍സെടുത്തു. ഫഖര്‍ സമാന്‍ 50 പന്തില്‍ 44 റണ്‍സെടുത്തു. ഓപ്പണിംഗില്‍ 81 റണ്‍സാണ് ഇരുടീമുകളും ചേര്‍ത്തത്. ഇമ്രാന്‍ താഹിറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഫഖര്‍ ആദ്യം മടങ്ങി. പിന്നാലെ തന്നെ ഇമാമും മടങ്ങി. പിന്നീട് ബാബര്‍ അസമും മുഹമ്മദ് ഹഫീസും ചേര്‍ന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്. ഫഫീസിനെ 20 റണ്‍സില്‍ മാക്രമാണ് പുറത്താക്കിയത്. അസം 80 പന്തില്‍ 69 റണ്‍സെടുത്തു.
ഏഴ് ബൗണ്ടറി താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. സുന്ദരമായ ഇന്നിംഗ്‌സാണ് താരം കാഴ്ച്ചവെച്ചത്. പിന്നീടെത്തിയ ഹാരിസ് സൊഹൈലാണ് കളി മാറ്റി മറിച്ചത്. 59 പന്തില്‍ 89 റണ്‍സെടുത്ത സൊഹൈല്‍ തകര്‍ത്തടിച്ചതോടെ പാക്കിസ്ഥാന്‍ സ്‌കോര്‍ 300 കടന്നു. ഒമ്പത് ഫോറും മൂന്ന് സിക്‌സറും താരം പറഞ്ഞി. ഇമാദ് വാസിം മികച്ച പിന്തുണ നല്‍കി.
പത്ത് ഓവറില്‍ 41 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത താഹിര്‍ തിളങ്ങി. എന്‍ഗിദി മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും 64 റണ്‍സ് വഴങ്ങി. മറുപടി ബാറ്റിംഗില്‍ ഹാഷിം അംലയെ രണ്ട് റണ്‍സില്‍ ആമിര്‍ മടക്കി. ക്വിന്റണ്‍ ഡികോക്ക് 47 റണ്‍സുമായി പൊരുതി. 63 റണ്‍സെടുത്ത ഡുപ്ലെസിയും മികച്ച പ്രകടനമാണ് നടത്തിയത്. ഇവര്‍ക്ക് ശേഷം ആര്‍ക്കും വലിയ സ്‌കോര്‍ നേടാനായില്ല. ഡികോക്ക് മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറുമടിച്ചു. ഡുപ്ലെസി അഞ്ച് ബൗണ്ടറിയാണ് അടിച്ചത്. മാക്രം പെട്ടെന്ന് മടങ്ങി. വാന്‍ഡെര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍ എന്നിവര്‍ക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല.
Read Also: ജീവശ്വാസം തേടി രണ്ട് ടീമുകൾ