Connect with us

Kerala

പോലീസിനെ വട്ടംകറക്കിയ ടി വി മോഷ്ടാവ് ഒടുവില്‍ പിടിയില്‍

Published

|

Last Updated

തിരൂര്‍: പോലീസിനെ വട്ടംകറക്കിയ ടി വി മോഷ്ടാവ് ഒടുവില്‍ പിടിയില്‍. കേരളാ പോലീസിന് തലവേദനയായി ഹോട്ടല്‍ മുറികളില്‍ നിന്നും ടി വി മോഷ്ടിച്ച് മുങ്ങിനടന്ന കള്ളന്‍ കോയമ്പത്തൂരിലാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കോയമ്പത്തൂരിലെ ആഢംബര ഹോട്ടലില്‍ സമാന രീതിയില്‍ മുറിയെടുത്ത് ടി വിയുമായി കടന്ന് കളയുന്നതിനിടെ പിടിയിലാകുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ടി വി മോഷണത്തിന് കേസുള്ള ആള്‍ തന്നെയാണ് കോയമ്പത്തൂരില്‍ പിടിയിലായതെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. വിവിധ പേരുകളില്‍ ഹോട്ടലില്‍ മുറിയെടുക്കുന്ന ഇയാളുടെ യഥാര്‍ഥ പേര് ശിവ കുമാര്‍ എന്നാണെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയുടെ വീട് പാലക്കാട് ചെനക്കത്തൂര്‍ ക്ഷേത്രത്തിന് സമീപമാണെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

ഇയാള്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ലോഡ്ജുകളില്‍ ടി വി മോഷണം പെരുകുന്നത് പോലീസിന് തലവേദനയായിരുന്നു. മോഷണത്തിനിടെ പല തവണ സി സി ടി വിയില്‍ കുടുങ്ങിയിട്ടും മോഷ്ടാവിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല. മോഷണം തുടരുന്നതിനിടെയാണ് തമിഴ്‌നാട്ടില്‍ പിടിയിലായത്. രണ്ട് മാസം മുമ്പ് നിലമ്പൂര്‍ എടക്കര സാമ്രാട്ട് ബാര്‍ ഹോട്ടല്‍ ലോഡ്ജില്‍ നിന്നും എല്‍ ഇ ഡി ടി വി മോഷണം പോയതാണ് കേരളത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്ത സഭവം. മൂന്നര മാസം മുമ്പ് തിരൂരിലെ ടൂറിസ്റ്റ് ഹോം ഹോട്ടല്‍ മുറിയില്‍ വ്യാജ പേരില്‍ താമസിച്ചശേഷം ടി വി മോഷ്ടിച്ച് കടന്നുകളഞ്ഞിരുന്നു. ഈ ദൃശ്യം സി സി ടി വി യില്‍ പതിഞ്ഞെങ്കിലും ഇയാള്‍ ടി വി മോഷണം തുടരുകയായിരുന്നു.
ഇതിന് പുറമെ ഗൂഡല്ലൂര്‍, ഊട്ടി, തൊടുപുഴ, ഇരിട്ടി എന്നിവിടങ്ങളിലും സമാന മോഷണങ്ങള്‍ നടന്നു. രണ്ട് വര്‍ഷത്തിനിടെ നിരവധി മോഷണ കേസുകള്‍ ഇയാള്‍ക്കെതിരെയുള്ളതായി പോലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ മോഷണത്തിന് ശേഷമാണ് എടക്കരയില്‍ രണ്ട് മാസം മുമ്പ് ഇയാള്‍ പൊങ്ങിയത്. ഇവിടെ അമര്‍ജിത് എന്ന വ്യാജ പേരിലാണ് മുറിയെടുത്തത്.

കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. തിരൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷ്ടാവിനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങി തിരൂരിലെത്തിക്കും.