Ongoing News
ചേരമാൻ പള്ളിയിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കും
കൊടുങ്ങല്ലൂർ: ഐ എസ് ബന്ധമാരോപിച്ച് എൻ ഐ എ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ ചേരമാൻ ജുമുഅ മസ്ജിദിൽ മെറ്റൽ ഡിറ്റക്ടർ സ്ഥാപിക്കാൻ ചേരമാൻ മഹല്ല് കമ്മിറ്റി യോഗം തീരുമാനിച്ചു.
മസ്ജിദിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്താൻ കൊടുങ്ങല്ലൂർ പോലീസ് സംവിധാനമൊരുക്കിയതിനു പുറമെയാണിത്. ഐ എസ് സഹായത്തോടെ കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിലും സ്‌ഫോടനം നടത്താൻ താൻ പദ്ധതിയിട്ടിരുന്നു എന്ന് റിയാസ് എൻ ഐ എ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായി റിപ്പോർട്ടുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് പള്ളിയിൽ കൂടുതൽ സുരക്ഷാ സംവിധാനം ഏർപ്പെടുത്താൻ മഹല്ല് കമ്മിറ്റിതീരുമാനിച്ചത്.
വെള്ളിയാഴ്ചകളിൽ ആയിരങ്ങൾ സംബന്ധിക്കുന്ന പള്ളിയിൽ സഞ്ചാരികളും ചരിത്ര ഗവേഷകരുമടക്കം നൂറുകണക്കിനാളുകൾ ദിനേന സന്ദർശനം നടത്തി വരുന്നുണ്ട്. പള്ളിയുടെ പ്രവേശന കവാടങ്ങളിൽ ഡിറ്റക്ടറുകൾ സ്ഥാപിക്കുന്നതിനൊപ്പം കൂടുതൽ സുരക്ഷാ ജീവനക്കാരെയും നിയമിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
ശ്രീലങ്കയിലെ ചാവേർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള തീരപ്രദേശത്ത് വിവിധ പോലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ കോസ്റ്റൽ പോലീസും അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ശ്രീലങ്കൻ സ്ഫോടനത്തിനു പിന്നിൽ സലഫീ ഭീകര സംഘടനയാണെന്ന ശ്രീലങ്കൻ സർക്കാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും വിവിധ സലഫീ ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്.