National
ബീഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 84 ആയി
പാറ്റ്‌ന: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്‌ക്കവീക്കം ബാധിച്ച് രണ്ട് ആഴ്ചക്കിടെ മരിച്ച കുട്ടികളുടെ എണ്ണം 84 ആയി. നാല് ദിവസം മുമ്പ് 48 പേരായിരുന്നു മരിച്ചത്. ഇവിടെ നിന്നാണ് മരണ സഖ്യ വലിയ തോതില്‍ വര്‍ധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 25 കുട്ടികളാണ് മരിച്ചത്.
ആരോഗ്യ രംഗത്തെ ഗുരുതര സാഹചര്യം മുന്‍നിര്‍ത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ഇന്ന് ബീഹാറിലെത്തി. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ സന്ദര്‍ശിക്കുന്നതിനിടെ അഞ്ച് വയസുകാരി മരിച്ചു. കൂടുതല്‍ കുട്ടികള്‍ ചികിത്സയില്‍ കഴിയുന്ന ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ മന്ത്രി സന്ദര്‍ശിക്കുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. ഇതിനകം മുസഫര്‍പൂരില്‍ മാത്രം മസ്തിഷ്‌ക ജ്വരം ബാധിച്ച് 134 കുഞ്ഞുങ്ങളാണ് ആശുപത്രിയിലുള്ളത്.
അതിനിടെ കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്റെ സന്ദര്‍ശനത്തിനിടെ ആശുപത്രി പരിസരത്ത് പ്രതിഷേധഹ്ങളും അരങ്ങേറി. സംസ്ഥാനത്തെ ഗുരുതര ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ജ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കാണിച്ച് ജന്‍ അധികാര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മന്ത്രിയെ കരങ്കൊടി കാണിക്കുകയായിരുന്നു. അസുഖബാധിതര്‍ ഏറെയുള്ള ശ്രീകൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രി പരസിരത്താണ് പ്രതിഷേധം അരങ്ങേറിയത്.
കേന്ദ്രം സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും രോഗബാധ തടയാനുള്ള ശ്രമങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാരുമായും മന്ത്രി ചര്‍ച്ച നടത്തി.
കുട്ടികളുടെ നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എന്‍സിഫിലൈറ്റിസ് സിന്‍ഡ്രോം ബാധിച്ചിരിക്കുന്നത്. കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയുമാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ സംസാരിക്കും. വിറയല്‍, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങുകയും പിന്നീട് മരണപ്പെടുകയുമാണ് ചെയ്യുന്നത്.