Connect with us

Gulf

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം നാളെ മുതല്‍

Published

|

Last Updated

അബുദാബി: രാജ്യാന്തര പുസ്തകോല്‍സവം ഏപ്രില്‍ 25 നാളെ മുതല്‍ അടുത്തമാസം ഒന്നു വരെ അബുദാബി പ്രദര്‍ശന നഗരിയില്‍ നടക്കും.
ലോക രാജ്യങ്ങളിലെ 35 ഭാഷകളിലുള്ള അഞ്ചു ലക്ഷത്തിലേറെ പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കും. 63 രാജ്യങ്ങളില്‍ നിന്നുള്ള 1,350 പ്രദര്‍ശകര്‍ 35,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പുസ്തക ശേഖരം പ്രദര്‍ശിപ്പിക്കുക. ലോക രാജ്യങ്ങളിലെ എഴുത്തുകാരും സാഹിത്യകാരന്മാരും പ്രസിദ്ധീകരണരംഗത്തെ പ്രമുഖരും പങ്കെടുക്കും. ഇതോടനുബന്ധിച്ച് വിപുലമായ സാംസ്‌കാരിക പരിപാടികള്‍, 830ഓളം സെമിനാറുകള്‍, ശില്‍പശാലകള്‍ തുടങ്ങിയവ അരങ്ങേറും. ഈ വര്‍ഷം പോളണ്ടാണ് അതിഥി രാജ്യം.

ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള പോളണ്ട് സാഹിത്യത്തെ അബുദാബി രാജ്യാന്തര പുസ്തകോല്‍സവത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കു പരിചയപ്പെടുത്തും. നൂറ്റാണ്ടുകളായി പോളണ്ടിലെ എഴുത്തുകാര്‍ രചിച്ച ഒട്ടേറെ സാഹിത്യ സൃഷ്ടികളും പോളണ്ടിലെ സാംസ്‌കാരിക സമ്പന്നതയെക്കുറിച്ച് മനസിലാക്കാനുള്ള പ്രത്യേക വേദിയും തുറക്കും.അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പിന്റെ കലിമ ട്രാന്‍സ്ലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നു രാജ്യാന്തര ഭാഷകളായ ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷകളില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട 25 പുതിയ സര്‍ഗ സാഹിത്യ പുസ്തകങ്ങളും പ്രദര്‍ശിപ്പിക്കും. സന്ദര്‍ശകര്‍ക്ക് ബുക്കു വാങ്ങാനും പണം നല്‍കാനാവും സൗകര്യമുള്ള ഇലക്ട്രോണിക് കാര്‍ഡും അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ പുസ്തകോല്‍സവ നഗരിയില്‍ വിതരണം ചെയ്യും.

