Connect with us

National

അഭിമാനം, ആഹ്ലാദം.. അഭിനന്ദന്‍ ഇന്ത്യന്‍ മണ്ണില്‍

Published

|

Last Updated

ഡല്‍ഹി: പാക്കിസ്ഥാന്‍ കസ്റ്റഡിയിലായ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാന്‍ ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തി. വാഗയില്‍ വച്ച് ഗ്രൂപ്പ് കമാന്‍ഡര്‍ ജെ ഡി കുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ സംഘം അഭിനന്ദനെ സ്വീകരിച്ചു. അഭിനന്ദനെ സ്വീകരിക്കാനായി ഉന്നത സൈനിക ഉദ്യോഗസ്ഥരും പിതാവ് എസ് വര്‍ധമാന്‍, മാതാവ് ഡോ. ശോഭ എന്നിവരും വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. നൂറുകണക്കിന് പേരാണ് ദേശീയ പതാകയും ഹാരങ്ങളുമായി ചരിത്രമുഹൂര്‍ത്തം കാണാനായി വാഗ അതിര്‍ത്തിയിലെത്തിച്ചേര്‍ന്നത്. അഭിനന്ദനെ വാഗയില്‍ നിന്ന് അമൃത്സറിലേക്കും അവിടെ നിന്ന് ഡല്‍ഹിയിലേക്കും കൊണ്ടും പോകുമെന്നാണ് വിവരം. ഡല്‍ഹിയില്‍ വച്ച് മെഡിക്കല്‍ പരിശോധനകള്‍ അടക്കം പല നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.

അഭിനന്ദനെ തിരികെ കൊണ്ടു വരാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഈ നിര്‍ദേശം പാകിസ്ഥാന്‍ തള്ളുകയായിരുന്നു. പഞ്ചാബിലെ വാഗ അതിര്‍ത്തി വഴി അഭിനന്ദനെ മടക്കി അയക്കാം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പാക്കിസ്ഥാന്‍. അഭിനന്ദനെ നേരിട്ട് വ്യോമമമാര്‍ഗം ഡല്‍ഹിയിലെത്തിക്കാമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

അട്ടാരി വാഗാ അതിര്‍ത്തിയിലെ ഇന്നത്തെ പതാക താഴ്ത്തല്‍ (ബീറ്റിംഗ് റിട്രീറ്റ്) ചടങ്ങ് ബോര്‍ഡര്‍ സെക്യൂരിറ്റ് ഫോഴ്‌സ് (ബിഎസ്എഫ്) റദ്ദാക്കിയിരുന്നു. അഭിനന്ദന്‍ വര്‍ത്തമാനെ ഇന്ന് കൈമാറുന്ന സാഹചര്യത്തിലാണ് ചടങ്ങ് ഒഴിവാക്കിയത്. ഡെപ്യൂട്ടി കമ്മീഷണര്‍ ശിവ് ദുലര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്.

Latest