Connect with us

Kerala

ആക്രമണം നടത്തി സിപിഎമ്മിനെ ഒതുക്കികളയാമെന്ന വ്യാമോഹം ആര്‍ എസ് എസിന് വേണ്ട: പിണറായി വിജയന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി എ.കെ.ജി ഭവനില്‍ സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ കയ്യേറ്റശ്രമത്തില്‍ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ആസ്ഥാനത്ത് കടന്നു കയറി ജനറല്‍ സെക്രട്ടറിയെ ആക്രമിച്ച് സി.പി.എമ്മിനെ ഒതുക്കിക്കളയാമെന്ന വ്യാമോഹം ആര്‍.എസ്.എസിനെ തിരിഞ്ഞ് കുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആര്‍.എസ്.എസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആക്രമണമാണ് ഡല്‍ഹി എ.കെ.ജി ഭവനില്‍ നടന്നത്. ഭീരുത്വമാണ്.തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: പാര്‍ട്ടി ആസ്ഥാനത്തു കടന്നു കയറി ജനറല്‍ സെക്രട്ടറിയെ ആക്രമിച്ചു സി പി ഐ എമ്മിനെ ഒതുക്കിക്കളയാം എന്ന വ്യാമോഹം ആര്‍ എസ് എസിനെ തിരിഞ്ഞു കുത്തും. ആര്‍ എസ് എസ് ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണമാണ് ഡല്‍ഹി എകെജി ഭവനില്‍ സഖാവ് സീതാറാം യെച്ചൂരിക്ക് നേരെ ഉണ്ടായത്. ഭീരുത്വത്തിന്റെ ചീറ്റലാണ് ഇത്തരം അതിക്രമങ്ങള്‍. ഫാസിസത്തിലേക്കു രാജ്യത്തെ നയിക്കാനുള്ള ആര്‍ എസ് എസ് ലക്ഷ്യത്തിനു തടസ്സം സി പി ഐ എം ആണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് രാജ്യവ്യാപകമായി നുണപ്രചാരണവും ഭീഷണിയും വെല്ലുവിളിയും പാര്‍ട്ടിക്കെതിരെ നടത്തുന്നത്. ഇതൊന്നും ഞങ്ങളെ തളര്‍ത്തില്ല. ജനാധിപത്യത്തിന്റെ ശവക്കുഴി തോണ്ടാനുള്ള ഈ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും, സമരം നയിക്കും.

ആര്‍ എസ് എസ് അജണ്ടയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പോലീസ് വഴിപ്പെട്ടതു കൊണ്ടാണ് ആക്രമണത്തിനൊരുമ്പെടാന്‍ സംഘപരിവാര്‍ ക്രിമിനലുകള്‍ക്ക് അവസരം ലഭിച്ചത്. സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നതിനാല്‍ ഏ.കെ.ജി. ഭവനുനേരെയും പ്രധാന നേതാക്കള്‍ക്കു നേരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കേരള പോലീസിന്റെ ഇന്റലിജന്‍സ് വിഭാഗം ഡല്‍ഹി പൊലിസ് കമ്മീഷണറെയും സെക്യൂരിറ്റി ചുമതലയുളള ജോയിന്റ് കമ്മീഷണറെയും ജൂണ്‍ 5നു തന്നെ അറിയിച്ചിരുന്നു. മാത്രമല്ല കേരളാഹൗസിനു നേരെ അടുത്ത ദിവസങ്ങളില്‍ തുടരെത്തുടരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റസിഡന്റ് കമ്മീഷണര്‍ ഡല്‍ഹി പൊലിസ് മേധാവികള്‍ക്ക് പ്രത്യേക പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹി പൊലിസ് ഇതെല്ലാം അവഗണിച്ചു. ആ സൗകര്യം ഉപയോഗിച്ചാണ് കേന്ദ്ര കമ്മിറ്റി ഓഫിസിലേക്കു സംഘ ക്രിമിനലുകള്‍ കടന്നു കയറിയതും ആര്‍ എസ് എസ് മുദ്രാവാക്യം മുഴക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ ആക്രമിക്കാന്‍ തുനിഞ്ഞതും. നേതൃത്വത്തെ തകര്‍ത്ത് പ്രസ്ഥാനത്തെ ഇല്ലാതാക്കാമെന്ന വ്യാമോഹവും കൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ക്ക് നേരെ വരേണ്ടതില്ല, ഇത്തരം അനേകം അതിക്രമങ്ങളെ ചെറുത്തും അതിജീവിച്ചുമാണ് ഈ പ്രസ്ഥാനം മുന്നേറിയത്. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും പൗര സ്വാതന്ത്ര്യത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരെ ഉയരുന്ന ഈ ഭീഷണിയും ആക്രമണവും ജനശക്തി കൊണ്ട് നേരിടാന്‍ സി പി ഐ എം നേതൃസ്ഥാനത്തുണ്ടാകും.

Latest