National
ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായം; പാര്‍ട്ടി തീരുമാനിക്കും: രാഹുല്‍
ന്യൂഡല്‍ഹി: താന്‍ രണ്ടാമതൊരു സീറ്റില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയാണ് തന്റെ കര്‍മഭൂമിയെന്നും അത് അങ്ങിനെ തന്നെ തുടരുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അക്കാര്യം അവരാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു രാഹുലിന്റെ മറുപടി.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും പ്രവര്‍ത്തകരുടെ സ്്‌നേഹത്തിന് താന്‍ നന്ദി പറയുന്നു. കോണ്‍ഗ്രസിന്റെയും മറ്റു പാര്‍ട്ടികളുടെയും പല നേതാക്കളും മുമ്പ് ഒന്നിലധികം സീറ്റുകളില്‍ മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിന് പാര്‍ട്ടിക്ക് പ്രത്യേക സംവിധാനമുണ്ട്. യുവാക്കക്കള്‍ക്കും പരിചയ സമ്പന്നര്‍ക്കും തുല്യപ്രധാന്യമാണ് പാര്‍ട്ടി നല്‍കുന്നത്. രണ്ട് വിഭാഗവുംപാര്‍ട്ടിക്ക് ആവശ്യമാണ്. സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ധാരണം പുതുമുഖങ്ങളും ഉണ്ടെന്നും രാഹുല്‍ പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന ആവശ്യം ന്യായമാണെന്ന് മറ്റൊരു ഹിന്ദി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ ധ്രുവീകരണത്തിന് മോദി ശ്രമിച്ചുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എന്നാൽ ദക്ഷിണേന്ത്യയിൽ മത്സരിക്കണോ എന്ന കാര്യത്തിൽ താൻ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദഹം വ്യക്തമാക്കി.