Connect with us

Kerala

കൊല്ലാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും കാല് വെട്ടാനായിരുന്നു ലക്ഷ്യമെന്നും പ്രതികളുടെ മൊഴി

Published

|

Last Updated

കണ്ണൂര്‍: ശുഐബിനെ കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമെന്ന് പോലീസ്. കൊലയാളി സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. രണ്ട് പേരാണ് ശുഹൈബിനെ കാണിച്ചു കൊടുത്തത്. ഒരാള്‍ ഡ്രൈവറായി ഇരുന്നു. മറ്റൊരാള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് മൂന്ന് പേരാണ് വെട്ടിക്കൊലപ്പെടുത്തിയതെന്നും പോലീസ് കരുതുന്നു.

ദൃക്‌സാക്ഷികളും സമാന മൊഴിയാണ് നല്‍കിയത്. കൊലയാളി സംഘത്തിലുള്ളവരെല്ലാം എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരാണ്. ഇന്നലെ അറസ്റ്റിലായ ആകാശും റിജിനും കൊലപാതക സംഘത്തിലുള്ളവരാണെന്നും ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പോലീസ് വ്യക്തമാക്കി.

അതിനിടെ, ശുഐബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാല് വെട്ടാനായിരുന്നു ലക്ഷ്യമെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. കൃത്യം ചെയ്യുമ്പോഴാണ് കാല് വെട്ടിയെടുക്കണമെന്ന് തീരുമാനിച്ചത്. ഇനി പിടികിട്ടാന്‍ ഉള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടന്നതെന്ന് പോലീസ് പറയുന്നു.

Latest