1981ല്‍ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ അബുദാബി കള്‍ചറല്‍ ഫൗണ്ടേഷനില്‍ നടന്ന പ്രഥമ പുസ്തക മേള മുതല്‍ ലോക സാഹിത്യ പുസ്തകങ്ങളുടെ ഉപഭോഗവും വിതരണവും ഉള്‍പ്പെടെ യു എ ഇ പ്രസിദ്ധീകരണ വ്യവസായ വികസനത്തിന് വഴി തുറന്നു. പരമ്പരാഗത സാഹിത്യങ്ങള്‍ ആധുനിക സാഹിത്യങ്ങള്‍ എന്നിവ സമാഹരിക്കുന്നതിനും, വിവിധ രാജ്യങ്ങളിലെ എഴുത്തുകാരുമായി സംവദിക്കുന്നതിനും, സാഹിത്യകാരന്മാര്‍, അക്കാഡമിക് പ്രഫഷണലുകള്‍, കവികള്‍, പ്രസാധകര്‍ എന്നിവരുമായി ആശയ വിനിമയത്തിനും അബുദാബി ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ അവസരമൊരുക്കുന്നു. സായിദ് വര്‍ഷാചരണത്തില്‍ നടക്കുന്ന അബുദാബി രാജ്യാന്തര പുസ്തകോല്‍സവത്തിന് വളരെ പ്രാധാന്യമാണുള്ളത്. ശൈഖ് സായിദിന്റെ കാഴ്ചപ്പാടനുസരിച്ച് സാഹിത്യം സമൂഹത്തിന്റെ പ്രധാന ഭാഗമാണ്. അബുദാബി പുസ്തകോല്‍സവം ഇന്ന് ആഗോള തലത്തില്‍ വളര്‍ന്നതില്‍ യുഎഇ അഭിമാനിക്കുന്നു. ലോകവ്യാപകമായ പ്രസിദ്ധീകരണത്തിനും സാഹിത്യ വ്യവസായത്തിനും അടിസ്ഥാനപരമായ സാംസ്‌കാരിക ഇടപെടലുകള്‍ക്കുമുള്ള അവസരമാണ് വര്‍ഷം തോറും അബുദാബി രാജ്യാന്തര പുസ്തകോല്‍സവത്തില്‍ നടപ്പാക്കുന്നത്. ഈ വര്‍ഷം പ്രിന്റിങ് ആന്‍ഡ് പബല്‍ഷിങ് വ്യവസായ മേഖലയിലെ പുതിയ ആഗോള സംരംഭങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാനോന്‍സ് ഫ്യൂച്ചര്‍ ബുക് ഇന്‍ഡസ്ട്രി ഫോറവുമായി സഹകരിച്ച് അബുദാബി ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറില്‍ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും നൂതന പ്രവണതകളും പരിചയപ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു. കലിമ പ്രോജക്ട് അറബ് ലോകത്തെ പരിഭാഷാ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുകയും ശക്തമായ അറേബ്യന്‍ സാംസ്‌കാരിക പ്രവര്‍ത്തനത്തെ പിന്തുണക്കുകയും സഹായിക്കുകയും ചെയ്യുന്നു. പുസ്തക മേളയോടനുബന്ധിച്ച് പ്രാദേശിക, രാജ്യാന്തര സാംസ്‌കാരിക സാഹിത്യ ലാന്‍ഡ് സ്‌കേപ്പ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കലിമ പ്രോജക്ട് അബുദാബി ഇന്റര്‍നാഷണല്‍ ട്രാന്‍സ്ലേഷന്‍ കോണ്‍ഫറന്‍സിന്റെ ആറാമത് എഡിഷന്‍ ശാസ്ത്ര വിവര്‍ത്തനവും വൈജ്ഞാനിക വികസനവും എന്ന വിഷയത്തില്‍ നടത്തും. അറബ് ലോകത്തെ നാഗരികത, സംസ്‌കാരം, സാഹിത്യം എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളുടെ നിര്‍മ്മാണത്തില്‍ യുവ വിവര്‍ത്തകരുടെ കഴിവുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നു.

രാവിലെ ഒന്‍പത് മുതല്‍ രാത്രി 10 വരെ

രാവിലെ 11 മുതലാണ് പുസ്തകോല്‍സവം ആരംഭിക്കുക. മെയ് ഒന്നു വരെ വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 10:00 വരെയാണ് പവലിയനുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്ച വൈകിട്ട് നാല് മുതല്‍ രാത്രി 10 വരെയാണ് നഗരി തുറക്കുക.

ബസ് സര്‍വീസ്

നഗരത്തില്‍ നിന്നും അബുദാബി പുസ്തക നഗരിയില്‍ എത്തുന്നതിന് ബസ് നമ്പര്‍ 40, എയര്‍പോര്‍ട്ടിലേക്ക് പോകുന്ന എ വണ്‍ ബസുകളില്‍ കയറിയാലും എത്തിച്ചേരാന്‍ കഴിയും.

സിറാജ് പവലിയനൊരുക്കും
പ്രസാധക കൂട്ടായ്മ പങ്കാളിയാവും

അബുദാബി അന്താരാഷ്ട്ര പുസ്തക മേളയില്‍ സിറാജ് ദിനപത്രം ഈ വര്‍ഷവും വിപുലമായ പവലിയന്‍ ഒരുക്കും. മലയാളത്തിലെ പ്രമുഖ പ്രസാധക കൂട്ടായ്മയായ പുസ്തകത്തിന്റെ സാന്നിധ്യം ഇത്തവണയുണ്ടാകും. സിറാജ്, മാതൃഭൂമി, തൃശൂര്‍ കറന്റ് ബുക്‌സ് പൂര്‍ണ്ണ, ഒലീവ്, ഗ്രീന്‍ ബുക്ക്‌സ്, ലിപി, കൈരളി, സൈകതം, ലോഗോസ് എന്നിവരാണ് പുസ്തക പ്രസാധക കൂട്ടായ്മയുടെ സാരഥികള്‍. ഗള്‍ഫില്‍ രൂപം കൊണ്ട ദ ബുക്‌സിന്റെ പങ്കാളിത്തവും ശ്രദ്ധേയമാണ്. പുസ്തകമേളയില്‍ മലയാളത്തിലെ മുന്‍നിര പുസ്തകങ്ങള്‍ക്ക് ശ്രദ്ധേയമായ ഓഫറുകളും, എഴുത്തുകാരുടെ സംഗമവും വായനക്കാരുമായുള്ള മുഖാമുഖവും പുസ്തകം കൂട്ടായ്മയുടെ ഭാഗമായി നടക്കും.

Latest