Connect with us

Uae

നാഗരികതകള്‍ തമ്മില്‍ സംഘട്ടനമല്ല, സൗഹൃദമാണ് ആവശ്യം: കാന്തപുരം

Published

|

Last Updated

അബൂദബി പാലസില്‍ നടന്ന ലോക മതനേതാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനെത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ ഈജിപ്ത് മതകാര്യ അധ്യക്ഷന്‍ ശൈഖ് അഹ്മദ് ത്വയ്യിബ് സ്വീകരിക്കുന്നു

അബൂദബി: ലോകം വികസിക്കുംതോറും നാഗരികതകള്‍ തമ്മില്‍ സംഘട്ടനമല്ല, സൗഹൃദമാണ് അനിവാര്യമെന്നും മനുഷ്യ ചരിത്രത്തിന്റെ വൈജ്ഞാനിക പുരോഗതി കൊടുക്കല്‍ വാങ്ങലുകളിലൂടെ സംഭവിച്ചതാണെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. യു എ ഇ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ആഗോള സാഹോദര്യ സമ്മേളനത്തിന്റെ രണ്ടാം ദിവസം അബൂദബി എമിറേറ്റ് പാലസില്‍ നടന്ന വിശിഷ്ട പണ്ഡിതരുടെ പ്രത്യേക സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ലോക സാഹചര്യത്തില്‍ മതനേതാക്കള്‍ നിര്‍വഹിക്കേണ്ട ദൗത്യങ്ങളെക്കുറിച്ച് പദ്ധതി തയ്യാറാക്കലായിരുന്നു സമ്മിറ്റിന്റെ ലക്ഷ്യം. ഈജിപ്ത് പണ്ഡിത സഭാ അധ്യക്ഷനും സമ്മേളനത്തിലെ മുഖ്യാതിഥിയുമായ ശൈഖ് അഹ്മദ് ത്വയ്യിബ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സമ്മിറ്റിലേക്ക് സ്വാഗതം ചെയ്തു.

കിഴക്കും പടിഞ്ഞാറും തമ്മില്‍ ചരിത്രപരമായി തന്നെ സംഘട്ടനമുണ്ടായിരുന്നുവെന്നും അതിപ്പോഴും നിലനില്‍ക്കുന്നൂവെന്നുമുള്ള ചരിത്ര വ്യാഖ്യാനങ്ങള്‍ തെറ്റാണെന്നും കാന്തപുരം പറഞ്ഞു. ചരിത്രത്തിലെ എല്ലാ വികാസവും സംഭവിച്ചത് കുടിയേറ്റങ്ങളിലൂടെയും സംസ്‌കാരങ്ങളുടെ സങ്കലനങ്ങളിലൂടെയുമാണ്.
അറിവുകളുടെ കൈമാറ്റം മനുഷ്യരെ നവീനമായ പുരോഗതികളിലേക്കെത്തിക്കും. പരസ്പര സഹിഷ്ണുതയും ബഹുമാനവും നിലനിര്‍ത്തി വിശ്വാസികള്‍ ഇടപെടുമ്പോള്‍ ചിലയിടങ്ങളില്‍ വളര്‍ന്നുവരുന്ന അക്രമ രീതികള്‍ അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബഹുസ്വരത മുഖമുദ്രയായ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സവിശേഷതകളും അദ്ദേഹം വിവരിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി സംമ്മേളനത്തില്‍ സംബന്ധിച്ചു.

ശൈഖ് അഹ്മദ് ത്വയ്യിബ് അധ്യക്ഷത വഹിച്ചു. വത്തിക്കാന്‍ പോപ്പിന്റെ പ്രധാന സെക്രട്ടറിമാര്‍, ഇന്തോനേഷ്യന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രസിഡന്റ് ഖുറൈശ് ശിഹാബ്, പഴയ കത്തോലിക്കാ സഭയുടെ ഇന്റര്‍നാഷനല്‍ ഹഗ് മൂവ്‌മെന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ കേമകോ, മെക്‌സിക്കോ ദമര്‍ദ പ്രസിഡന്റ് നിപുര്‍ ബഹ്‌സിന്‍, വേള്‍ഡ് മുസ്‌ലിം കമ്മ്യൂനിറ്റി കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് ബാച്ചാറിന്‍, മുസ്‌ലിം കൗണ്‍സില്‍ എല്‍ഡേര്‍സ് മെമ്പര്‍ അലി അല്‍ അമീന്‍, കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ജനറല്‍ ബിഷപ്പ് യൂലിസ്, അറബ് അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ജയിന്‍സ് സോഗ്ബി തുടങ്ങിയവര്‍ പ്രസംഗിച്ചു.