Connect with us

Kerala

സേവനമികവില്‍ ഒന്നാം റാങ്കുമായി തിരുവനന്തപുരം വിമാനത്താവളം

Published

|

Last Updated

സേവനമികവിന് തിരുവനന്തപുരം വിമാനത്താവളത്തിന് ഒന്നാം റാങ്ക്. ഐ ടി ഹബ്ബായ ബെംഗളൂരു ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളെയെല്ലാം പിന്നിലാക്കിയാണ് തിരുവനന്തപുരം ഒന്നാം റാങ്ക് സ്വന്തമാക്കിയത്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, വിമാനക്കമ്പനികളുമായുള്ള ബന്ധം എന്നിവയടക്കം 34 ഘടകങ്ങളിലെ മികവ് പരിശോധിച്ചാണ് എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ തിരുവനന്തപുരത്തിന് ഒന്നാം റാങ്ക് നല്‍കിയത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ച് യാത്രക്കാര്‍ക്കിടയില്‍ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ സര്‍വേ നടത്തിയിരുന്നു. 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി യാത്രക്കാര്‍ക്ക് നല്‍കിയായിരുന്നു സര്‍വേ.

ഹൗസ് കീപ്പിംഗ്, ആതിഥ്യമര്യാദ, വിമാനത്താവളത്തിനുള്ളിലെ സേവനങ്ങള്‍, അടിസ്ഥാനസൗകര്യ വികസനം, യാത്രക്കാര്‍ക്കുള്ള സേവനങ്ങള്‍, വൈഫൈ, സി ഐ പി ലോഞ്ചുകള്‍, ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, വെന്‍ഡിംഗ് മെഷീനുകള്‍, ട്രാഫിക് സംവിധാനം, പാര്‍ക്കിംഗ്, വിമാനത്താവളത്തിലേക്ക് എത്താനുള്ള ബോര്‍ഡുകള്‍, വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാര്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള ലോഫ്‌ളോര്‍ ബസ് സര്‍വീസ്, ലാന്‍ഡ് സ്‌കേപ്പിംഗ്, സപ്പോര്‍ട്ട് സര്‍വീസ്, പരാതി പരിഹാര സംവിധാനം എന്നിവയെല്ലാം പരിശോധിച്ചാണ് തിരുവനന്തപുരത്തിന് ഒന്നാംസ്ഥാനം നല്‍കിയത്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ് ജി തരകന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് വിമാനത്താവളത്തെ ഒന്നാമതെത്തിച്ചത്.

ട്രാഫിക് കണ്‍ട്രോള്‍, വിമാനപാര്‍ക്കിംഗ്, ലാന്‍ഡിംഗ് ഫീസ്, റൂട്ട് നാവിഗേഷന്‍ എന്നീയിനത്തില്‍ എയര്‍ ഇന്ത്യ 50 കോടി വിമാനത്താവളത്തിന് നല്‍കാനുണ്ട്. ഇതുകൂടി കിട്ടിയെങ്കില്‍ ലാഭപ്പട്ടികയിലും വിമാനത്താവളം ഒന്നാമതെത്തുമായിരുന്നു. കഴിഞ്ഞ വര്‍ഷം 31 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 15.88കോടി ലാഭമാണ് വിമാനത്താവളത്തിന് ലഭിച്ചത്. 238 കോടി വരുമനം ലഭിച്ചപ്പോള്‍ ചെലവ് 222കോടിയായിരുന്നു. 14 അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്.

2014ല്‍ എയര്‍പോര്‍ട്ട് അതോറിട്ടിയുടെ ഒന്നാം റാങ്ക് ലഭിച്ച ശേഷം വിമാനത്താവളത്തിന്റെ റാങ്കിംഗ് കുത്തനെ ഇടിഞ്ഞിരുന്നു. തിരുവനന്തപുരത്തെ വൃത്തിഹീനമായ ടോയ്‌ലെറ്റിന്റെ ചിത്രങ്ങള്‍ വിമാനത്താവള അതോറിട്ടി മറ്റ് വിമാനത്താവള ഡയറക്ടര്‍മാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ പോര്‍ട്ട്‌ബ്ലെയര്‍ വിമാനത്താവളത്തിലെ ജോയിന്റ് ജനറല്‍ മാനേജരായിരുന്ന ജോര്‍ജ് ജി തരകനെ ഡയറക്ടറാക്കിയതോടെ തിരുവനന്തപുരം വീണ്ടും ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തി. ശുചിത്വത്തിനും ഉപഭോക്തൃസേവനത്തിനും മുന്‍ഗണന നല്‍കണമെന്നായിരുന്നു തരകന്റെ ആദ്യനിര്‍ദേശം. വിമാനത്താവളത്തിലെ സേവനങ്ങള്‍ എല്ലാ ദിവസവും പരിശോധിക്കാന്‍ ഡെയ്‌ലി ഡെഡിക്കേറ്റഡ് ഗ്രൂപ്പ് എന്ന പേരില്‍ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സമിതിയുണ്ടാക്കി.

രണ്ടാഴ്ചയിലൊരിക്കല്‍ ടോയ്‌ലെറ്റുകളിലടക്കം പരിശോധനക്കായി ഡയറക്ടറുടെ നേതൃത്വത്തില്‍ വകുപ്പു മേധാവികളടങ്ങിയ ഉന്നതതല സമിതിയുണ്ടാക്കി. യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ എല്ലാ ജീവനക്കാര്‍ക്കും കര്‍ശനനിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പാക്കാന്‍ മുതിര്‍ന്ന ജീവനക്കാരെ ചുമതലപ്പെടുത്തി. ആഭ്യന്തര വിമാനത്താവളത്തിലെ ടോയ്‌ലെറ്റുകള്‍ നവീകരിക്കാനും കൃത്യമായ ഇടവേളകളില്‍ ശുചീകരിക്കാനും പുറംകരാര്‍ നല്‍കി. കൃത്യമായി പരിശോധന നടത്തി പിഴവുകളെല്ലാം അപ്പപ്പോള്‍ പരിഹരിക്കുകയും ചെയ്തു. ഇതോടെയാണ് വിമാനത്താവളം ഒന്നാം സ്ഥാനം നേടിയത്.