Connect with us

Kerala

ബംഗളൂരു സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി

Published

|

Last Updated

ബെംഗളൂരു: ബെംഗളൂരു വ്യവസായി എം കെ കുരുവിള നല്‍കിയ സോളര്‍ കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കി. കേസിൽ പ്രതിചേര്‍ത്തതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി നല്‍കിയ ഇടക്കാല ഹര്‍ജിയില്‍ ബെംഗളുരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമാ ഗൗഡയാണ് വിധി പറഞ്ഞത്. ഉമ്മന്‍ചാണ്ടി പരാതിക്കാരനുമായി  പണമിടപാട് നടത്തിയതിനും പരാതിക്കാരനെ വഞ്ചിച്ചതിനും തെളിവില്ലെന്ന് കണ്ടെത്തിയാണ് കോടതി നടപടി.

കേസില്‍ നേരിട്ട് കൈക്കൂലി വാങ്ങിയതായുള്ള ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. കേസിലെ അഞ്ചാം പ്രതിയായാണ് ഉമ്മന്‍ ചാണ്ടിയെ ഉൾപ്പെടുത്തിയിരുന്നത്.

4000 കോടി രൂപയുടെ സോളര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി കൊച്ചിയിലെ സ്‌കോസ എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ചുള്ള കുരുവിളയുടെ ഹര്‍ജി കോടതി ജൂണ്‍ ഒന്നിന് വീണ്ടും ഫയലില്‍ സ്വീകരിക്കുകയായിരുന്നു. സ്‌കോസ എജ്യൂക്കേഷനല്‍ കള്‍സള്‍ട്ടന്‍സ്, മാനേജിംഗ് ഡയറക്ടര്‍ ബിനു നായര്‍, ഡയറക്ടര്‍മാരായ ആന്‍ഡ്രൂസ്, ദിലിജിത്, സ്‌കോസ കള്‍സള്‍്ട്ടന്‍സി പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് മറ്റു പ്രതികള്‍.

സോളര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആറ് പ്രതികളും കൂടി 1.61 കോടി രൂപ തിരിച്ചു നല്‍കണമെന്ന് 2016 ഒക്ടോബര്‍ 24ന് ഇതേ കോടതി വിധിച്ചിരുന്നു. എന്നാല്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയ വിധിയാണ് ഉണ്ടായതെന്നും വിധി റദ്ദാക്കണെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി ഹരജി നല്‍കി. തുടര്‍ന്ന് ഏപ്രില്‍ അഞ്ചിന് ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി വിധി ലഭിച്ചിരുന്നു.