Connect with us

Ongoing News

മഖ്ബറകൾ തകർത്ത് തുടങ്ങി കൊടും ക്രൂരതയിൽ ഒടുങ്ങി

Published

|

Last Updated

സഹ്റാൻ ഹാഷിം

കൊളംബോ: ശ്രീലങ്കയിൽ 253 സാധാരണക്കാരെ കൊന്നൊടുക്കിയ ചാവേർ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സഹ്‌റാൻ ഹാഷിമിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സാധാരണ കടുംബത്തിൽ ജനിച്ചുവളർന്ന സഹ്‌റാൻ പരമ്പരാഗത മുസ്‌ലിം വിശ്വാസങ്ങളെയും സൂഫി പണ്ഡിതരെയും വെല്ലുവിളിച്ച് നാട്ടിൽ വഹാബി പ്രസ്ഥാനത്തിന്റെ വളർച്ചക്ക് ചുക്കാൻപിടിച്ച വ്യക്തിയായിരുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

സൂഫി പണ്ഡിതരെയും വിശ്വാസികളെയും കാഫിരീങ്ങൾ (അവിശ്വാസികൾ) എന്ന് അഭിസംബോധന ചെയ്യാറുണ്ടായിരുന്ന സഹ്‌റാൻ 2004ൽ മഖ്ബറകൾക്കും പള്ളികൾക്കുമെതിരെ ആക്രമണം നടത്തിയിരുന്നതായും സൂഫി പണ്ഡിതരെ കൊന്നൊടുക്കാൻ ആഹ്വാനം ചെയ്തിരുന്നതായും സഹോദരി മദാനിയ വെളിപ്പെടുത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

വിശ്വാസികളെ വഹാബിസത്തിലേക്ക് കൊണ്ടുവരാൻ തീവ്ര ശ്രമം നടത്തിയ സഹ്‌റാൻ വിദേശത്ത് നിന്നുള്ള ഫണ്ട് ഉപയോഗിച്ച് തീവ്രസലഫീ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നതായി സൂഫി മസ്ജിദുകളുടെ പരിപാലന കമ്മിറ്റി സെക്രട്ടറി സഹ്‌ലാൻ ഖലീൽ റഹ്മാൻ വെളിപ്പെടുത്തി. പള്ളികളിലും മഖ്ബറകളിലും സഹ്‌റാൻ ആക്രമണം നടത്തിയതിന്റെ തെളിവുകളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. ബോംബുകളും തോക്കുകളും ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയത്. സംഭവത്തെ കുറിച്ച് നിരന്തരം പരാതി പറഞ്ഞിരുന്നെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

2012ൽ തീരദേശ നഗരമായ കട്ടാൻകുണ്ടി കേന്ദ്രീകരിച്ച് സഹ്‌റാനും അനുയായികളും സലഫിസം പ്രചരിപ്പിക്കുന്നതിൽ സജീവമായി. ഇക്കാലത്താണ് സഹ്‌റാൻ അവിടെ സലഫി മസ്ജിദ് ആരംഭിക്കുന്നത്. ഇവിടെ വെച്ചായിരുന്നു ആയുധപരിശീലനങ്ങളും രഹസ്യ യോഗങ്ങളും ഇവർ നടത്തിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതേകുറിച്ച് പ്രദേശത്തെ മുസ്‌ലിം പണ്ഡിതർ ശ്രീലങ്കൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കും പ്രാദേശിക ഉദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നതായി റഹ്മാൻ വ്യക്തമാക്കുന്നു.

അതേസമയം, മുസ്‌ലിംകൾക്കിടയിലുള്ള തർക്കത്തിൽ ഇടപെടേണ്ടതില്ലെന്ന് മനസ്സിലാക്കിയാണ് സഹ്‌റാനെയും അനുയായികളെയും അറസ്റ്റ് ചെയ്യാതിരുന്നതെന്ന് അന്ന് കട്ടാൻകുണ്ടിയിലെ പോലീസ് ഓഫീസറായിരുന്ന അരിയാബദ്ധു വേദഗേദാര വ്യക്തമാക്കി.
2012ന് ശേഷം കട്ടാൻകുണ്ടി കേന്ദ്രീകരിച്ച് സഹ്‌റാന്റെ നേതൃത്വത്തിലുള്ള സലഫി സംഘം തീവ്രവാദ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമായി. യൂട്യൂബിലൂടെയും മറ്റും തീവ്രചിന്താഗതികൾ പ്രചരിപ്പിച്ചു. പരമ്പരാഗത വിശ്വാസങ്ങളെ എതിർക്കുന്നതോടൊപ്പം ഇതരമതവിഭാഗങ്ങളെ തകർക്കാനുള്ള ആഹ്വാനവും സഹ്‌റാനും അനുയായികളും നടത്തി. ഇക്കാലയളവിലാണ് തമിഴ്‌നാട്ടിലെ സലഫീ സംഘങ്ങളുമായി സഹ്‌റാൻ ബന്ധപ്പെടുന്നത്. ഇവിടെ വെച്ചായിരുന്നു ഇയാൾ പല വീഡിയോകളും പോസ്റ്റ് ചെയ്തിരുന്നത്.

2017ൽ വാളുകളും മറ്റ് ആയുധങ്ങളുമായി സൂഫി കേന്ദ്രങ്ങൾക്ക് നേരെ സഹ്‌റാന്റെ നേതൃത്വത്തിൽ കൂറ്റൻ റാലി നടന്നു. ഇവരെ പ്രതിരോധിക്കാൻ ശ്രമിച്ച ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. അന്നായിരുന്നു സഹ്‌റാന്റെ സംഘത്തിന് നേരെ പോലീസ് ആദ്യമായി നടപടി സ്വീകരിച്ചത്. നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. 2018ൽ മവാനെല്ലയിലെ ബുദ്ധ പ്രതിമകൾ സഹ്‌റാനും സംഘവും തകർത്തു.

പഠിക്കുന്ന കാലം തൊട്ടെ പരമ്പരാഗത വിശ്വാസങ്ങളെ ചോദ്യം ചെയ്യാറുണ്ടായിരുന്ന സഹ്‌റാൻ തന്റെ അധ്യാപകർക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കട്ടാൻകുണ്ടിയിലെ ജാമിഅത്തുൽ ഫലാഹ് അറബി കോളജിൽ പഠിക്കുന്ന കാലത്ത് തീവ്ര സലഫി ചിന്തകളിൽ സഹ്‌റാൻ ആകൃഷ്ടനായതായും പണ്ഡിതരെ ചോദ്യം ചെയ്യുകയും അവർ ഖുർആൻ വ്യാഖ്യാനിക്കുന്ന രീതിയില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തതോടെ അയാളെ കോളജിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന് വൈസ് പ്രിൻസിപ്പൽ എസ് എം അലിയാർ വ്യക്തമാക്കുന്നു.

Latest