National
വോട്ടിംഗ് മെഷീൻ: തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രിം കോടതി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന് നോട്ടീസ് അയച്ചു. ബിഎസ്പി നേതാവ് മായാവതി, എഎപി നേതാവ് അരവിന്ദ് കെജരിവാള്‍, ഉത്തരാഖണ്ഢ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവര്‍ വോട്ടിംഗ് മെഷീന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ എംഎല്‍ ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി നടപടി. സിബിഐക്ക് നോട്ടീസ് അയക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി നിരാകരിച്ചു.
ഉത്തര്‍പ്രദേശില്‍ ബിജെപിക്കുണ്ടായ അവിശ്വസനീയ മുന്നേറ്റമാണ് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്ന ആലോചനയിലേക്ക് പാര്‍ട്ടികളെ നയിച്ചത്. ന്യൂനപക്ഷ പോക്കറ്റുകളില്‍ പോലും ബിജെപി നേടിയ വിജയം സംശയാസ്പദമാണെന്ന് വിവിധ പാര്‍ട്ടി നേതാക്കള്‍ ചൂണ്ടിക്കാട്ടിരുന്നു. ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്ന രൂപത്തില്‍ മെഷീന്‍ സെറ്റ് ചെയ്തുവെന്നാണ് മായാവതി ആരോപിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നഉം അ്വര്‍ വ്യക്തമാക്കിയിരുന്നു.