Ongoing News
എന്റെ വക 10,001 രൂപ; ഈ തുക ഒന്നുമല്ലായെന്ന് എനിക്ക് ബോധ്യമുണ്ട്
ബംഗളൂരു: മുപ്പത് വര്‍ഷം മുമ്പുള്ള കസ്റ്റ്റ്റഡി മരണത്തിന്റെ പേരില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വക പതിനായിരത്തൊന്ന് രൂപ.
സഞ്ജീവ് ഭട്ടിന്റെ ഈ പ്രതിസന്ധി ഘട്ടത്തില്‍ വല്ലാത്ത മാനസിക സംഘര്‍ഷത്തിലും പ്രതിസന്ധിയലുമായിപ്പോയിട്ടുണ്ടാകുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് തുടര്‍ നിയമ പോരാട്ടങ്ങള്‍ക്കുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയില്‍ വളരെ ചെറിയ ഒരു സഹായമായി പതിനായിരത്തിഒന്നു രൂപ അയച്ചുകൊടുക്കുന്നുവെന്ന് മഅ്ദനി ഫേസ്ബുക്കില്‍ കുറിച്ചു.
നിയമപോരാട്ടത്തിന്റെ “ഭാരം” നന്നായിത്തന്നെ അറിയുന്ന തനിക്ക് ബോധ്യമുണ്ടെന്നും ഈ തുക ഒന്നുമല്ലായെന്നും മഅ്ദനി പറഞ്ഞു. പക്ഷ, ഈ കാരാഗൃഹ തുല്യ ജീവിതത്തില്‍ എനിക്ക് ഇപ്പോള്‍ ഇതേ കഴിയുന്നുള്ളൂവെന്നും മഅ്ദനി ഫേസ്ബുക്കിൽ കുറിച്ചു.
സഞ്ജീവ്ഭട്ട്: “അണ്ണാറ കണ്ണനും തന്നാലായത്” എന്ന തലവാചകത്തോടെയാണ് മഅ്ദനിയുടെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
സഞ്ജീവ്ഭട്ട്:
“അണ്ണാറ കണ്ണനും തന്നാലായത്”
പോലീസ് ഉദ്യോഗസ്ഥന്മാര്‍ കേസില്‍ പ്രതിയാകുന്നതും ശിക്ഷിക്കപ്പെടുന്നതുമൊന്നും നമ്മുടെ രാജ്യത്ത് പുതുമയുള്ള കാര്യമല്ല.
പോലീസ് ഉദ്യോഗസ്ഥരില്‍ പലരും കള്ളക്കേസുകള്‍ ഉണ്ടാക്കുകയും അതു തെളിയിക്കാന്‍ കള്ളസാക്ഷികളെ ഹാജരാക്കുകയും കള്ള തെളിവുകള്‍
പടച്ചുണ്ടാക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണം തേടി എനിക്ക് എവിടെയും അന്വഷിച്ചു പോകേണ്ട കാര്യമില്ലല്ലോ?
എന്റെ മേല്‍ ചുമത്തപ്പെട്ട രണ്ടു കേസുകളിലും എന്താണ് നടന്നതെന്ന് എനിക്ക് തന്നെ വളരെ കൃത്യമായി ബോധ്യമുള്ളതാണ്.
ബാംഗ്ലൂര്‍ കേസില്‍ കൃത്രിമതെളിവുകളുടെ കൂമ്പാരങ്ങള്‍ ഉണ്ടാക്കിയ ചില ഉദ്യോഗസ്ഥര്‍ അവസാനം കുറ്റബോധം കൊണ്ടാകാം എന്നോട് തന്നെ കാര്യങ്ങള്‍ സമ്മതിക്കുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
പക്ഷേ, സഞ്ജീവ്ഭട്ടിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഒരാള്‍ മരിച്ചു എന്ന ഒരു കേസില്‍ അദ്ദേഹം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടുമ്പോള്‍ അതില്‍ ഒരുപാട് പൊരുത്തക്കേടുകള്‍ അവശേഷിക്കുന്നതായിട്ടാണ് നീതിബോധമുള്ള ഏതൊരാള്‍ക്കും തോന്നുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ടയാള്‍, താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്നു കോടതിയില്‍ പറയാതിരിക്കുക, ജാമ്യം കിട്ടി കുറെ ദിവസങ്ങള്‍ക്കു ശേഷം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുക, മരണ കാരണം കിഡ്‌നി രോഗമാണെന്നു മെഡിക്കല്‍ റിപ്പോര്‍ട്ട് വരിക, ഭട്ട് ചില കയ്പുള്ള യാഥാര്‍ഥ്യങ്ങള്‍ തുറന്ന് പറഞ്ഞ സാഹചര്യത്തില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുക,നീതിപൂര്‍വമുള്ള വിചാരണയല്ല നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും ഭാര്യയും പരാതിപ്പെടുക, തന്റെ ഭാഗത്തെ ശരി കോടതിയില്‍ ബോധ്യപ്പെടുത്താനായി ഡിഫന്‍സ് സാക്ഷികളെ ഹാജരാക്കാനുള്ള അവസരം നല്‍കാതിരിക്കുക….. ഇങ്ങനെ ഒട്ടനവധി പൊരുത്തക്കേടുകളുടെ ഒരു കൂമ്പാരം തന്നെയാണ് സഞ്ജീവ് ഭട്ട് കേസില്‍ കാണാന്‍ കഴിയുന്നത്.
അനീതിയുടെ ദുര്‍ഗന്ധം വല്ലാതെ പരക്കുന്നുവെന്ന തോന്നലുളവാകുന്നു…
സഞ്ജീവ് ഭട്ടിന്റെ ഈ പ്രതിസന്ധി ഘട്ടത്തില്‍ വല്ലാത്ത മാനസിക സംഘര്‍ഷത്തിലും പ്രതിസന്ധിയലുമായിപ്പോയിട്ടുണ്ടാകുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് തുടര്‍ നിയമ പോരാട്ടങ്ങള്‍ക്കുണ്ടാകുന്ന വമ്പിച്ച സാമ്പത്തിക ബാധ്യതയില്‍ വളരെ ചെറിയ ഒരു സഹായമായി പതിനായിരത്തിഒന്നു രൂപ ഞാന്‍ നാളെ അയച്ചുകൊടുക്കുന്നു..
നിയമപോരാട്ടത്തിന്റെ “ഭാരം” നന്നായിത്തന്നെ അറിയുന്ന എനിക്ക് ബോധ്യമുണ്ട് ഈ തുക ഒന്നുമല്ലായെന്ന്. പക്ഷേ, ഈ കാരാഗൃഹ തുല്യ ജീവിതത്തില്‍ എനിക്ക് ഇപ്പോള്‍ ഇതേ കഴിയുന്നുള്ളൂ…
മുഹമ്മദമുര്‍സിയുടെയും സഞ്ജീവ് ഭട്ടിന്റെയുമൊക്കെ അനുഭവങ്ങള്‍ക്കപ്പുറം നീതിയുടെ വലിയ വെള്ളി നക്ഷത്രങ്ങളുടെയൊന്നും ഉദയം പ്രതീക്ഷിക്കാനില്ലാത്ത ഒരു വര്‍ത്തമാന കാല ലോകത്തിലാണുള്ളത് എന്ന് ഉറച്ച ബോധ്യം ഉള്ളപ്പോഴും സര്‍വാദിനാഥനിലുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിനു യാതൊരു കുറവുമില്ലാതെ, നിങ്ങളുടെ
വിനീത സഹോദരന്‍ മഅ്ദനി, ബാഗ്ലൂര്‍…..