Connect with us

Kerala

പകര്‍ച്ചപ്പനി: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ആരംഭിച്ചതോടെ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ആശുപത്രികളില്‍ മതിയായ സൗകര്യവും മരുന്നും ഉറപ്പുവരുത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി കെ കെ ശൈലജ നിര്‍ദേശം നല്‍കി. എല്ലാവരും ഒറ്റക്കെട്ടായി വേണ്ടത്ര മുന്‍കരുതലുകളെടുത്താല്‍ ഡെങ്കിപ്പനി, എലിപ്പനി, എച്ച്1 എന്‍1 തുടങ്ങിയ പകര്‍ച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് മന്ത്രി പറഞ്ഞു. പകര്‍ച്ചപ്പനികള്‍ വരാതിരിക്കാന്‍ ഓരോരുത്തരും വളരെയേറെ ശ്രദ്ധിക്കണം. പകര്‍ച്ചപ്പനികള്‍ അപകടകാരികളായതിനാല്‍ പനി വന്നാല്‍ സ്വയം ചികിത്സിക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.

കൂടുതല്‍ രോഗികളെത്തുന്ന ആശുപത്രികള്‍ രോഗം പകരുന്ന വേദിയായി മാറരുത്. ഓരോ ആശുപത്രിയിലും നടന്നുവരുന്ന മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും മാലിന്യ നിര്‍മാര്‍ജനത്തിനും കൊതുക്, എലി, മറ്റ് പ്രാണികള്‍ എന്നിവയുടെ നശീകരണത്തിനും പ്രത്യേകം പ്രാധാന്യം നല്‍കണം. രോഗികളും കൂട്ടിരുപ്പുകാരും മാലിന്യങ്ങള്‍ വലിച്ചെറിയാതെ ശുചിത്വം പാലിക്കണം. കഴിവതും കുട്ടികളെ ആശുപത്രി സന്ദര്‍ശനത്തിന് കൊണ്ടുപോകരുത്.

മാലിന്യ നിര്‍മാര്‍ജനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണം. അവരവരുടെ വീടും അല്ലെങ്കില്‍ സ്ഥാപനവും പരിസരവും വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കേണ്ടതാണ്. പരിസര ശുചീകരണത്തിനായി എല്ലാവരും ശ്രദ്ധിക്കണം. ആശുപത്രികള്‍, സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍ എന്നിവ നിതാന്ത ജാഗ്രത പാലിക്കേണ്ടതാണ്. മാലിന്യ നിര്‍മാര്‍ജനത്തിന് ഇറങ്ങുന്നവര്‍ കൊതുകു കടിയേല്‍ക്കാതിരിക്കാനുള്ള സ്വയം രക്ഷാമാര്‍ഗങ്ങളും സ്വീകരിക്കണം.
ഈ വര്‍ഷത്തെ പകര്‍ച്ചവ്യാധി പ്രതിരോധത്തിനും നിയന്ത്രണത്തിനുമായി സര്‍ക്കാര്‍ നേരത്തെ തന്നെ ആരോഗ്യ ജാഗ്രതക്ക് രൂപം നല്‍കിയിരുന്നു. മാലിന്യമുക്തമായ കേരളം സൃഷ്ടിക്കുന്നതിനും അതിലൂടെ പകര്‍ച്ചവ്യാധികളെ തടയുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചുവരുന്നത്. മഴക്കാലപൂര്‍വ പരിപാടിക്ക് പകരം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന സമഗ്രവും തീവ്രവുമായ കര്‍മപരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കണ്ടെത്തി നശിപ്പിക്കുകയാണ് ഡെങ്കിപ്പനി വരാതിരിക്കാനുള്ള പ്രധാന പ്രതിരോധ മാര്‍ഗം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍, ഫ്രിഡ്ജിന് അടിയിലെ ട്രേ, പൂച്ചട്ടികള്‍, വെള്ളം നിറഞ്ഞ ഫഌവര്‍ വേസ്, ഉപയോഗിക്കാത്ത ടോയ്‌ലെറ്റുകള്‍, വീടിനുള്ളില്‍ തുണികള്‍ ഉണങ്ങാന്‍ വിരിക്കുന്നയിടം ഇവിടെയെല്ലാം കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ കാരണമായേക്കും. വീടിനു പുറത്തുള്ള ടയര്‍, ഉപേക്ഷിക്കപ്പെട്ട പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചിരട്ട, ഒഴിഞ്ഞ പ്ലാസ്റ്റിക് കവര്‍, ടയര്‍, ടാര്‍പോളിന്‍, ഉപയോഗമില്ലാത്ത പാത്രങ്ങള്‍, ഉരലുകള്‍, ആട്ടുകല്ല്, പൂച്ചെട്ടികള്‍, ഉപയോഗിക്കുന്നവയും അല്ലാത്തതുമായ ടാങ്കുകള്‍, സണ്‍ഷേഡ്, ഓര്‍ക്കിഡ് ചെടികള്‍, ചെടിച്ചട്ടികള്‍, കോഴിക്കൂടിനും പട്ടിക്കൂടിനും അകത്തുള്ള പാത്രങ്ങള്‍, റബ്ബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ ഇവയിലെല്ലാം വെള്ളം കെട്ടിനില്‍കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം കണ്ടെത്തി വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം.

എല്ലാവരും കൊതുകുകടിയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കേണ്ടതാണ്. പനി വന്നാല്‍ ഉടന്‍ ചികിത്സ തേടണം. ഒപ്പം നന്നായി വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും മതിയായി വിശ്രമിക്കുകയും വേണം. ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് ആറ് മാസത്തോളം പ്രതിരോധശേഷി ഉണ്ടെങ്കിലും വീണ്ടും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവര്‍ക്ക് വീണ്ടും പനി വരുമ്പോള്‍ തന്നെ ഏത് പനിയാണെന്ന് ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണ്.

---- facebook comment plugin here -----

Latest