Articles
ഇല്ല, അദ്ദേഹത്തിന് ഫലസ്തീന്‍ സന്ദര്‍ശിക്കാനാകില്ല
നരേന്ദ്ര മോദി നടത്തിയ ത്രിദിന ഇസ്‌റാഈല്‍ സന്ദര്‍ശനം ചരിത്രപരം തന്നെയാണ്. പക്ഷേ, അത് ചരിത്രത്തെ മുന്നോട്ട് നയിക്കുന്നു എന്നര്‍ഥത്തിലല്ല, ചരിത്രത്തില്‍ നിന്നുള്ള വ്യതിചലനം എന്ന നിലയിലാണെന്ന് മാത്രം. ഇസ്‌റാഈലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി മാത്രമല്ല മോദി. ഇസ്‌റാഈലിലെത്തിയി
ട്ടും ഫലസ്തീന്‍ സന്ദര്‍ശിക്കാത്ത രാഷ്ട്ര നേതാവു കൂടിയാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇന്ത്യയുടെ വിദേശനയത്തില്‍ ദിശാ മാറ്റം പ്രകടമാണ്. കൊളോണിയലിസത്തിന്റെ കെടുതികള്‍ അനുഭവിച്ച രാജ്യമെന്ന നിലയില്‍ ലോകത്തെ ഏത് അധിനിവേശത്തിനും എതിരെ നില്‍ക്കുകയെന്നത് ഇന്ത്യന്‍ വിദേശ നയത്തിന്റെ സ്ഥായിയായ സവിശേഷതയായിരുന്നു. അതിന്റെ ഭാഗമായാണ് തുടക്കം മുതലേ ഇന്ത്യ ഫലസ്തീന്റെ അവകാശങ്ങള്‍ക്കായി നിലകൊണ്ടത്. അതില്‍ നിന്ന്
ഇന്ത്യ കൂടുതല്‍ ഇസ്‌റാഈല്‍ അനുകൂലമാകുന്ന നയത്തിലേക്ക് മാറിക്കൊണ്ടേയിരിക്കുകയായിരുന്നു. നരേന്ദ്ര മോദിയെപ്പോലെയൊരാള്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ ആ വ്യതിയാനം അതിന്റെ പാരമ്യത്തില്‍ എത്തിച്ചേരുക സ്വാഭാവികമാണ്. അത്‌കൊണ്ട് അദ്ദേഹത്തിന് മുന്നില്‍ എല്ലാ കീഴ്‌വഴക്കങ്ങളും അപ്രസക്തമാകും. അദ്ദേഹം ഫലസ്തീന്‍ സന്ദര്‍ശിക്കില്ല. ഒരു ഫലസ്തീന്‍ നേതാവിനെയും കാണുകയുമില്ല.
യു എന്നില്‍ കൊളോണിയല്‍വിരുദ്ധ ചേരിയുടെ നേതാവായാണ് ഇന്ത്യ തുടക്കം മുതലേ നിലകൊണ്ടത്. നവ സ്വതന്ത്ര രാജ്യങ്ങളായ ഇന്ത്യ, ഇന്തോനേഷ്യ, ഘാന തുടങ്ങിയ രാജ്യങ്ങള്‍ക്ക് വലിയൊരു ഉത്തരവാദിത്വമുണ്ടായിരുന്നു. അധിനിവേശം അനുഭവിക്കുന്ന ജനങ്ങളെ കൈയൊഴിയാതിരിക്കുക എന്നതായിരുന്നു അത്. യു എന്നിന്റെ സ്വഭാവത്തെ തന്നെ നിര്‍ണയിക്കുന്നതില്‍ ഗ്ലോബല്‍ സൗത്ത് എന്ന് വിളിക്കാവുന്ന ചേരിചേരാ രാഷ്ട്ര കൂട്ടായ്മ സുപ്രധാ
ന പങ്ക് വഹിച്ചത് ഈ നിലപാട് തറയില്‍ ഉറച്ച് നിന്നത് കൊണ്ടാണ്. 1967ല്‍ കിഴക്കന്‍ ജറൂസലമിലെ വെസ്റ്റ്ബാങ്കും ഗാസയും ഇസ്‌റാഈല്‍ പിടിച്ചടക്കിയപ്പോള്‍ യു എന്നില്‍ ശക്തമായ നിലപാടെടുക്കാന്‍ ഈ സഖ്യത്തിന് സാധിച്ചു. അതിന്റെ ഫലമായി റസല്യൂഷന്‍ 242 കൊണ്ടുവന്നു. അധിനിവേശം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു പ്രമേയം. ആ പ്രമേയം പ്രായോഗികമായി വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതുണ്ടാക്കിയ അധിനിവേശവിരുദ്ധ മനോഭാവം അതിശക്തമായിരുന്നു.
1980കളില്‍ ഗ്ലോബല്‍ സൗത്തിലെ മിക്ക രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. അവര്‍ക്ക് അന്താരാഷ്ട്ര നാണയ നിധിയെ സമീപിക്കുകയല്ലാതെ വഴിയില്ലെന്ന് വന്നു. ഇന്ത്യയും ഉണ്ടായിരുന്നു ആ ക്യൂവില്‍. 1990ല്‍ എത്തുമ്പോഴേക്ക് ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ക്യൂവിന്റെ നീളം കൂടുകയും ചെയ്തു. ഈ ഘട്ടത്തില്‍ അമേരിക്ക ഇന്ത്യക്ക് കൃത്യമായ സന്ദേശം നല്‍കി. ഐ എം എഫില്‍ നിന്ന് പണം കിട്ടണമെങ്കില്‍ വാഷിംഗ്ടണുമായി നല്ല ബന്ധം വേണം. ഇത് രണ്ടും നടക്കണമെങ്കില്‍ ചില ത്യാഗങ്ങള്‍ക്ക് ഇന്ത്യ തയ്യാറാകണം. ഇസ്‌റാഈലുമായുള്ള ബന്ധം ശക്തമാക്കുകയെന്നതാണ് ആ ത്യാഗം. അങ്ങനെയാണ് 1992ല്‍ ഇന്ത്യയും ഇസ്‌റാഈലും തമ്മില്‍ സമ്പൂര്‍ണ
നയതന്ത്ര ബന്ധം ആരംഭിച്ചത്. നേരത്തേ ചില രഹസ്യ കരാറുകളും ആയുധ ഇടപാടുകളും ഉണ്ടായിരിക്കാം. എന്നാല്‍ തുറന്ന ബന്ധത്തിലേക്ക് നീങ്ങുന്നത് അപ്പോള്‍ മാത്രമാണ്.
ഇസ്‌റാഈലുമായുള്ള ഇന്ത്യയുടെ ബന്ധം ഒരിക്കലും “സമാധാനപര”മായിരുന്നില്ല. അത് തികച്ചും യുദ്ധോത്സുകമായിരുന്നു. ആയുധക്കച്ചവടമാണ് അതിന്റെ കേന്ദ്ര ബിന്ദു. ഇക്കാര്യത്തിലാകട്ടേ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ സങ്കീര്‍ണമായ ഒരു അഭിപ്രായ ഐക്യം ഉണ്ട് താനും. 1998ല്‍ വാജ്പയ് സര്‍ക്കാറിന്റെ കാലത്ത് നടന്ന പൊഖ്‌റാന്‍ ആണവ പരീക്ഷണത്തോടെ ഈ ആയുധ കച്ചവടത്തിന് ഒരു ന്യായീകരണം കൈവരികയും ചെയ്തു. ആണവ ശക്തിയാകാനുള്ള ഇന്ത്യയുടെ നീക്കത്തിന് തടയിടാനെന്ന പേരില്‍ യു എസ് ഇന്ത്യയുമായു
ള്ള പ്രതിരോധ ഇടപാടുകള്‍ വെട്ടിക്കുറച്ചു. ഇത് ഇസ്‌റാഈലുമായുള്ള ആയുധ ഇടപാട് കൊഴുപ്പിക്കാനുള്ള അവസരമായി ഭരണകര്‍ത്താക്കള്‍ ഉപയോഗിക്കുകയായിരുന്നു. സത്യത്തില്‍ അത് വല്ലാത്തൊരു കള്ളത്തരമായിരുന്നു. ആണവ നിര്‍വ്യാപനത്തിനായി ആയുധ ഉപരോധം പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞ അമേരിക്കയുടെ ആയുധങ്ങള്‍ തന്നെയാണ് ഇസ്‌റാഈല്‍ ഇന്ത്യക്ക് വിറ്റത്. ഒപ്പം ഇസ്‌റാഈല്‍ നിര്‍മിത ആയുധങ്ങളും. ഇന്ത്യയില്‍ ഒരു രാഷ്ട്രീയ പ്രതിരോധവും ഉണ്ടായില്ല. അങ്ങനെ ഇസ്‌റാഈല്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറി.
