Connect with us

Gulf

സുല്‍ത്താന്റെ വിസ്മയ രാജ്യം

Published

|

Last Updated

ബ്രൂണെയുടെ തലസ്ഥാനമായ ബന്ദര്‍ സെറി ബെഗവാന്‍. സമ്പന്നതയുടെ പളപളപ്പും കൂറ്റന്‍ എടുപ്പുകളും കെട്ടുകാഴ്ചകളും പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. വിമാനത്താവളവും പുറത്തെ നഗരവും ശാന്തവും ലാളിത്യം നിറഞ്ഞതുമായിരുന്നു. പച്ചപ്പേറെയുള്ള തിരക്കൊഴിഞ്ഞ നഗരം പ്രൗഢിയോടൊപ്പം ഏറെ വിനയവും വിളിച്ചോതി. തെരുവുകളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും ബോട്ട് ജെട്ടിയിലുമെല്ലാം പുഞ്ചിരിക്കുന്ന കുറിയ മനുഷ്യരുടെ നാട്. വീതി കുറവെങ്കിലും ഇരു വശങ്ങളിലും പച്ചപ്പ് നിറഞ്ഞ റോഡുകള്‍ മനോഹരം. വലിയൊരു ഉദ്യാനം പോലെ ഏറെ വൃത്തിയോടെ സുന്ദരിയായി നില്‍ക്കുകയാണ് ഈ കൊച്ചു തലസ്ഥാനം. ലോകത്തെ ഏറ്റവും സമ്പന്നരിലൊരാളായ ബ്രുണെ സുല്‍ത്താനുമായി ബന്ധപ്പെട്ട വിസ്മയ വാര്‍ത്തകള്‍ ഫാന്റസി കഥ പോലെയാണ് വായിച്ചതും കേട്ടതുമെല്ലാം. ലോകത്തെ ഏറ്റവും വലിയ ആര്‍ഭാട കാര്‍ ശേഖരമുള്ളയാള്‍, സ്വന്തമായി ബോയിംഗ് 747-400 വിമാനം പറപ്പിച്ച് ലോകം ചുറ്റുന്ന ഭരണാധികാരി. ലോകത്തെ ഏറ്റവും വലിയ കൊട്ടാരത്തില്‍ താമസിക്കുന്ന സുല്‍ത്താന്‍, തനി തങ്കത്തില്‍ തീര്‍ത്ത റോള്‍സ്‌റോയ്‌സ് കാറിനുടമ അങ്ങിനെ പോകുന്നു സുല്‍ത്താന്റെ വിശേഷങ്ങള്‍. ലോകത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി, ബെന്റ്‌ലി, ഫെറാറി, ബുഗാട്ടി, റോള്‍സ് റോയ്‌സ് തുടങ്ങിയവരെല്ലാം സുല്‍ത്താന് വേണ്ടി മാത്രം പ്രത്യേകം മോഡലുകള്‍ ഇറക്കുന്നതും ഡാര്‍ജിലിംഗിലെ പ്രത്യേക തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന കിലോക്ക് ഒരു ലക്ഷത്തോളം രൂപ വില വരുന്ന ജൈവ തേയിലയാണ് സുല്‍ത്താന്‍ കുടിക്കുന്നത് എന്നതും അദ്ദേഹത്തിനു മാത്രമായി ലോകത്തെ ഏറ്റവും മികച്ച ചുരുട്ട് ഉണ്ടാക്കുന്നതുമെല്ലാം ബ്രൂണെയെയും സുല്‍ത്താനെയും സംബന്ധിച്ച് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന വിസ്മയ സംഭവങ്ങളായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപായ ബോര്‍ണിയോയുടെ വടക്കുകിഴക്ക്, മൂന്നു വശം മലേഷ്യന്‍ സംസ്ഥാനമായ സറാവാകും ഒരുവശം ദക്ഷിണ ചൈന കടലിനാലും ചുറ്റപ്പെട്ടു കിടക്കുന്ന കൊച്ചു രാജ്യമാണ് ബ്രുണെ. നമ്മുടെ കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടിച്ചേര്‍ന്നാല്‍ ബ്രൂണെയേക്കാള്‍ വലുതാകും എന്നു പറഞ്ഞാല്‍ ഈ രാജ്യത്തിന്റെ വിസ്തൃതി എളുപ്പത്തില്‍ മനസിലാകും. എന്നാല്‍, ജനസംഖ്യയാകട്ടെ ഈ രണ്ടു ജില്ലകളുടെ പതിനാറിലൊന്നും. 5,795 ചതുരശ്ര കിലോമീറ്റാണ് വിസ്തീര്‍ണം. വെറും നാലേ കാല്‍ ലക്ഷം ജനങ്ങളാണ് ഈ മനോഹര തീരത്ത് ജീവിക്കുന്നത്. ബോര്‍ണിയോ ദ്വീപിന്റെ മുക്കാല്‍ ഭാഗവും ഇന്തോനേഷ്യയാണ്. പിന്നെ മലേഷ്യയുടെ ഒരു ഭാഗവും. ഈ ദ്വീപില്‍ ബ്രൂണെയുടെ പങ്ക് ഒരു ശതമാനം മാത്രം.

സമ്പത്തേറെയുള്ള രാജ്യത്ത് സന്തോഷത്തോടെയും സമാധാനത്തോടെയും ഈ ജനത കഴിയുന്നു. ദരിദ്രമായ മേഖലയില്‍ നിന്ന് ബ്രൂണെ സാമ്പത്തിക ശക്തിയായി മാറുന്നത് 1929ല്‍ എണ്ണ ഖനനം തുടങ്ങിയതോടെയാണ്. 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഭൂമിക്കടിയില്‍ നിന്ന് എണ്ണയും പ്രകൃതിവാതകവും നിര്‍ലോഭം ലഭിക്കുകയും 1984ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്തതോടെ ബ്രൂണെ ലോകത്തെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രാജ്യങ്ങളിലൊന്നായി.
അന്താരാഷ്ട്ര നാണയ നിധിയുടെ വിലയിരുത്തലുനസരിച്ച് ലോകത്തെ അഞ്ചാമത്തെ സമ്പന്ന രാജ്യം. മാനവ വികസന സൂചികയില്‍ ദക്ഷിണ പൂര്‍വ ഏഷ്യയില്‍ രണ്ടാം സ്ഥാനത്താണ് ബ്രൂണെ എന്ന വികസിത രാജ്യം. സിംഗപ്പൂര്‍ മാത്രമാണ് മുന്നില്‍. ലോകത്ത് കടം വാങ്ങാത്ത രണ്ടു രാജ്യങ്ങളിലൊന്ന്. (മറ്റൊന്ന് ലിബിയയായിരുന്നു). പൗരന്മാര്‍ നികുതികളൊന്നും നല്‍കേണ്ട. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും സര്‍ക്കാര്‍ നല്‍കുന്നു. വിദ്യഭ്യാസവും ചികിത്സയുമെല്ലാം സൗജന്യം. “വൃദ്ധര്‍ക” എന്ന പേരിലറിയപ്പെടുന്ന ജലഗ്രാമം. എത്രയോ വര്‍ഷം മുമ്പ് ഇവ നിലനിന്നിരുന്നെന്ന് ഗവേഷകര്‍ പറയുന്നു. ഏതായാലും ഈ ജല ജീവിതം ദേശീയ പൈതൃകത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കരയില്‍ നിന്ന് ജല ടാക്‌സികള്‍ ഈ ഗ്രാമങ്ങളിലേക്ക് നിരന്തരം സര്‍വീസ് നടത്തുന്നു.

ദൂരെ നിന്ന് നോക്കുമ്പോള്‍ തകരഷീറ്റുകളും മരപ്പലകയും കൊണ്ട് നിര്‍മിച്ച ദരിദ്ര ഭവനങ്ങളാണെന്ന് തോന്നുമെങ്കിലും എയര്‍കണ്ടീഷനും ഇന്റനെറ്റും സാറ്റലൈറ്റ് ടെലിവിഷനുമെല്ലാമായി ആര്‍ഭാട ഭവനങ്ങളാണ് ഇവയെല്ലാം. ശുദ്ധജലം കരയില്‍ നിന്ന് പൈപ്പിലൂടെ എത്തും. മാലിന്യശേഖരണത്തിനും സംസ്‌കരണത്തിനും വ്യവസ്ഥാപിതമായ സംവിധാനമുണ്ട്. മീന്‍ പിടുത്തക്കാരും കരകൗശല തൊഴിലാളികളും കച്ചവടക്കാരുമാണ് ഇവിടത്തെ പ്രധാന താമസക്കാര്‍. കരയിലത്തെിയാല്‍ ടാക്‌സികളും ബസുകളും പാതകളില്‍ അധികം കാണാനില്ല. അര ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള തലസ്ഥാന നഗരിയില്‍ ബസ് സര്‍വീസുകള്‍ രാത്രി എട്ടിന് അവസാനിക്കും. കടകളെല്ലാം പത്തു മണിയോടെ അടക്കും. എണ്ണയും പ്രകൃതി വാതകവും മാത്രമല്ല, കാടും കടലും നദികളും മലയും നല്‍കി അനുഗ്രഹങ്ങള്‍ കോരിച്ചൊരിഞ്ഞിരിക്കുന്നു പ്രകൃതി. ആകെ ഭൂപ്രദേശത്തിന്റെ മുക്കാല്‍ ഭാഗവും കാടാണ്. 161 കിലോ മീറ്ററാണ് കടല്‍തീരം. കണ്ടല്‍ക്കാടും ചതുപ്പും കുറ്റിച്ചെടികളും സമൃദ്ധമായി അതിരിടുന്ന പുഴകളാണ് യഥാര്‍ഥത്തില്‍ ബ്രൂണെയുടെ ജീവനാഡി. നാലു ജില്ലകളാണ് ബ്രുണെയില്‍. ഏറ്റവും ചെറിയ ജില്ലയായ ബ്രൂണെ മുവാറയിലാണ് രാജ്യത്തെ പകുതിയിലേറെയും പേര്‍ വസിക്കുന്നത്. രണ്ടേമുക്കാല്‍ ലക്ഷത്തോളം പേര്‍. രാജ്യ തലസ്ഥാനമായ ബന്തര്‍ സെറി ബെഗവാനും ഈ വടക്കന്‍ ജില്ലയിലാണ്. ബെലൈറ്റാണ് ഏറ്റവും വലിയ ജില്ല. ജനസംഖ്യ 70,000ത്തോളം. ബ്രൂണെയുടെ എണ്ണവാതക വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത് ഇവിടെയാണ്.

കിഴക്കന്‍ ജില്ലയായ ടെംബുറോങില്‍ കൂടുതലും മലയും കാടുമായതിനാല്‍ ജനവാസം തീരെ കുറവാണ്. ഇവിടെയാണ് രാജ്യത്തെ ആദ്യത്തെ ദേശീയ ഉദ്യാനമായ ഉലു. ജില്ലയുടെ 40 ശതമാനവും (550 ചതുരശ്ര കി.മീ) കൈയടക്കിയ ഉഷ്ണമേഖലാ മഴക്കാടിനെയാണ് 1991ല്‍ സുല്‍ത്താന്‍ ദേശീയ ഉദ്യാനമായി പ്രഖ്യാപിച്ചത്. നമ്മുടെ സൈലന്റ് വാലിയെപ്പോലെ നൂറുകണക്കിന് അപൂര്‍വ ജീവജാലങ്ങളുടെയും സസ്യങ്ങളുടെയും ആവാസകേന്ദ്രം.

കൂറ്റന്‍ മാളുകളും ഷോപ്പിംഗ് കേന്ദ്രങ്ങളും കുറവായതിനാല്‍ രാത്രി ചന്തയില്‍ നിന്നാണ് നഗരവാസികളില്‍ വലിയൊരു വിഭാഗവും പച്ചക്കറിയും പഴവര്‍ഗങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളുമെല്ലാം വാങ്ങുന്നത്. ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കുന്ന തുറന്ന ചന്തയില്‍ വ്യാപാരം നടത്തുന്നത് കുടുതലും സ്ത്രീകളാണ്. ചില കൗണ്ടറുകളില്‍ കുട്ടികള്‍ ഉള്‍പെടെ കുടുംബസമേതമാണ് കച്ചവടം. ചൂടോടെ കഴിക്കാന്‍ നാടന്‍ പലഹാരങ്ങള്‍ മുതല്‍ ചിക്കന്‍, ബീഫ്, മത്സ്യ വിഭവങ്ങളെല്ലാം നിരത്തിവെച്ചിരിക്കുന്നു. പഴംപൊരിയും നെയ്യപ്പവും ബോണ്ടയും അടയും റൊട്ടി പൊരിച്ചതുമെല്ലാം അതിലുണ്ട്. എല്ലാം രുചികരം. വിലയും താരതമ്യേന കുറവ്. സ്വദേശികളും വിദേശികളുമെല്ലാമായി നല്ല തിരക്കാണ് രാത്രിച്ചന്തയില്‍. ബ്രുണെ ജനതയുടെ ലാളിത്യമാര്‍ന്ന ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ് ഈ ചന്തയില്‍ കാണാനാവുക. ഇസ്‌ലാമിക രാജ്യമായ ബ്രൂണെയില്‍ 78 ശതമാനവും മുസ്‌ലിംകളാണ്. ബ്രൂണെ ദാറുസ്സലാം എന്നാണ് രാജ്യത്തിന്റെ മുഴുവന്‍ പേര്. എട്ടു ശതമാനം ക്രിസ്ത്യാനികളും ഏഴു ശതമാനം ബുദ്ധ മതക്കാരുമാണ്. 2014 മുതല്‍ ശരീഅത്ത് നിയമമാണ് രാജ്യത്ത്. ആഢംബരവും ശില്‍പചാതുരിയും സമന്വയിക്കുന്ന നിരവധി പള്ളികള്‍ ബ്രൂണെയുടെ വിവിധ ഭാഗങ്ങളിലായി കാണാം. രാജാക്കന്മാര്‍ തങ്ങളുടെ നാമം ചരിത്രത്തില്‍ കോറിയിടുന്നത് സൗന്ദര്യവും പ്രൗഢിയുമൊഴുകുന്ന ആരാധനാലയങ്ങള്‍ നിര്‍മിച്ചാണെന്ന് തോന്നും.
ഏഷ്യ പസിഫിക് മേഖലയിലെ തന്നെ ഏറ്റവും മനോഹരമായ പള്ളിയാണ് നിലവിലെ സുല്‍ത്താന്റെ പിതാവും 28-ാമത്തെ സുല്‍ത്താനുമായ ഉമര്‍ അലി സൈഫുദ്ദീന്റെ പേരില്‍ നഗരത്തില്‍ സ്വര്‍ണ കുംഭവുമായി തലയുയര്‍ത്തി നില്‍ക്കുന്നത്. 1958ലാണ് നിര്‍മിച്ചതെങ്കിലും മുഗള്‍ ഇറ്റാലിയന്‍ ശില്‍പവിദ്യയുടെ മനോഹര സംഗമമായ ഈ പള്ളി വിശ്വാസികളെയും സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. 171 അടി ഉയരമുള്ള പള്ളി ബന്ദര്‍ സെറി ബിഗവാന്‍ നഗരത്തിന്റെ ഏതു ഭാഗത്തുനിന്നു നോക്കിയാലും കാണും. കൃത്രിമ തടാകത്തിന് മധ്യത്തില്‍ ശുദ്ധ സ്വര്‍ണത്തില്‍ തീര്‍ത്ത കൂംഭങ്ങളും മാര്‍ബിള്‍ തൂണുകളും മിനാരങ്ങളും ചുറചുറ്റും പുന്തോട്ടവും വൃക്ഷത്തണലുമെല്ലാമായി തീര്‍ത്തും വ്യത്യസ്ത ആവിഷ്‌കാരം തന്നെയാണ് ഈ ആരാധനാലയം. ഏറ്റവും വലിയ പള്ളി നിലവിലെ സുല്‍ത്താന്റെ കിരീടധാരണത്തിന്റെ 25-ാം വാര്‍ഷികത്തില്‍ പണിത കൈറോങ്് പള്ളിയാണ്. 1988ല്‍ നിര്‍മാണം തുടങ്ങിയ അത്യാഢംബര പള്ളി 1993ലാണ് പൂര്‍ത്തിയായത്. രാജ്യത്തിന്റെ 29-ാമത് സുല്‍ത്താനായതിനാല്‍ സ്വര്‍ണത്തില്‍ തീര്‍ത്ത 29 കുംഭങ്ങളാണ് ഈ പള്ളിയുടെ പ്രധാന സവിശേഷത.
