International
നടുക്കുന്ന ഓർമക്ക് ഒരു മാസം; ഭീതി ഒഴിയാതെ ലങ്കൻ മുസ്‌ലിംകൾ
കൊളംബോ: സലഫി തീവ്രവാദികളുടെ നേതൃത്വത്തിൽ ശ്രീലങ്കയിലെ ചർച്ചുകളിലും ആഡംബര ഹോട്ടലുകളിലും നടന്ന ചാവേർ സ്‌ഫോടനത്തിന്റെ ദുരന്ത ഓർമക്ക് ഒരുമാസം. 253 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഭീതിയിൽ നിന്ന് രാജ്യം ഇതുവരെ പൂർണമായും മുക്തമായിട്ടില്ല.
മരണപ്പെട്ടവർക്ക് ആദരവ് അർപ്പിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാടികൾ നടന്നു. ചർച്ചുകളിലും മറ്റും പ്രത്യേക പ്രാർഥനകളും സംഘടിപ്പിച്ചിരുന്നു.
അതിനിടെ, തീവ്രവാദി ആക്രമണത്തിന് പിന്നാലെ രാജ്യത്ത് വ്യാപകമായി നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വേട്ട ഇതുവരെയായിട്ടും അവസാനിച്ചിട്ടില്ല.
ബുദ്ധതീവ്രവാദികളുടെ നേതൃതത്തിൽ നടന്ന ആക്രമണത്തിൽ പള്ളികളും മുസ്‌ലിം വീടുകളും വ്യാപകമായി തകർക്കപ്പെട്ടിട്ടുണ്ട്. പലയിടത്തും ബുദ്ധ സന്യാസികൾ ആക്രമണത്തിന് ആഹ്വാനം ചെയ്തത് കനത്ത പ്രത്യാഘാതമുണ്ടാക്കി. കർഫ്യൂകൾ പ്രഖ്യാപിച്ചിട്ടും ആക്രമണങ്ങൾ തടയാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. സൈന്യവും പോലീസും നോക്കിനിൽക്കെയാണ് പലഭാഗങ്ങളിലും ആക്രമണം നടന്നത്. അക്രമികൾക്ക് ഇവർ കൂട്ടുനിന്നതായും ആരോപണമുണ്ട്. മുസ്‌ലിംകൾക്ക് നേരെ ഏത് സമയത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെടുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.