Connect with us

National

മീ ടൂ: എം ജെ അക്ബര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ജയ്പാല്‍ റെഡ്ഡി

ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനിലൂടെ ആരോപണവിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ മാധ്യമപ്രവര്‍ത്തകനുമായ എം ജെ അക്ബര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്. ഗുരുതരമായ ആരോപണമാണ് അക്ബറിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി പറഞ്ഞു. അക്ബറിനെതിരായ ആരോപണത്തില്‍ അന്വേഷണം വേണം. കേന്ദ്ര മന്ത്രി സുഷമ സ്വരാജ് അവരുടെ സഹപ്രവര്‍ത്തകനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ജയ്പാല്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.

അതിനിടെ, അക്ബറിനെതിരെ അന്വേഷണം വേണമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടത് കേന്ദ്രത്തെ പ്രതിരോധത്തിലാക്കി.
എം ജെ അക്ബറിനെതിരെ മീ ടൂ ക്യാമ്പയിനിലൂടെ ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു.
ഏഷ്യന്‍ ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി രംഗത്തെത്തിയത്. ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ അക്ബര്‍ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഇവര്‍ ആരോപിച്ചു.

ലൈവ് മിന്റ് നാഷനല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയും അക്ബറിനെതിരെ കഴിഞ്ഞ ദിവസം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എം ജെ അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്ത് അഭിമുഖത്തിനായി എത്തിയ വനിതാ പത്രപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.