Connect with us

Gulf

ഹാജിമാരെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരി ഒരുങ്ങി

Published

|

Last Updated

മിന: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ തീര്‍ത്ഥാടക ലക്ഷങ്ങളെ സ്വീകരിക്കാന്‍ തമ്പുകളുടെ നഗരിയായ മിന ഒരുങ്ങി. മക്കയിയുടെ അഞ്ചുകിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന മിനായില്‍ ഒരു ലക്ഷത്തിലധികം തമ്പുകളാണ് സജ്ജീകരിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള തമ്പുകളുടെ അറ്റകുറ്റപ്പണികള്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ തുടങ്ങിയിരുന്നു. ഇത്തവണ കനത്ത ചൂടിലായിരിക്കും ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുക. ചൂടിനെ പ്രതിരോധിക്കാന്‍ വാട്ടര്‍ സ്‌പ്രേയും കൂളര്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

മിനായില്‍ ഹാജിമാരെ സ്വീകരിക്കാന്‍ ഹജ്ജ് മന്ത്രാലയത്തിന്റെ കീഴില്‍ അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ കുടിവെള്ള പൈപ്പുകള്‍, റോഡ് നവീകരണം, തമ്പുകളിലെ എയര്‍ കണ്ടീഷണറുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവയും പൂര്‍ത്തിയായിട്ടുണ്ട്.

ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്ലിനിക്കുകള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രികള്‍, ജംറയില്‍ എയര്‍ ആംബുലന്‍സ്, അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിന് സൗദി റെഡ് ക്രസന്റിന്റെ എയര്‍ ആംബുലസുകള്‍, ആംബുലന്‍സ് കാറുകള്‍, സ്പെഷ്യല്‍ മോട്ടോര്‍ കാറുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര തീര്‍ത്ഥാടകരുടെ തമ്പുകളില്‍ പ്രത്യേക സുരക്ഷക്കായി 4500 സുരക്ഷാ ജീവനക്കാര്‍ ഉണ്ടാവും. കൂടാതെ 1000 സി സി ടി വി ക്യാമറകളും സംവിധാനിച്ചിട്ടുണ്ട്.

മിനായിലെ തമ്പുകളില്‍ ആദ്യമായി ഡബിള്‍ ഡെക്കര്‍ കട്ടിലുകളും സ്ഥാപിച്ചിട്ടുണ്ട്, കൂടുതല്‍ സുരക്ഷ ഉറപ്പ് വരുത്തിയാണ് ഡബിള്‍ ഡെക്കര്‍ കട്ടിലുകള്‍ നിര്‍മിച്ചിരിക്കുന്നത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ തമ്പുകളിലാണ് ഈ വര്‍ഷം സേവനം ഉണ്ടായിരിക്കുക. വിജയകരമാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ടെന്റുകളില്‍ ഈ സംവിധാനം ഉപയോഗിക്കും.

മിനായില്‍ വഴി തെറ്റുന്ന തീര്‍ഥാടകരെ തമ്പുകളിലെത്തിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ സഊദിയിലെ വിവിധ യൂണിവേഴ്സിറ്റിയിലേയും, സ്‌കൂളുകളിലേയും 4500 സ്‌കൗട്ട് അംഗങ്ങള്‍ ദുല്‍ഹിജ്ജ 14 വരെ സേവന രംഗത്തുണ്ടാവും. പരിശുദ്ധ ഹജ്ജ് കര്മ്മത്തിനു മക്കയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാര്‍ഗ നിര്‌ദേശം നല്കുന്നതിനും രിസാല സ്റ്റഡി സര്‍ക്കിലിന്റെ കീഴില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയ പ്രത്യേക വളണ്ടിയര്‍ സംഘവും ഹാജിമാരുടെ സേവനങ്ങള്‍ക്കായി മിനയിലുണ്ടാവും

തിരക്ക് ഒഴിവാക്കുന്നതിന്ന് ജംറകളില്‍ കല്ലേറ് നിര്‍വഹിക്കുന്നതിന് ഓരോ രാജ്യങ്ങള്‍ക്കും , ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കും വ്യത്യസ്ത സമയങ്ങളാണ് അനുവദിച്ചിരിക്കുന്നത്. മിനായിലും ജംറകളിലും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും സജ്ജമായിട്ടുണ്ട്.

സിറാജ് പ്രതിനിധി, ദമാം

Latest