Connect with us

Kerala

ഇന്ദിരയും സഞ്ജയും തോറ്റത്‌കൊണ്ട് താന്‍ ഇന്ന് ജീവിച്ചിരിക്കുന്നു: ബാലചന്ദ്രന്‍ ചുള്ളിക്കാട്

Published

|

Last Updated

കൊച്ചി: അടിയന്തിരാവസ്ഥക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും തോറ്റതുകൊണ്ടാണ് താനിന്ന് ജീവിച്ചിരിക്കുന്നതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. 40 വര്‍ഷം മുമ്പ് 1977ലെ ആ തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് ജീവന്‍ മരണ പോരാട്ടമായിരുന്നു. കോണ്‍ഗ്രസുകാര്‍ കൊന്നുകളയുമെന്ന് നേരിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. ഞങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് റേഡിയോയുടെ മുന്നില്‍ മരണം കാത്തിരുന്നു. അന്ന് ഇന്ദിരയും സജ്ജയ് ഗാന്ധിയും തോറ്റതുകൊണ്ട് ഇന്ന് ജീവനോടെയിരിക്കുന്നു. എറണാകുളം രാജേന്ദ്ര മൈതാനത്ത് പി രാജീവിന്റെ വിജയത്തിനായി സംഘടിപ്പിച്ച സാംസ്‌കാരിക കൂട്ടായ്മയില്‍ പ്രസംഗിക്കുകയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്.

40 വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ വീണ്ടും എറണാകുളത്തെ തെരുവുകളില്‍ പ്രസംഗിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ബി ജെ പി ജയിച്ചാല്‍ ഇനി രാജ്യത്ത് ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ല എന്നാണ് അവരുടെ നേതാവ് സാക്ഷി മഹാരാജ് പറയുന്നത്. അത് ഏതാണ്ട് സത്യമാകുമോ എന്ന ഭയം എനിക്കുണ്ട്. അടിയന്തിരാവസ്ഥ കാലത്തെ സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. കോണ്‍ഗ്രസിന്റെ സ്ഥാനത്ത് ബി ജെ പിയായെന്ന് മാത്രം. ബി ജെ പിയുടെ ലക്ഷ്യം നമ്മുടെ ഭരണ ഘടന തകര്‍ക്കുകയും ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ തുടച്ച് നീക്കുകയുമാണ്. ഇത് അനുവദിച്ചുകൂട. രണ്ടാം യു പി എ സര്‍ക്കാറിന്റെ അസഹനീയമായ അഴിമതിയാണ് ഇന്നത്തെ ബി ജെ പി ഭരണം സാധ്യമാക്കിയത്.

രാജ്യത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയായ സാഹചര്യമുള്ളതിനാലാണ് താന്‍ വീണ്ടും ഈ തെരുവുകളില്‍ പ്രസംഗിക്കുന്നത്. ഇടതുപക്ഷത്തിന്റെ വിജയം കാലഘട്ടത്തിന്റെ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Latest