Connect with us

Kerala

നിര്‍ഭയ പുതിയ രൂപത്തില്‍; പ്രാദേശികതലത്തില്‍ വനിതാ വളണ്ടിയര്‍മാരെ നിയോഗിക്കും

Published

|

Last Updated

തിരുവനന്തപുരം: സ്ത്രീസുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രാദേശിക തലങ്ങളില്‍ വനിതാ വളണ്ടിയര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താന്‍ തീരുമാനം. സ്ത്രീസുരക്ഷയും ക്ഷേമവും ഉറപ്പാക്കാനുള്ള സര്‍ക്കാറിന്റെ സമഗ്ര നടപടികളുടെ ഭാഗമായാണ് പോലീസ് പദ്ധതി. ഇതിന്റെ ഭാഗമായി മുമ്പ് പൈലറ്റ് അടിസ്ഥാനത്തില്‍ കൊച്ചിയില്‍ ആരംഭിച്ചതും വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാത്തതുമായ നിര്‍ഭയ പദ്ധതി പോരായ്മകള്‍ പരിഹരിച്ച് പുതിയ രൂപവും ഭാവവും നല്‍കി സംസ്ഥാനത്താകെ നടപ്പാക്കും. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ ഉത്തരവിറക്കി.

എ ഡി ജി പി. ഡോ. ബി സന്ധ്യ നോഡല്‍ ഓഫീസറും ഐ ജി. എസ് ശ്രീജിത്ത്, വനിതാ പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്‍ഡ്് ആര്‍ നിശാന്തിനി, കൊല്ലം സിറ്റി കമ്മീഷണര്‍ എസ് അജിത ബീഗം, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ മെറിന്‍ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ മാനേജിംഗ് കമ്മിറ്റിയെ പദ്ധതിയുടെ സംസ്ഥാനതല നടത്തിപ്പ് ചുമതലക്കായി നിയോഗിച്ചിട്ടുണ്ട്.
“നിര്‍ഭയകേരളം സുരക്ഷിതകേരളം” പദ്ധതിയുടെ ഭാഗമായി പഞ്ചായത്തടിസ്ഥാനത്തിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും വാര്‍ഡ് അടിസ്ഥാനത്തിലും വനിതകളുടെ അഞ്ച് പേര്‍ വീതമുള്ള ഗ്രൂപ്പിനെ നിര്‍ഭയ വളണ്ടിയര്‍മാരായി നിയമിക്കും.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യങ്ങളെപ്പറ്റി അവബോധം നല്‍കുക, ലിംഗ പദവി, തുല്യത എന്നിവ സംബന്ധിച്ച അവബോധം സമൂഹത്തില്‍ വളര്‍ത്തുക, പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍, മറ്റു വനിതാ ഗ്രൂപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് അതിക്രമങ്ങള്‍ തടയുന്നതിനുള്ള ക്യാമ്പയിനുകള്‍ ആവിഷ്‌കരിക്കുക, ഭവന സന്ദര്‍ശനത്തിനും മറ്റും ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ സഹായിക്കുക, നഗരങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് സ്വയം പ്രതിരോധ പരിശീലനം നല്‍കുക തുടങ്ങിയവയൊക്കെ നിര്‍ഭയ വളണ്ടിയര്‍മാരുടെ ചുമതലകളാണ്.
സ്ത്രീ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളുള്‍പ്പെടെയുള്ളവരുമായി സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിക്കാം. സ്ത്രീകളോടുള്ള പെരുമാറ്റം, അതിക്രമങ്ങള്‍ തടയല്‍ എന്നിവ സംബന്ധിച്ച് പുരുഷന്‍മാര്‍ക്കുള്ള ബോധവത്കരണവും ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിക്കാം.

