Connect with us

Kerala

പിതാവ് അനുവദിച്ചില്ല; വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് ഹാദിയയെ കാണാനായില്ല

Published

|

Last Updated

കോട്ടയം: ഹാദിയയെ കാണാനെത്തിയ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ പിതാവ് അശോകന്‍ കാണാന്‍ അനുവദിച്ചില്ല. മകളെ കാണാന്‍ ആരെയും അനുവദിക്കുന്നില്ലെന്നായിരുന്നു അശോകന്റ വാദം.

ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാ കാര്യങ്ങളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുമാണ് നേരിട്ടെത്തിയതെന്നും വിമാനയാത്രാ ചെലവ് കമ്മീഷന്‍ വഹിക്കാന്‍ തയാറാണെും ചെയര്‍പെഴ്‌സന്‍ എം.സി. ജോസഫൈന്‍ അറിയിച്ചു. അതേസമയം, യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്മീഷന്‍ യാത്രാച്ചെലവ് നല്‍കേണ്ടതില്ലെന്നുമാണ് പിതാവ് നിലപാടെടുത്തത്. കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താരയോടൊപ്പമാണ് ഇന്ന് ഉച്ചക്ക് രണ്ടരയോടെ ചെയര്‍പെഴ്‌സന്‍ വൈക്കത്തെ വീട്ടിലെത്തിയത്.
തന്റെ അഭിപ്രായം കേള്‍ക്കാതെ കേസില്‍ കേരള വനിതാ കമ്മീഷന്‍ സുപ്രീംകോടതിയില്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ മാത്രമേ മകളെ കാണാന്‍ അനുവദിച്ചിട്ടുള്ളൂവെന്നും പിതാവ് അശോകന്‍ പറഞ്ഞു.

യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അക്കാര്യത്തില്‍ ശരിയായ നിലപാട് തന്നെയാണ് കമ്മീഷന്‍ സ്വീകരിച്ചതെന്നും ചെയര്‍പെഴ്‌സന്‍ പറഞ്ഞു. ദേശീയ കമ്മീഷന്‍ അധ്യക്ഷയുടെ സന്ദര്‍ശനം കൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും ചെയര്‍പെഴ്‌സന്‍ ചോദിച്ചു.

പിതാവിന്റെ അനുവാദത്തോടെ മാത്രമേ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ കാണാന്‍ കഴിയൂ എന്ന സ്ഥിതി തുടരുന്നത് ആശാസ്യമല്ല. ഈ നിലപാട് തിരുത്തണം. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിക്കുന്നതു വഴി മകള്‍ക്ക് എന്തു സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്ന് വ്യക്തമാക്കണമെുന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
തുടര്‍ന്ന് യുവതിക്ക് നേരിട്ട് സംരക്ഷണം നല്‍കുന്ന വനിതാ പോലീസുകാരില്‍നിന്നും ചെയര്‍പെഴ്‌സന്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ദില്ലിയിലേക്കുള്ള യാത്രയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തുതിന് പോലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയില്‍നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡയറക്ടര്‍ വി.യു. കുര്യാക്കോസ് സംഘത്തെ അനുഗമിച്ചു.

 

Latest