ഇവിടെയാണ് വലിയ പ്രചാരണച്ചതി അരങ്ങേറുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇപ്പോഴും ന
രേന്ദ്ര മോദി നടത്തിയ ഇസ്‌റാഈല്‍ സന്ദര്‍ശനത്തോടൊപ്പം ഉയര്‍ന്ന അപദാനങ്ങള്‍ നോക്കൂ. വ്യാപാര, കാര്‍ഷിക, ശാസ്ത്ര, സാങ്കേതിക സഹകരണത്തിന്റെ വാതായനങ്ങള്‍ തുറക്കാനുള്ള ചരിത്രപരമായ ദൗത്യമായാണ് മാധ്യമങ്ങള്‍ ഈ പര്യടനത്തെ ആഘോഷിച്ചത്. എന്നാല്‍ ആയുധക്കച്ചവടത്തിന് അപ്പുറം ഒന്നും നേടിയിട്ടില്ല എന്നതാണ് സത്യം. ഇസ്‌റാഈലിന് ഹിതകരമായ കരാറുകളേ പിറന്നിട്ടുള്ളൂ. പ്രത്യയശാസ്ത്രപരമായി മോദിക്കും അദ്ദേഹത്തിന്റെ സംഘത്തിനും അഹങ്കരിക്കാവുന്ന ദൃശ്യങ്ങള്‍ അത് സമ്മാനിച്ചിട്ടുണ്ടാകാം. മുസ്‌ലിംവിരുദ്ധമായ ആശയതലം കൂടുതല്‍ വ്യാപിപ്പിക്കാന്‍ സ്വദേശത്ത് ഈ സന്ദര്‍ശനത്തെ ചൊല്ലിയുള്ള അപദാനം ഉപയോഗിക്കുകയും ചെയ്യാം. അത്രയേ ഉള്ളൂ. ഒറ്റ ഉദാഹരണത്തി
ലൂടെ ഇക്കാര്യം വ്യക്തമാക്കാം. മോദിയുടെ യാത്രക്ക് ശേഷവും ഇന്ത്യ- ഇസ്‌റാഈല്‍ വാര്‍ഷിക വ്യാപാര മൂല്യം 400 കോടി ഡോളര്‍ മാത്രമാണ്. ഇറാനുമായുള്ള വ്യാപാരത്തിന്റെ മൂന്നിലൊന്ന് മാത്രമാണിതെന്നോര്‍ക്കണം.