പഞ്ചായത്ത് തല ജാഗ്രതാ സമിതി അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍, സ്ത്രീസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നാകണം കഴിയുന്നതും നിര്‍ഭയ വളണ്ടിയര്‍മാരെ തിരഞ്ഞെടുക്കേണ്ടത്. സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ളവരും ഉത്തരവാദിത്വത്തോടെയും നിസ്വാര്‍ഥതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുന്നതും പ്രാദേശികമായി ജനങ്ങളില്‍ മതിപ്പുമുള്ള വനിതകളെയാവും വളണ്ടിയര്‍മാരായി തിരഞ്ഞെടുക്കുന്നത്.
സന്നദ്ധപ്രവര്‍ത്തനത്തിന് താത്പര്യമുള്ള വിരമിച്ചവരും അല്ലാത്തവരുമായ സര്‍ക്കാര്‍ വനിതാ ഉദ്യോഗസ്ഥരെയും പോലീസ് നടപ്പാക്കുന്ന സ്വയം പ്രതിരോധ പദ്ധതി പ്രകാരം പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരായ വളണ്ടിയര്‍മാരെയും സാങ്കേതിക പരിജ്ഞാനവും വൈവിധ്യമാര്‍ന്ന ജോലികള്‍ ഒരേസമയം ചെയ്യാന്‍ കഴിവുമുള്ള വനിതകളെയും നിര്‍ഭയ വളണ്ടിയര്‍മാരാക്കാം.
ജില്ലാ പോലീസ് മേധാവി ചെയര്‍മാനും എ സി, ഡി വൈ എസ് പി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി, എ സി, വനിത സെല്‍ സി ഐ എന്നിവരടങ്ങുന്ന സമിതി വളണ്ടിയര്‍മാരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. താത്പര്യമുള്ളവരുടെ ഈ രംഗത്തെ പ്രവര്‍ത്തന പശ്ചാത്തലവും ഇക്കാര്യത്തില്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ക്ക് തുടക്കത്തില്‍ ആവശ്യമായ പരിശീലനവും നല്‍കും. സംസ്ഥാനതലത്തില്‍ പരിശീലനം ലഭിക്കുന്ന മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ഓരോ ജില്ലയിലും ഈ പരിശീലനം നല്‍കുക.
ആശയവിനിമയ ശേഷി, തുല്യത, പോലീസ് പദ്ധതികള്‍, സ്വയംപ്രതിരോധം, പ്രഥമ ശുശ്രൂഷ, സൈബര്‍ കുറ്റകൃത്യങ്ങള്‍, ശിശുസംരക്ഷണം, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, കുറ്റകൃത്യങ്ങളിലെ ഇരകളുടെ പുനരധിവാസം, വ്യക്തിത്വവികസനം തുടങ്ങിയവയില്‍ ഇവര്‍ക്ക് പരിശീലനം നല്‍കും.

ഓരോ നിര്‍ഭയ ഗ്രൂപ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാളെ രണ്ട് മാസത്തേക്ക് വീതം ഗ്രൂപ്പ് നേതാവായി ചുമതലപ്പെടുത്തണം. രണ്ട് മാസം വീതം ഓരോ അംഗവും ഗ്രൂപ്പിന് നേതൃത്വം നല്‍കും. ഗ്രൂപ്പ് അംഗങ്ങള്‍ ആഴ്ചതോറും യോഗം ചേരണം. മാസത്തിലൊരിക്കല്‍ നിര്‍ഭയവോളണ്ടിയര്‍മാരുടെ യോഗം ബന്ധപ്പെട്ട എസ് എച്ച് ഒയും നിര്‍ഭയ ഗ്രൂപ്പ് ലീഡര്‍മാരുടെ യോഗം ഡി വൈ എസ് പി ക്രൈം ഡിറ്റാച്ച്‌മെന്റ്, വനിതാസെല്‍ സി ഐ എന്നിവരും വിളിച്ചുചേര്‍ക്കണം. ജില്ലാ പോലീസ് മേധാവിമാര്‍ ആറ് മാസത്തിലൊരിക്കല്‍ നിര്‍ഭയ വളണ്ടിയര്‍മാരുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമിതികളുണ്ടാകും. ജില്ലാ പോലീസ് മേധാവി ചെയര്‍മാനും ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി, വനിത സെല്‍ സി ഐ, കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങള്‍ ആയിരിക്കും. ഓരോ മൂന്ന് മാസം കൂടുമ്പോഴും എസ് എച്ച് ഒമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ഈ സമിതി വിലയിരുത്തും.
നിര്‍ഭയ വളണ്ടിയര്‍മാര്‍ക്ക് യാത്രച്ചെലവു പോലെ അത്യാവശ്യ ചെലവുകള്‍ നിര്‍വഹിക്കുന്നതിനും സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹനത്തുകയും പദ്ധതിക്കുള്ള ഫണ്ടില്‍ നിന്നും നല്‍കുമെന്നും എക്‌സിക്യൂട്ടീവ് ഉത്തരവില്‍ നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest