Connect with us

Articles

മനുഷ്യരാശിയെപ്പറ്റി തീര്‍ത്തും നിരാശരാവേണ്ട സമയമായിട്ടില്ല

Published

|

Last Updated

ചില കൂടിച്ചേരലുകള്‍ ജീവിതത്തെയൊന്നാകെ മാറ്റി മറിക്കാന്‍ പോന്നതാണെന്ന് പറയാറുണ്ട്. 2010 ഒക്‌ടോബര്‍ മാസത്തില്‍ മലേഷ്യന്‍ തലസ്ഥാനമായ കോലാലംപൂരില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര മുസ്‌ലിം യൂനിറ്റി കോണ്‍ഫറന്‍സിലാണ് ഞാന്‍ ആദ്യമായി ഇന്ത്യയുടെ പ്രതിനിധിയായ സയ്യിദ് ഖലീല്‍ അല്‍ ബുഖാരിയെ പരിചയപ്പെടുന്നത്. ഒക്‌ടോബര്‍ 20 മുതല്‍ 22 വരെ നടന്ന സമ്മേളനത്തില്‍ മുഴങ്ങുന്ന ശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. സ്വതവെ, പതുക്കെ സംസാരിക്കുന്ന പ്രകൃതമാണ് എന്റേത്. ഉച്ചത്തില്‍ പറയേണ്ടത് അങ്ങനെത്തന്നെ പറയണമല്ലോ. എനിക്ക് അതിന് കഴിയാറില്ല. സയ്യിദ് ബുഖാരി എന്റെ മനസ്സിലേക്ക് കയറുന്നത് ആ ഘനഗംഭീരമായ ശബ്ദത്തിലൂടെയായിരുന്നെന്ന് പറയാം.

ശബ്ദ ഘോഷങ്ങള്‍ മാത്രമല്ല ഒരു നേതാവിനെ നിര്‍മിക്കുന്നതെന്ന സത്യം അദ്ദേഹം തെളിയിക്കുകയായിരുന്നു. അതാണ് മഅ്ദിന്‍ അക്കാദമി. ഞാന്‍ അദ്ദേഹത്തോട് പറയാറുണ്ട്, നിങ്ങള്‍ യു എസിലായിരുന്നുവെങ്കില്‍ മഅ്ദിന്‍ അക്കാദമിയെപ്പോലുള്ള ഒരു സ്ഥാപനം ഒരു സര്‍വകലാശാലയായി മാറുമായിരുന്നു. കോലാലംപൂരില്‍ നിന്ന് തുടങ്ങിയ ആ യാത്ര ഇക്കഴിഞ്ഞ താങ്ക്‌സ് ഗിവിംഗ് ഡേയിലെ – നവംബര്‍ 21- സുന്ദരവും സര്‍ഗാത്മകവുമായ സമ്മാനത്തോളം നീണ്ടു നില്‍ക്കുന്നുവെന്നത് കൗതുകത്തോടെയും അതിലേറെ അത്ഭുതത്തോടെയും ഞാന്‍ ഓര്‍ക്കുന്നു.
താങ്ക്‌സ് ഗിവിംഗ് ഡേയില്‍ ഇക്കുറി മഅ്ദിന്‍ ചെയര്‍മാന്റെ പ്രതിനിധികള്‍ കേരളീയ പാരമ്പര്യത്തിന്റെ അടയാളമായ കൊച്ചു കപ്പലുകളുമായി വാഷിംഗ്ടണിലെ ആഷ്ബി പോണ്ട്‌സിലെത്തി. മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം പരിപാടികളുടെ ഭാഗമായി ആരംഭിച്ച അര്‍മോണിയയുടെ ഭാവി കാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാനായിരുന്നു ആ സന്ദേശ വാഹകര്‍ വന്നത്.