ഇത് നെതന്യാഹുവിന് വലിയ അലോസരമുണ്ടാക്കുന്ന കാര്യമാണ്. ഇറാനുമായുള്ള ഇന്ത്യന്‍ വ്യാപാര, വാണിജ്യ ബന്ധത്തിന് വിലങ്ങിടാന്‍ ഇസ്‌റാഈല്‍ നിരവധി ഘട്ടങ്ങളില്‍ അമേരിക്കയില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. 2006ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കോണ്ടലീസാ റൈസ് വെച്ച പ്രധാന നിര്‍ദേശം ഇറാന്‍- പാക്- ഇന്ത്യ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങണമെന്നായിരുന്നു. ഇന്ത്യ അത് അനുസരിച്ചു. അമേരിക്ക അതിന് പകരമായി വെച്ച് നീട്ടിയത് ആണവ സാങ്കേതിക വിദ്യയുടെ ഒഴുക്കായിരുന്നു. ഇറാനുമേലുള്ള ഉപരോധത്തില്‍ സഹായിച്ചാല്‍, ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്തതും ആണവായുധ പരീക്ഷണം നടത്തിയതും ഒന്നും പ്രശ്‌നമല്ല, ഇന്ത്യയുമായി ആണവ കരാറാകാമെന്ന നിലപാടില്‍ അമേരിക്കയെത്തി. ഇതേതുടര്‍ന്ന് ഐ എ ഇ എയില്‍ ഇന്ത്യ രണ്ട് വട്ടം ഇറാനെതിരെ വോട്ട് ചെയ്തു. പിന്നെയും നിരവധി സമ്മര്‍ദങ്ങള്‍ ഇന്ത്യക്ക് മേല്‍ ഉണ്ടായി. പക്ഷേ, ഉപരോധ തീട്ടൂരങ്ങള്‍ ലംഘിച്ച് ഇന്ത്യ ഇറാനുമായി പെട്രോ സഹകരണമടക്കം തുടര്‍ന്നു. കാരണം അത് അനിവാര്യമായ സഹകരണമായിരുന്നു. ഈ സഹകരണത്തിലാണ് ഇസ്‌റാഈല്‍ ബോംബിടാന്‍ പോകുന്നത്. ഇപ്പോള്‍ അവസാനിച്ച “ചരിത്രപര”മായ സന്ദര്‍ശനം ഇത്തരം സ്വാഭാവികമായ ബന്ധങ്ങളില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് കണ്ടറിയേണ്ടതാണ്.
പിന്നെയുള്ളത് ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഐക്യപ്പെടുന്നുവെന്നതാണ്. പാക്കിസ്ഥാനെതിരെ ഒരുമിച്ച് നീങ്ങുമെന്നതാണല്ലോ ഹൈലൈറ്റ്. അതില്‍ എന്ത് വിശേഷമാണ് ഉള്ളത്? മോദിക്കും നെതന്യാഹുവിനും ഭീകരതയെക്കുറിച്ച് അങ്ങേയറ്റം സമാനമായ കാഴ്ചപ്പാടാണ് ഉള്ളത്. അത് തികച്ചും മുസ്‌ലിംവിരുദ്ധമാണ്. അത്‌കൊണ്ടാണല്ലോ “ദിസ് ഈസ് എ മാച്ച് മേഡ് ഇന്‍ ഹെവന്‍” എന്ന് നെതന്യാഹു പ്രതികരിച്ചത്. പക്ഷേ, ഈ ആലിംഗനത്തില്‍ നിന്ന് വിരമിച്ച് ചുറ്റും കണ്ണോടിക്കുമ്പോള്‍ മോദി ചില യാഥാര്‍ഥ്യങ്ങള്‍ കണ്ടേ തീരൂ. ഇറാനുമായും ഖത്വര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുമായും ഇന്ത്യക്കുള്ള അനിവാര്യമായ ബന്ധമാണ് അതില്‍ പ്രധാനം. ഊര്‍ജരംഗത്ത് കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന ഇന്ത്യക്ക് ഈ രാജ്യങ്ങളുമായുള്ള ബന്ധം നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. ഇസ്‌റാഈലുമായി ഒരു പരിധിക്കപ്പുറം അടുക്കുന്നത് ഈ രാജ്യങ്ങളെ ചൊടിപ്പിക്കുമെന്നുറപ്പാണ്. സുരക്ഷാ ഭീതിയുടെ പുറത്ത് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്നത് അതിദേശീയത പടര്‍ത്തി കുറേക്കാലം ന്യായീകരിച്ച് നില്‍ക്കാം. എന്നാല്‍ രാജ്യം ഒരു ഊര്‍ജ പ്രതിസന്ധിയിലേക്ക് പോകുന്നത് ഇന്ത്യയിലെ സാമാന്യംജനം അംഗീകരിക്കില്ല. ഈ വൈരുധ്യം മോദിയെ കുഴക്കുക തന്നെ ചെയ്യും.
(വിജയ് പ്രസാദ്: ചരിത്രകാരന്‍, ഇന്റര്‍നാഷനല്‍ സ്റ്റഡീസ് പ്രൊഫസര്‍- ട്രിനിറ്റി കോളജ്)
കടപ്പാട്: റിയല്‍ ന്യൂസ് നെറ്റ്‌വര്‍ക്ക്