Malappuram
എടവണ്ണയില്‍ വാഹനാപകടം; മൂന്ന് മരണം
മലപ്പുറം: എടവണ്ണയില്‍ ബസ്സ് ഇടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥിയും ബസ് യാത്രക്കാരായ ഒരേ കുടുംബത്തിലെ
രണ്ട് സ്ത്രീകളും മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുകളുള്ളതായാണ് വിവരം. എടവണ്ണ പത്തപ്പിരിയം സ്വദേശി ഫര്‍ഷാദ്(20), ഗൂഡല്ലൂര്‍ ഓവാലി സ്വദേശികളായ വകയില്‍ ഫാത്തിമ (66), സുബൈറ(40) എന്നിവരാണ് മരിച്ചത്.
പത്തപ്പിരിയംപോത്തുവെട്ടിയിലെ പ്രെട്രോള്‍ പമ്പ് ഉടമനീരുല്‍പന്‍ ഉണ്ണിക്കമ്മദിന്റെ
മകനാണ് ഫര്‍ഷാദ്. നിലമ്പൂര്‍ പീവിസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. സംഭവ സ്ഥലത്ത് തന്നെ മരണം സഭവിച്ചിരുന്നു. മറ്റു രണ്ടു പേരെയും
എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിലെ മുന്‍വശത്തെ സൈഡ് സീറ്റിലായിരുന്നു ഇവര്‍ ഇരുന്നത്. സീഫോര്‍ത്ത് രണ്ടാം നമ്പരിലെ വകയില്‍ ഷാജഹാന്റെ മാതാവും സഹോദരിയുമായ ഇവർ എസ് വൈ എസ് ഗൂഡല്ലൂര്‍ സോൺ സെക്രട്ടറി ജമാല്‍ മുസ്ലിയാരുടെ ഭാര്യയും ഭാര്യമാതാവുമാണ്. മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍.
ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. കുണ്ടുതോട് സിഎന്‍ജി റോഡില്‍ വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ്സ് ബൈക്ക് യാത്രകാരനെ ഇടിച്ച ശേഷം റോഡരികിലെ മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഒരു വശം പൂര്‍ണമായി തകര്‍ന്നു.
അമിത വേഗതയില്‍ മഞ്ചേരി ഭാഗത്ത് നിന്നെത്തിയ ബസ് നിലമ്പൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
കോഴിക്കോട്-വഴിക്കടവ് റൂട്ടിലോടുന്ന സന ബസ്സാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ മഞ്ചേരി, എടവണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ചിത്രങ്ങള്‍: