Connect with us

Gulf

മക്കയില്‍ നിന്ന് മദീനയിലേക്ക് ഇനി ഒന്നര മണിക്കൂര്‍ മാത്രം; ഹറമൈന്‍ ട്രെയിനുകളില്‍ വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യാം

Published

|

Last Updated

ദമ്മാം: വിശുദ്ധ നഗരങ്ങളായ മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ റെയില്‍വേയില്‍ ഒക്ടോബര്‍ 11 (വ്യാഴാഴ്ച) മുതല്‍ പൊതു ജനങ്ങള്‍ക്ക് യാത്ര ചെയ്യാം. നേരത്തെ, ഒക്ടോബര്‍ നാല് മുതല്‍ക്കാണ് യാത്ര സൗകര്യം നിശ്ചയിച്ചിരുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു.രണ്ടാഴ്ച മുമ്പാണ് സഊദി വികസന ചരിത്രത്തില്‍ പ്രധാന സംഭവമായേക്കാവുന്ന ഹറമൈന്‍ റെയില്‍വേ പദ്ധതി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് രാജ്യത്തിനു സമര്‍പ്പിച്ചത്.

ഹജ്ജ,് ഉംറ തീര്‍ഥാടകര്‍ക്കാണ് ഹറമൈന്‍ റെയില്‍വേ ഏറ്റവും ഉപകരിക്കുക. മക്കയില്‍ നിന്നും മദീനയിലേക്ക് ഒന്നര മണിക്കൂറിനുള്ളില്‍ എത്താന്‍ കഴിയും. റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിന് അഞ്ച് മണിക്കൂറോളമാണ് വേണ്ടിവരുക.

മസ്ജിദുല്‍ ഹറാമിനു നാല് കിലോമീറ്റര്‍ അകലെയുള്ള അല്‍ റസീഫ സ്ട്രീറ്റിലാണ് മക്കയിലെ റെയില്‍വേ സ്‌റ്റേഷന്‍ സജീകരിച്ചിരിക്കുന്നത്. ജിദ്ദയില്‍ രണ്ട് സ്‌റ്റേഷനുകളാണ്. ഒന്ന് സുലൈമാനിയ സ്ട്രീറ്റിലും മറ്റൊന്നു കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ്. മറ്റൊരു സ്‌റ്റേഷന്‍ മക്ക- മദീന റൂട്ടില്‍ റാബിഗിലുള്ള കിംഗ് അബ്ദുല്ലാ എക്‌നോമിക് സിറ്റിയിലാണ്. മദീനയില്‍ റൗദ ശരീഫിനു ഒമ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ്.

മക്കയില്‍ നിന്നും മദീനയിലേക്ക് എകണോമിക് ക്ലാസില്‍ യാത് ചെയ്യുന്നതിനു 50 റിയാലാണ് ഇപ്പോഴുള്ള ചാര്‍ജ്, ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്നതിനു 95 റിയാലും നല്‍കണം. ജിദ്ദയില്‍ നിന്നും മക്കയിലേക്കു കുറഞ്ഞ ക്ലാസില്‍ യാത്ര ചെയ്യുന്നതിനു 20 റിയാലാണ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. ഹറമൈന്‍ റയില്‍വേ തുടക്കം കുറിച്ചതില്‍ പ്രമോഷണല്‍ നിലക്കുള്ള ചാര്‍ജാണ് ഇപ്പോള്‍ ഈടാക്കുന്നത്. പിന്നീട് ചാര്‍ജ് നിരക്ക് ഇരട്ടിയായി വര്‍ധിക്കും. ഓണ്‍ലൈന്‍ മുഖേനെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്, കൂടാതെ എല്ലാ സ്‌റ്റേഷനുകളില്‍ നിന്നും ടിക്കറ്റെടുക്കാം. ട്രെയിന്‍ പുറപ്പെടുന്നതിന്റെ പത്ത് മിനിറ്റ് മുമ്പ ടിക്കറ്റ് കൗണ്ടര്‍ അടച്ചിടും.

Latest