Connect with us

Kerala

33,000 ക്ലാസ്മുറികള്‍ ഈ മാസം ഹൈടെക് ആകും

Published

|

Last Updated

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45,000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ മുന്നോടിയായി 22,402 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍) പൂര്‍ത്തിയാക്കിയതായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷം ജനുവരി 22നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈടെക് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. 1,564 സ്‌കൂളുകളില്‍ മുഴുവന്‍ ക്ലാസ്മുറികളിലും 1,079 സ്‌കൂളുകളില്‍ പകുതിയിലധികം ക്ലാസ്മുറികളിലും ഹൈടെക് സംവിധാനമെത്തി.

ഓരോ ക്ലാസ്മുറികളിലേക്കും ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, സ്‌ക്രീനുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലാസ്മുറിയൊന്നിന് 1000 രൂപ വീതവും, സ്‌ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1500 രൂപ വീതവും സ്‌കൂളുകള്‍ക്ക് അനുവദിക്കും. കൈറ്റിന്റെ ജില്ലാ കേന്ദ്രങ്ങള്‍ വഴി പ്രത്യേക ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം ഉപയോഗിച്ചാണ് വിതരണം നടന്നത്. സ്‌കൂളുകളില്‍ ഹൈടെക് സംവിധാനമൊരുക്കാന്‍ സജ്ജമായ ക്ലാസ്മുറികളിലേക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
139 സ്‌കൂളുകളിലെ 1,264 ക്ലാസ്മുറികളില്‍ കഴിഞ്ഞ വര്‍ഷം തന്നെ പൈലറ്റടിസ്ഥാനത്തില്‍ ഹൈടെക് ക്ലാസ്മുറികള്‍ സജ്ജമാക്കിയിരുന്നു. ഇതുള്‍പ്പടെ ഒന്നാം ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ക്ലാസ്മുറികള്‍ ഹൈടെക്കായ (2819 ക്ലാസ്മുറികള്‍) ജില്ല മലപ്പുറമാണ്. കോഴിക്കോടും (2502) എറണാകുളവുമാണ് (2085) തൊട്ടടുത്ത്.

രണ്ടാം ഘട്ടത്തില്‍ അടുത്ത 11,000 ക്ലാസ്മുറികളിലേക്കുള്ള വിതരണവും ഈ മാസം തന്നെ പൂര്‍ത്തിയാക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതോടെ 33,000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്ന പ്രക്രിയ ഈ മാസത്തോടെ പൂര്‍ത്തിയാകും. ക്ലാസ്മുറികള്‍ സജ്ജമാക്കാന്‍ സമയം ആവശ്യപ്പെട്ടിട്ടുള്ള അവശേഷിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്മുറികള്‍ കൂടി മെയ് മാസത്തോടെ ഹൈടെക്കാക്കും. അടുത്ത അധ്യയനവര്‍ഷം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ലാസുകളുള്ള സര്‍ക്കാര്‍, എയിഡഡ് മേഖലകളിലുള്ള എല്ലാ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെയും ക്ലാസ്മുറികള്‍ ഹൈടെക്കാകും. ഹൈടെക് ക്ലാസ്മുറികളില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള സമഗ്ര റിസോഴ്‌സ് പോര്‍ട്ടല്‍ തയ്യാറായിക്കഴിഞ്ഞു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എല്ലാ സ്‌കൂളുകള്‍ക്കും ലഭ്യമാക്കി. സമഗ്ര റിസോഴ്‌സ് പോര്‍ട്ടല്‍ ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികളില്‍ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം ഈ അവധിക്കാലത്ത് മുഴുവന്‍ അധ്യാപകര്‍ക്കും നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

സെക്കന്‍ഡറി തലത്തില്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ സ്‌കീമിന്റെ തുടര്‍ച്ചയായി ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലുള്ള 11,000ലധികം പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് സംവിധാനം ഒരുക്കാനായി 300 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

Latest