ആ കൊച്ചു കപ്പലുകള്‍ എന്നെ കൂട്ടിക്കൊണ്ടുപോയത് കേരളത്തിന്റെ അതുല്യമായ പൈതൃകത്തിലേക്കായിരുന്നു. ജൂതരും ക്രിസ്ത്യാനികളും മുസ്‌ലിംകളുമെല്ലാം ഇതുപോലുള്ള കപ്പലേറിയാണ് ദക്ഷിണേന്ത്യയിലെ സുന്ദര തീരത്തെത്തിയതെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്. 2013ല്‍ ഞാനും ഭാര്യയും കൊച്ചി പട്ടണത്തിലെത്തിയപ്പോള്‍ പുരാതനമായ ജൂതത്തെരുവും ചെമ്പിട്ടപ്പള്ളിയും ഹൈന്ദവ പാരമ്പര്യങ്ങളുമെല്ലാം അടുത്തുകണ്ടു. ഞങ്ങള്‍ അമേരിക്കക്കാരെപ്പോലെ പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രം ചരിത്രം പഠിക്കേണ്ട ഗതികേട് ഇന്ത്യക്കില്ലല്ലോ. ആ ഇന്നലെകള്‍ ഇന്നും നിങ്ങള്‍ക്കു മുന്നിലുണ്ട്.

അര്‍മോണിയയുടെ ആദ്യ ലക്കം പ്ലാന്‍ ചെയ്തപ്പോള്‍, അതിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ സയ്യിദ് ബുഖാരിയോട് ഞാന്‍ ആവശ്യപ്പെട്ടത് ഈ പൈതൃകത്തെപ്പറ്റി ഒരു മുസ്‌ലിം പണ്ഡിതന്റെ കാഴ്ചപ്പാടില്‍ എഴുതാനായിരുന്നു. ആദ്യ ഡ്രാഫ്റ്റ് കിട്ടിയപ്പോള്‍ തന്നെ അത് പുതിയൊരു വായനാനുഭവമായി. അദ്ദേഹത്തിന്റെ പൂര്‍വ പിതാക്കളിലൊരാള്‍ നിര്‍മിച്ച കൊച്ചിയിലെ ചെമ്പിട്ട പള്ളിയിലേക്കുള്ള മരം നല്‍കിയവരിലൊരാള്‍ ഒരു ജൂതനായിരുന്നുവത്രെ. സാമൂതിരിയെന്ന ഹൈന്ദവ രാജാവിനെ സംരക്ഷിക്കാന്‍ ജിഹാദിനിറങ്ങാന്‍ ആഹ്വാനം ചെയ്ത മുസ്‌ലിം പണ്ഡിതനെപ്പറ്റിയും അതനുസരിച്ച് പോരിനിറങ്ങിയ ധീരന്മാരെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്. ജൂതന്മാരുടെ ചരിത്രത്തിലെ സുവര്‍ണ യുഗമെന്നു വിശേഷിപ്പിക്കപ്പെടുന്നത് (The golden age of Jews) ഇസ്‌ലാമിക സ്‌പെയിനിലായിരുന്നുവെന്ന വസ്തുത ഇതോട് ചേര്‍ത്തു വെക്കണം.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നാഷനല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെ ഒരു റിപ്പോര്‍ട്ടില്‍, ജീവിതത്തിലൊരിക്കലെങ്കിലും സഞ്ചരിക്കേണ്ട സ്ഥലമായി കേരളത്തെ പരിചയപ്പെടുത്തുന്നുണ്ട് (one of the ten most beautiful regions of the world). എന്റെ സുഹൃത്തുക്കളോട് ഞാന്‍ പറയാറുണ്ട്, നാടു കാണാന്‍ വേണ്ടി മാത്രം നിങ്ങള്‍ അവിടേക്കു പോകേണ്ട. സയ്യിദ് ബുഖാരിയെ കാണണം. ബഹുസ്വരമായൊരു സമൂഹത്തില്‍ ഇത്ര സുന്ദരമായി എങ്ങനെയാണ് മുസ്‌ലിംകള്‍ ജീവിക്കുന്നതെന്ന് അദ്ദേഹത്തില്‍ നിന്ന് പഠിക്കണം. തന്റെ നേതൃത്വത്തിലുള്ള പ്രാര്‍ഥനാ സമ്മേളനത്തില്‍ ഭീകരതക്കെതിരെ ചെറുപ്പക്കാരെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നതെന്തിനെന്ന് ചോദിക്കണം. സമകാലിക ലോക മുസ്‌ലിം അനുഭവത്തില്‍ തന്നെ ഇത്തരത്തിലുള്ളൊരു മുന്നേറ്റം ആര്‍ക്കും നടപ്പിലാക്കാന്‍ പറ്റിയിട്ടില്ല.

