Connect with us

National

ജീവനുള്ള നായയുടെ പാതിദേഹത്തുകൂടി റോഡ് നിര്‍മിച്ചു; കണ്ണില്ലാത്ത ക്രൂരതക്കൊടുവില്‍ അത് ചത്തു

Published

|

Last Updated

ആഗ്ര: മനുഷ്യന്‍ മ്യഗങ്ങളോട് കാണിക്കുന്ന കൊടുംക്രൂരതയുടെ മറ്റൊരു വാര്‍ത്തയാണ് ആഗ്രയിലെ ഫത്തേഫബാദില്‍നിന്നും പുറത്തുവരുന്നത്. ഓരം ചേര്‍ന്ന് കിടന്ന നായയുടെ ദേഹത്തുകൂടി റോഡ് നിര്‍മിച്ച ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് അധിക്യതരുടെ നടപടി മ്യഗസ്‌നേഹികള്‍ക്ക് മാത്രമല്ല കണ്ടുനിന്നവര്‍ക്കെല്ലാം തീരാവേദനയാകുകയായിരുന്നു. റോഡിനടിയില്‍പ്പെട്ട ശരീരഭാഗം പുറത്തെടുക്കാനാകാതെ മണിക്കൂറുകളോളം കിടന്ന നായ ഒടുവില്‍ ചത്തു.

റോഡരികില്‍ കിടന്ന നായയുടെ പിന്‍കാലുകള്‍ക്ക് മുകളിലൂടെ ചുട്ടുപൊള്ളുന്ന ടാര്‍ ഒഴിച്ചുകൊണ്ടാണ് ഇവിടെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജീവനുണ്ടായിരുന്ന നായയുടെ ദേഹത്തിലൂടെ ടാറിങ്ങ് നടത്തുമ്പോള്‍ അത് വേദന കൊണ്ട് പുളഞ്ഞ് ഓരിയിട്ടെങ്കിലും തൊഴിലാളികള്‍ അത് കണ്ടില്ലെന്ന് നടിച്ച് നിര്‍മാണം തുടരുകയായിരുന്നുവെന്ന് സമീപത്തെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ നിര്‍മാണം നടന്നത് രാത്രിയായതിനാല്‍ നായയെ കണ്ടില്ലെന്നാണ് തൊഴിലാളികളുടെ വാദം. ഒടുവില്‍ പൊതുപ്രവര്‍ത്തകരെത്തി ജെസിബി ഉപയോഗിച്ച് നായയെ പുറത്തെടുത്തപ്പോഴേക്കും ചത്തിരുന്നു.