Connect with us

Kerala

തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം 28ന് മുഖ്യമന്ത്രി നിര്‍വഹിക്കും

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട് തൊണ്ടയാടും രാമനാട്ടുകരയിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം ഈ മാസം 28ന് നടക്കും. രാവിലെ 10 മണിക്കും 11.30 നുമാണ് ഉദ്ഘാടനങ്ങള്‍. ദേശീയപാതയില്‍ ആയതിനാല്‍ ഈ രണ്ട് മേല്‍പ്പാലങ്ങളുടെയും ചെലവ് കേന്ദ്രസര്‍ക്കാരാണ് വഹിക്കേണ്ടിയിരുന്നതെങ്കിലും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് സംസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഫണ്ടിന്റെ കാര്യത്തില്‍ കൃത്യതയില്ലാത്തതിനാല്‍ അനിശ്ചിതത്വത്തിലാകുമായിരുന്ന ഈ മേല്‍പ്പാലങ്ങള്‍ പിണറായി സര്‍ക്കാര്‍ ഫണ്ട് നീക്കിവെച്ച് നിര്‍മാണം പൂര്‍ത്തിയാക്കുകയാണുണ്ടായത്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പ് നടത്തിയ അശ്രാന്ത പരിശ്രമങ്ങളുടെ ഫലമായിട്ടാണ് ഈ രണ്ട് മേല്‍പ്പാലങ്ങളും ഇപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി. നാല്‍പ്പത്തയ്യാരിത്തോളം വാഹനങ്ങള്‍ ഒരു ദിവസം കടന്ന് പോകുന്നിടത്താണ് തൊണ്ടയാട് മേല്‍പ്പാലം. ദേശീയപാതയുടെ നിര്‍ദ്ദിഷ്ട 6 വരികളില്‍ പകുതി ഈ മേല്‍പ്പാലത്തോടുകൂടി സംസ്ഥാന സര്‍ക്കാര്‍ സാക്ഷാത്കരിച്ചിരിക്കുകയാണ്. തുടര്‍ന്ന് ദേശീയപാത അതോറിറ്റി മൂന്ന് വരികളുള്ള മറ്റൊരു മേല്‍പ്പാലം ഇവിടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നതാണ്. കേരള സര്‍ക്കാര്‍ പൂര്‍ണ്ണമായും നിര്‍മ്മാണച്ചെലവ് വഹിച്ച തൊണ്ടയാട് മേല്‍പ്പാലത്തിന്റെ ചെലവ് 51 കോടി രൂപയാണ്.

രൂപകല്‍പ്പനയും നിര്‍വ്വഹണവും എല്ലാം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് തന്നെയാണ് നിര്‍വ്വഹിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തിയത്. ഈ പാലത്തിന് ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2018 ലെ മികച്ച കോണ്‍ക്രീറ്റ് നിര്‍മ്മതിക്കുള്ള അവാര്‍ഡ് ലഭിച്ചു. രാവും പകലും അശ്രാന്തപരിശ്രമം നടത്തിയാണ് തൊണ്ടയാട് മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് സാക്ഷാത്കരിച്ചിരിക്കുന്നത്.

രാമനാട്ടുകര മേല്‍പ്പാലത്തിന് 75 കോടി രൂപയാണ് ചെലവ്. രണ്ട് മേല്‍പ്പാലങ്ങള്‍ക്കുമായി 127 കോടി രൂപയാണ് ആകെ ചെലവ്. 45000 വാഹനങ്ങളാണ് പ്രതിദിനം ഈ മേല്‍പ്പാലങ്ങളില്‍ കൂടി കടന്ന് പോകുന്നത്. കോഴിക്കോട് ദേശീയപാത 66 ലെ കോഴിക്കോട് ബൈപ്പാസിലെ ഗതാഗതത്തിരക്ക് ഈ മേല്‍പ്പാലങ്ങള്‍ വഴി ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദേശീയപാത അതോറിറ്റി രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതോടുകൂടി ആറ് വരിപ്പാത ഇവിടെ യാഥാര്‍ത്ഥ്യമാവും.
ഇതിന്റെയും ഡിസൈനും നിര്‍വ്വഹണവും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. ഈ പ്രവൃത്തിയും ചെയ്യുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. യൂറ്റിലിറ്റി ഡക്ട് അടക്കമുള്ള ആധുനീക രീതികള്‍ അവലംബിച്ചിട്ടുണ്ട്.

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെയും മൂന്നാമത്തെയും മേല്‍പ്പാലങ്ങളാണിവ. കൂടാതെ നഗര റോഡ് വികസന പദ്ധതിയില്‍പ്പെടുത്തി ആറ് റോഡുകള്‍ മുഖ്യമന്ത്രി തന്നെ ജനുവരി 2018 ല്‍ നാടിന് സമര്‍പ്പിച്ചിരുന്നു.