Connect with us

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം; ഇരുപതില്‍ 13 വാര്‍ഡുകള്‍ വിജയിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച ജയം. 20ല്‍ 13 സീറ്റുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ യുഡിഎഫ് ആറിടങ്ങളില്‍ ജയം കണ്ടു. എല്‍ഡിഎഫ് ജയിച്ച നാല് സീറ്റുകള്‍ യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്തതാണ്. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു.

എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ശശികുമാര്‍ (സിപിഐ) വിജയിച്ചു. 28 വോട്ടാണ് ഭൂരിപക്ഷം. ലിറ്റി ബാബു( കോണ്‍ഗ്രസ് )വിനെയാണ് പരാജയപ്പെടുത്തിയത്.

മഴുവന്നൂരിലെ ചീനിക്കുഴയില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ് അംഗം എന്‍ടി ജോര്‍ജ് അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരെഞ്ഞെടുപ്പ്. ജോര്‍ജിന്റെ മകന്‍ ബേസില്‍ ജോര്‍ജാണ് വിജയിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍ഡിഎഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടി. നിലവില്‍ യുഡിഎഫിന്റെ സീറ്റായ കൊളച്ചേരി സീറ്റ് എല്‍ഡിഎഫ് 35 വോട്ടിനാണ് വിജയിച്ചത്. സിപിഎം മയ്യില്‍ ഏരിയാകമ്മറ്റി അംഗം കെ.അനില്‍ കുമാറാണ് വിജയിച്ചത്.

തലശേരി നഗരസഭ ആറാം വാര്‍ഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഐഎം സ്ഥാനാര്‍ഥി കെഎന്‍ അനീഷ് 475 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.

പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരി ഇളംങ്കാവ് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ രാമകൃഷ്ണന്‍ 213 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ ഷേര്‍ളി കൃഷ്ണന്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കൊല്ലം ജില്ലയില്‍ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡിലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശശീന്ദ്രന്‍ പിള്ള വിജയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു.

ഭരണിക്കാവ് ടൗണില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു ഗോപാലകൃഷ്ണന്‍ വിജയിച്ചു. എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ സിഎസ് അനുജകുമാരിക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.

തൃശൂര്‍ കൈപമംഗലം ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി 65 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

കോഴിക്കോട് ആയഞ്ചേരിയിലെ പൊയില്‍പാറ വാര്‍ഡില്‍ സിപിഐഎമ്മിലെ സുനിത മലയില്‍ വിജയിച്ചു. 226 വോട്ടിന്റെ ഭൂരിപക്ഷം. യുഡിഎഫിലെ ഉഷ നാലുപുരയ്ക്കലിനെയാണ് തോല്‍പ്പിച്ചത്.

വണ്ടന്‍മേട് അഞ്ചാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. 20 വോട്ട് ഭൂരിപക്ഷം. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. എല്‍ഡിഎഫ് സ്വതന്ത്രന്‍ അജോ വര്‍ഗിസാണ് വിജയിച്ചത്.

വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഇഞ്ചിക്കാട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ പിസി സുഗന്ധി 154 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

നെടുങ്കണ്ടം പഞ്ചായത്ത് നെടുങ്കണ്ടം ഈസ്റ്റ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു നെടുംപാറയ്ക്കല്‍ വിജയിച്ചു.
മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈല്‍ വാര്‍ഡില്‍ കാഞ്ഞന്‍ ബാലന്‍ (സിപിഐഎം) വിജയിച്ചു. സിപിഐഎമ്മിലെ ഞാറ്റുതല രാജന്‍ മരിച്ചതിനെത്തുടന്ന് ഉപതെരഞ്ഞെടുപ്പ്. കെപി പ്രകാശന്‍ (കോണ്‍ഗ്രസ്) രണ്ടാമതെത്തി.

കണ്ണപുരം പഞ്ചായത്ത് കയറ്റീല്‍ വാര്‍ഡില്‍ പിവി ദാമോദരന്‍ (സിപിഐഎം) വിജയിച്ചു.

തിരുവനന്തപുരം നന്ദിയോട് മീന്‍മുട്ടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ പുഷ്പന്‍ 106 വോട്ടിന് വിജയിച്ചു.

നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വാര്‍ഡില്‍ ബിജെപി ജയിച്ചു.

താനൂര്‍ ബ്ലോക്ക് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പിവി അഷ്‌റഫ് വിജയിച്ചു.

63 സ്ഥാനാര്‍ത്ഥികളാണ് 20 വാര്‍ഡുകളിലായി ജനവിധി തേടിയത്. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 16 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്, കണ്ണൂര്‍ ജില്ലകളിലെ ഓരോ നഗരസഭാ വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.