Connect with us

Kerala

ഹാദിയ കേസ്: കോടതി വിധി സ്വാഗതാര്‍ഹമെന്ന് വനിതാ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍. വനിതാ കമ്മീഷന്റെ ഇടപെടല്‍ ഫലം കണ്ടു. വിധിയില്‍ സന്തോഷമുണ്ട്. ഹാദിയക്ക് പറയാനുള്ളത് കോടതി കേള്‍ക്കണം എന്നാണ് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നത്. അത് സാധ്യമായിരിക്കുകയാണ്. വിഷയത്തില്‍ വനിതാ കമ്മീഷന്‍ ഒന്നും ചെയ്തില്ലെന്ന വിമര്‍ശമുയര്‍ന്നിരുന്നു. എന്നാല്‍, ഇടപെടുന്ന കാര്യങ്ങള്‍ അപ്പപ്പോള്‍ പറയുന്നതില്‍ പരിമിതിയുണ്ട്. വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ഹാദിയയെ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വിധി വന്നത്. ഇനി ഹാദിയക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകാനിടയുണ്ട്. അത്തരം സമ്മര്‍ദങ്ങളുണ്ടാതിരിക്കാനും ഹാദിയയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും വനിതാ കമ്മീഷന്‍ ശക്തമായി ഇടപെടുമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു.

ഹാദിയയെ നവംബര്‍ 27ന് മൂന്ന് മണിക്ക് മുമ്പ് കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. അടച്ചിട്ട കോടതിയില്‍ വാദം കേള്‍ക്കണമെന്ന ഹാദിയയുടെ പിതാവിന്റെ ആവശ്യവും കോടതി തള്ളി. ഹാദിയയുടെ നിലപാട് അറിഞ്ഞ ശേഷം പിതാവിന്റെയും എന്‍ഐഎയുടേയും വാദം കേള്‍ക്കുമെന്നും ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.