Kerala
ഇവിടെയുണ്ട്, ഇരുള്‍ താവളങ്ങള്‍
ആഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമായിരുന്നു ആ യുവ കൂട്ടുകാരുടെ ഒത്തുചേരല്‍. ഗള്‍ഫില്‍ ഭേദപ്പെട്ട ജോലി കിട്ടിയ കൂട്ടത്തിലൊരാളുടെ ആദ്യശമ്പളം ആഘോഷപൂര്‍വം കൊണ്ടാടുന്നതിന് കോഴിക്കോട് മിനി ബൈപ്പാസിലെ ലോഡ്ജായിരുന്നു അവര്‍ തിരഞ്ഞെടുത്തത്. മദ്യം അല്‍പ്പം കഴിച്ച് ആഘോഷം മതിമറന്ന സാഹചര്യത്തിലായിരുന്നു മീതലെയ്ന്‍ ഡയോക്‌സി മെതംഫെറ്റാമിന്‍ എന്ന ലഹരി ഓരോരുത്തരായി അകത്താക്കിയത്. കൂട്ടത്തിലൊരാള്‍ ഒരെണ്ണം അധികം കഴിച്ചു.
ഇതോടെ ആ യുവാവിന്റെ മട്ടും ഭാവവും മാറി. ശരീരോഷ്മാവ് നന്നായി വര്‍ധിച്ചു. ആകെ പരിഭ്രാന്തരായ കൂട്ടുകാര്‍ രക്ഷിക്കാനുള്ള പല ശ്രമങ്ങളും നടത്തിയെങ്കിലും യുവാവിനെ തിരികെ കൊണ്ടുവരാനായില്ല. അവസാനം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കുള്ള വഴിമധ്യേ അയാള്‍ അന്ത്യശ്വാസം വലിച്ചു.
ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് അമിത മയക്കുമരുന്ന് ഉപയോഗം കാരണം അഞ്ച് യുവാക്കളാണ് മരണം പുല്‍കിയത്.
മയക്കുമരുന്നും കഞ്ചാവുമായി ബന്ധപ്പെട്ട ഡസന്‍ കണക്കിന് കേസുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്.
കോഴിക്കോട് ടൗണ്‍, കസബ, ചേവായൂര്‍ സ്റ്റേഷന്‍ പരിധികള്‍ക്കുള്ളിലാണ് മരണങ്ങള്‍ നടന്നതെങ്കിലും ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും മയക്കുമരുന്ന് ഉപയോഗം ക്രമാതീതമായി വര്‍ധിച്ചിട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്ന സൂചനകള്‍.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പയ്യാനക്കല്‍ ചക്കുംകടവ് സ്വദേശി സുധീര്‍ബാബുവിന്റെ മൃതദേഹം കോഴിക്കോട് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിന് പിറകില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് 22 ദിവസം പഴക്കമുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. മരണ കാരണം തലക്കടിയേറ്റാണെങ്കിലും അടിസ്ഥാന കാരണം മയക്കുമരുന്നിന്റെ ഉപയോഗം തന്നെ. കഴിഞ്ഞ വര്‍ഷം അസ്മാബി എന്ന യുവതിയെ കാമുകന്‍ കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകത്തിന്റെയും അടിസ്ഥാന കാരണം അന്വേഷിക്കുമ്പോള്‍ ഇരുവരും മയക്കുമരുന്നിനടിമകളായിരുന്നുവെന്ന് കാണാം. അസ്മാബിയുടെ മൃതദേഹവും അഴുകിയ നിലയിലായിരുന്നു. മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ അവസ്ഥയിലും.
ജില്ലയിലെ വിവിധയിടങ്ങളിലെ ഇരുള്‍ മൂടിയ പഴയ കെട്ടിടങ്ങള്‍ കാലങ്ങളായി അധോലോകത്തിന്റെ താവളമാണ്. എന്നാല്‍, പല കോളജ് ക്യാമ്പസുകളുടെയും പിന്നാമ്പുറങ്ങള്‍ കൂടി ഇതിന്റെ ഇടത്താവളമായി മാറുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പോലീസിന്റെ പക്കലുണ്ട്.
കഴിഞ്ഞ പുതുവര്‍ഷാഘോഷത്തില്‍ പല കോളജ് ക്യാമ്പസുകളുടെയും ഹോസ്റ്റലുകളില്‍ കയറിച്ചെന്നവര്‍ക്ക് ഈ നാടിന്റെ ഭാവിയോര്‍ത്ത് വിലപിക്കാതിരിക്കാനാവില്ല.
പുകവലിയില്‍ നിന്ന് തുടങ്ങി കഞ്ചാവിലൂടെ മേത്തരം ഗുളികകളിലേക്കും മിഠായികളിലേക്കും എത്തിപ്പെടുന്ന ഈ കറുത്ത സഞ്ചാര വഴികളെക്കുറിച്ച് നാടുണര്‍ന്നേ പറ്റൂ.
യുവതയെ മയക്കുമരുന്നിന്റെ ആനന്ദലോകത്തേക്ക് കൊണ്ടുപോകുന്ന പ്രധാന വാഹകന്‍ കഞ്ചാവ് തന്നെയാണ്. ചുരുങ്ങിയ ചിലവില്‍ ഷെയര്‍ ചെയ്യാമെന്നതു തന്നെയാണ് ഇവന്റെ ഗുണം. അതുകൊണ്ടു തന്നെ വിദ്യാര്‍ഥികള്‍ക്കും മറ്റും വലിയ പണച്ചിലവില്ലാതെ ആവശ്യം സാധിക്കും. കഞ്ചാവ് ലോബിയുടെ ഇടനിലക്കാരായി വിദ്യാര്‍ഥികളെത്തന്നെ നിയോഗിച്ചാല്‍ മാര്‍ക്കറ്റിംഗ് ഈസിയായി നടക്കും. അതേക്കുറിച്ച് നാളെ
പാര്‍സലും ബാഗും പൗച്ചും വരുന്ന വഴി…