1967ല്‍ 21-ാം വയസില്‍ ബ്രുണെയുടെ സുല്‍ത്താനായി അധികാരമേറ്റ ഹസനല്‍ ബോല്‍ക്കിയ്യയുടെ കുട്ടിക്കാലം മുതലുള്ള ചരിത്രവും രാജകീയ ശീലങ്ങളും ആചാരങ്ങളും ബ്രൂണെയുടെ വളര്‍ച്ചയുമെല്ലാം നേരില്‍ മനസിലാക്കണമെങ്കില്‍ തലസ്ഥാന നഗരത്തിലെ റോയല്‍ റിഗാലിയ എന്ന മ്യൂസിയം സന്ദര്‍ശിച്ചാല്‍ മതി. കിരീടധാരണ ചടങ്ങില്‍ സുല്‍ത്താന്‍ എഴുന്നള്ളിയ സ്വര്‍ണ രഥവും രാജ മുദ്രകളും അധികാര ചിഹ്നങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചുണ്ട്. രാജവംശത്തിന്റെ ചരിത്രവും സുല്‍ത്താന്റെ കുട്ടിക്കാലവും ചിത്രങ്ങളായി തൂങ്ങുന്നു.
എണ്ണ വിലയിടിവും സാമ്പത്തിക വളര്‍ച്ചയിലെ കിതപ്പും വിനോദസഞ്ചാരം ഉള്‍െപടെയുള്ള പുതിയ വരുമാന മാര്‍ഗങ്ങളിലേക്ക് നീങ്ങാന്‍ ബ്രൂണെയെ പ്രേരിപ്പിക്കുന്നുണ്ട്. പ്രകൃതി ഭംഗിയും ശാന്തതയും സമാധാനവും വൃത്തിയുമാണ് ബ്രൂണെ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുന്നോട്ടുവെക്കുന്നത്. സമ്പന്നരെ ലക്ഷ്യമിട്ട് ലോകത്തെ തന്നെ ഏറ്റവും മികച്ചവയെന്ന് പറയാവുന്ന കൂറ്റന്‍ ഹോട്ടലും സുല്‍ത്താന്‍ പണിതിട്ടുണ്ട്. സപ്ത നക്ഷത്ര സൗകര്യങ്ങളോടു കൂടിയ “ദ എമ്പയര്‍ ഹോട്ടല്‍ ആന്‍ഡ് കണ്‍ട്രി ക്ലബ്ബ്” ആര്‍ഭാടങ്ങളുടെ വിസ്മയക്കാഴ്ചയാണ്. 180 ഹെക്ടറിലാണ് 530 ലേറെ മുറികളുള്ള ഹോട്ടല്‍ വ്യാപിച്ചുകിടക്കുന്നത്. ഹോട്ടല്‍ വളപ്പിനകത്ത് മാത്രം 22 കി.മീറ്റര്‍ റോഡ്. രാജകീയ ഓഡിറ്റോറിയങ്ങളും തിയറ്ററും ഗോള്‍ഫ് കോഴ്‌സും ജിമ്മും സ്പായും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും ബീച്ചും ഉദ്യാനങ്ങളുമെല്ലാം ഏറ്റവും മുന്തിയ നിലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഹോട്ടല്‍ ലോബി മുതല്‍ കുളിമുറികളില്‍ വരെ സ്വര്‍ണസ്പര്‍ശം കാണാം.

11 ലക്ഷത്തോളം രൂപ ദിവസ വാടക വരുന്ന ലോകത്തെ തന്നെ ഏറ്റവും ആര്‍ഭാട സ്വീറ്റും കൊട്ടാര സദൃശ്യമായ ഈ കടല്‍ത്തീര ഹോട്ടലിലുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും ചാള്‍സ് രാജകുമാരനും ഇവിടെ താമസിച്ചിട്ടുണ്ട്. ഭരണാധികാരികളുടെ സമ്പത്തും ആഡംബരവും ഒരു ഭാഗത്തും പ്രജകളുടെ സംതൃപ്തമായ സാധാരണ ജീവിതം മറുഭാഗത്തും സമന്വയിക്കുന്ന ശാന്തസുന്ദരമായ നാടാണ് ബ്രൂണെയെന്ന് ചുരുക്കിപ്പറയാം.