അടുത്ത മാര്‍ച്ചിലേക്ക് എനിക്ക് തൊണ്ണൂറ് വയസ്സാകുന്നു. എന്റെ ഭാര്യയും മകന്‍ ജോണും ചോദിക്കാറുണ്ട്, ഈ പ്രായത്തില്‍ എന്തിനാണ് കമ്പ്യൂട്ടറിന് മുന്നില്‍ കുത്തിയിരിക്കുന്നതെന്ന്. എനിക്ക് വരുന്ന നൂറ് കണക്കിന് ഇ മെയിലുകള്‍ എന്തിനാണ് കഷ്ടപ്പെട്ട് വായിക്കുന്നതെന്ന്. ശൈഖ് ബുഖാരിക്കു വേണ്ടി അടുത്ത പത്ത് വര്‍ഷം കൂടി ഞാന്‍ എഴുത്തും വായനയും തുടരുമെന്ന് ഞാന്‍ അവരോട് പറയും. പൊയ് വാക്കല്ല ഇതെന്ന്, മഅ്ദിന്‍ പ്രതിനിധികള്‍ക്ക് ഞാന്‍ കാണിച്ചുകൊടുത്തു. എന്റെ റീഡിംഗ് റൂമില്‍ വലിയ ഫയലുകളാക്കി സൂക്ഷിച്ചിരിക്കുന്ന അര്‍മോണിയ ജേണലുമായി ബന്ധപ്പെട്ട എഴുത്തു കുത്തുകളും രേഖകളും. തൊലിയുടെ ചുളിവുകളിലും കട്ടപിടിച്ച ശ്വാസ നിശ്വാസങ്ങളിലും മങ്ങിയ കാഴ്ചകളിലും ജീവിതത്തിന്റെ അവസാനമെത്തിയെന്ന് നമുക്ക് തോന്നാമെങ്കിലും സയ്യിദ് ബുഖാരിയെപ്പോലുള്ള ജീവിതങ്ങള്‍ ആരെയും ലഹരി പിടിപ്പിക്കും. അറിയാനും പഠിക്കാനും അത് വരും തലമുറക്കായി പകര്‍ത്താനുമുള്ള ലഹരി. അത്തരമൊരവസ്ഥയിലാണ് ഞാനിപ്പോള്‍.

അര്‍മോണിയ ജേണല്‍ അത്യപൂര്‍വമായൊരു പദ്ധതിയായി ഞാന്‍ കാണുന്നില്ല. എന്നാല്‍, കേരളം പോലെ സാംസ്‌കാരിക സംവാദങ്ങളുടെ മണ്ണില്‍ നിന്ന് അനുഭവങ്ങളുടെ മൂര്‍ച്ചയില്‍ നിന്ന് ഇത്തരമൊരു പ്രസിദ്ധീകരണം അനിവാര്യമാണ്. നന്മകളെയെല്ലാം ഒരുമിപ്പിച്ച് മനുഷ്യരാശിയെ മുന്നോട്ടു കൊണ്ടുപോകാനും സംസ്‌കാരങ്ങളെ സംവാദത്തിനായി തയ്യാറാക്കാനും അര്‍മോണിയയും ബുഖാരിമാരും കൂടുതല്‍ വേണം.

ഹിസ് ഹോളിനെസ് ദലൈലാമയെ ശൈഖ് ബുഖാരിയോടൊപ്പം മഅ്ദിന്‍ അക്കാദമിയില്‍ വെച്ചു കാണണമെന്നാണ് ഇനിയുള്ള എന്റെ ആഗ്രഹം. അതിനുള്ള അവസരത്തിനായാണ് എന്റെ പ്രാര്‍ഥന. കഴിഞ്ഞ വര്‍ഷം, അബൂദബിയില്‍ ശൈഖ് അബ്ദുല്ലാഹ് ബിന്‍ ബയ്യയെ ഞങ്ങള്‍ സന്ദര്‍ശിച്ചു. മനുഷ്യരാശിയെപ്പറ്റി തീര്‍ത്തും നിരാശയാവേണ്ട സമയമായിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സയ്യിദ് ബുഖാരിയെപ്പോലുള്ളവര്‍ ജീവിക്കുമ്പോള്‍ ശൈഖ് ബിന്‍ ബയ്യ പറഞ്ഞതെന്താണെന്ന് എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട്.
(അര്‍മോണിയ ജേണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചഡ് നിക്‌സന്റെ ഉപദേശകനുമാണ് ലേഖകന്‍)