Connect with us

Kerala

സെക്രട്ടേറിയറ്റില്‍ ഇ ഓഫീസ് സമ്പൂര്‍ണമാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ എത്തുന്ന ഫയലുകളില്‍ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കെ വി വിജയദാസിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ ഇ ഓഫീസ് സംവിധാനം ഏറെക്കുറെ പൂര്‍ണമായിക്കഴിഞ്ഞു. സാധ്യമായ എല്ലാ സെക്ഷനുകളിലെയും ഉദ്യോഗസ്ഥശ്രേണി ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ചില ന്യൂനതകള്‍ നിലനില്‍ക്കുന്നുണ്ട്. ഭരണാനുമതി സംബന്ധിച്ച സാമ്പത്തിക അധികാരങ്ങള്‍ കാലാനുസൃതമായി ഉയര്‍ത്തി നിശ്ചയിക്കുന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ അഭാവം നിമിത്തം ഫയല്‍ നീക്കം തടസ്സപ്പെടാതിരിക്കാന്‍ ലിങ്ക് ഓഫീസര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ധനകാര്യവകുപ്പിന്റെ അനുമതി കൂടാതെ തന്നെ വകുപ്പ് മേധാവികള്‍ക്ക് നിശ്ചിത സാമ്പത്തിക പരിധിയിലുള്ള തുക വിനിയോഗിക്കുന്നതിന് അധികാരമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം നടപടികളിലൂടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നതിനുള്ള കാലതാമസം ഗണ്യമായി കുറക്കാനാണ് ഉദ്ദേശിക്കുന്നത്. സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലും റൂള്‍സ് ഓഫ് ബിസിനസും അടിസ്ഥാനമാക്കിയാണ് പ്രധാനമായും സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കനുസൃതമായി പുറപ്പെടുവിക്കുന്ന വിവിധ ഉത്തരവുകളും നിര്‍ദേശങ്ങളും പൂര്‍ണവും സമഗ്രവും വസ്തുതാപരവും ആകേണ്ടതുണ്ട്. വിഷയങ്ങളുടെ പ്രാധാന്യമനുസരിച്ച് തീരുമാനമെടുക്കുന്നതിന് ആഴത്തിലുള്ള പരിശോധനകള്‍ ആവശ്യമാണ്. മന്ത്രിസഭാ തലത്തിലും ഗവര്‍ണറുടെ അനുമതി ആവശ്യമുണ്ടെങ്കില്‍ അവ തേടിയശേഷവുമാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്.

ഉത്തരവുകളുടെ ഘടന, ചട്ടങ്ങളുടെ രൂപവത്കരണം, നിയമനിര്‍മാണം, ധനവിനിയോഗം എന്നിവയെല്ലാം സംബന്ധിച്ച് നിയതമായ വ്യവസ്ഥകള്‍ ഉണ്ട്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലില്‍ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥ പരിശോധന വ്യവസ്ഥ ചെയ്തിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Latest