Connect with us

Kerala

ബിജെപി നടത്തിയത് മതേതര കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ശ്രമം: മന്ത്രി കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം: കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണാവസരമാണ് ശബരിമലയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന കേരളത്തിന്റെ പൊതുസമൂഹത്തോടും സുപ്രീം കോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

ഭക്തരെന്ന വ്യാജേന ഒരു കൂട്ടര്‍ പമ്പയിലും നിലക്കലും അക്രമം അഴിച്ചുവിട്ടപ്പോള്‍ അതിന് പിന്നില്‍ സംഘപരിവാര്‍ തീവ്രവാദികള്‍ ആണെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ കേരളത്തിലെ നിരപരാധികളായ അയ്യപ്പ ഭക്തര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ശ്രമിച്ചിരുന്നത്. 17 ാം തീയതി മുതലുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന് ശ്രീധരന്‍ പിള്ള തന്നെ പറയുന്നുണ്ട്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ആണ് ഈ സമരാഭാസം സംഘടിപ്പിച്ചത് എന്ന്. ഈ ജനറല്‍ സെക്രട്ടറിമാരുടെ കൂട്ടത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി വാദിച്ച കെ സുരേന്ദ്രനും ഉണ്ടെന്നത് ഇവരുടെ രാഷ്ട്രീയ നെറികേട് ആണ് വെളിപ്പെടുത്തുന്നത്.
മതേതര കേരളത്തെ ഇവര്‍ മതത്തിന്റെ പേരില്‍ കലാപ ഭൂമിയാക്കാനുള്ള ശ്രമം ആണ് നടത്തിയത്. ഇതിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചന അന്വേഷിച്ചു കലാപ ശ്രമത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിന് മുന്നില്‍ എത്തിക്കേണ്ടതുണ്ടെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്…..

കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ശബരിമലയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന കേരളത്തിന്റെ പൊതുസമൂഹത്തോടും ബഹു: സുപ്രീംകോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണ്. ഭക്തരെന്ന വ്യാജേന ഒരു കൂട്ടര്‍ പമ്പയിലും നിലക്കലും അക്രമം അഴിച്ചുവിട്ടപ്പോള്‍ അതിന് പിന്നില്‍ സംഘപരിവാര്‍ തീവ്രവാദികള്‍ ആണെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി ഈ അക്രമങ്ങള്‍ക്ക് പിന്നില്‍ കേരളത്തിലെ നിരപരാധികളായ അയ്യപ്പ ഭക്തര്‍ ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ശ്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏഷ്യാനെറ്റ് പുറത്ത് വിട്ട ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തില്‍ ശ്രീധരന്‍ പിള്ള തന്നെ പറയുന്നുണ്ട് 17ആം തീയതി മുതലുള്ള അക്രമങ്ങള്‍ക്ക് പിന്നില്‍ ബിജെപി ആണെന്ന്. ബിജെപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ആണ് ഈ സമരാഭാസം സംഘടിപ്പിച്ചത് എന്ന്. ഈ ജനറല്‍ സെക്രട്ടറിമാരുടെ കൂട്ടത്തില്‍ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി വാദിച്ച കെ സുരേന്ദ്രനും ഉണ്ടെന്നത് ഇവരുടെ രാഷ്ട്രീയ നെറികേട് ആണ് വെളിപ്പെടുത്തുന്നത്.

ശബരിമലയുടെ പേരില്‍ ബിജെപി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്നും എന്‍എസ്എസും രാജകുടുംബവും തന്ത്രികുടുംബവും അടക്കമുള്ള കേരളത്തിലെ ഭക്ത സമൂഹം ബിജെപി ഗൂഢാലോചനയില്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ മുന്നറിയിപ്പ് ശരി വെക്കുന്നതാണ് ശ്രീധരന്‍ പിള്ളയുടെ ഇപ്പോഴത്തെ പ്രസംഗം. ബിജെപി മുന്നോട്ട് വെച്ച അജണ്ടയില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞു എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാദം. ഈ അജണ്ടകള്‍ എന്തൊക്കെയായിരുന്നു എന്ന് മലയാളി സമൂഹം ചിന്തിക്കേണ്ടതുണ്ട്. നിലക്കലും പമ്പയും ഉള്‍പ്പെടെയുള്ള പുണ്യ ഭൂമി കലാപ ഭൂമിയാക്കിയതും ജനവികാരം എതിരാകുന്നു എന്ന് കണ്ടപ്പോള്‍ ആക്ടിവിസ്റ്റുകളെ എത്തിച്ചതും നടപ്പന്തല്‍ വരെ അവര്‍ക്കെതിരെ യാതൊരു വിധ പ്രതിഷേധവും കൂടാതെ വഴിയൊരുക്കിയതും ബിജെപി അജണ്ട ആയിരുന്നില്ലേ? ചിന്തിക്കേണ്ടതുണ്ട് നമ്മള്‍ മലയാളികള്‍. മതേതര കേരളത്തെ ഇവര്‍ മതത്തിന്റെ പേരില്‍ കലാപ ഭൂമിയാക്കാനുള്ള ശ്രമം ആണ് നടത്തിയത്. ഇതിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചന അന്വേഷിച്ചു കലാപ ശ്രമത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിന് മുന്നില്‍ എത്തിക്കേണ്ടതുണ്ട്.