Connect with us

Kerala

അവയവദാന കച്ചവടം; സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു

Published

|

Last Updated

തിരുവനന്തപുരം: അവയവദാന കച്ചവടങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. ഈ മേഖലയിലെ കച്ചവടം തടയുമെന്നും ശരിയായ രീതിയിലുള്ള അവയവദാനത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയെ അറിയിച്ചു. പികെ ശശിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പാര്‍ലിമെന്റ് പാസാക്കിയ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ടും അതിന്റെ നിയമ ഭേദഗതികളുമാണ് മസ്തിഷ്‌ക മരണവും അവയവദാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള നിയമവ്യവസ്ഥകള്‍. ജീവിച്ചിരിക്കുമ്പോള്‍ ഒരു വ്യക്തി മസ്തിഷ്‌ക മരണാനന്തര അവയവദാനത്തിന് സമ്മതം നല്‍കിയിട്ടുണ്ടെങ്കിലും മരണശേഷം അടുത്ത ബന്ധുക്കളുടെ സമ്മതത്തോടുകൂടി മാത്രമേ അവയവദാനം സാധ്യമാകൂ. മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്് സര്‍ക്കാര്‍ നിയോഗിച്ച നാല് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘമാണ്. ആറ് മണിക്കൂര്‍ ഇടവിട്ടുള്ള രണ്ട് പരിശോധനകള്‍ക്ക് ശേഷമാണ് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുന്നത്.
എന്നാല്‍, മസ്തിഷ്‌കമരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് വരികയും അവയവദാനവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ ഉയര്‍ന്നുവരികയും ചെയ്ത പശ്ചാതലത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തില്‍ ഒരാള്‍ സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്നും രണ്ട് പേര്‍ അവയവമാറ്റം നടത്തുന്ന ആശുപത്രിക്ക് പുറത്തുനിന്നുള്ളവരായിരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ വ്യവസ്ഥയനുസരിച്ച് എല്ലാ അവയവമാറ്റ ആശുപത്രികളിലും എല്ലാ അവയവങ്ങളിന്‍മേലും വെയ്റ്റിംഗ് ലിസ്റ്റുണ്ടായിരിക്കണം. സ്വകാര്യ ആശുപത്രികളില്‍ നടക്കുന്ന അവയവമാറ്റത്തില്‍ ഒരു വൃക്ക ഡോണര്‍ ആശുപത്രിക്കും മറ്റൊന്ന് ആ സോണിലെ സര്‍ക്കാര്‍ ആശുപത്രിക്കുമാണ്. കരള്‍, ഹൃദയം എന്നിവയുടെ വിന്യാസം സ്വീകര്‍ത്താവിന്റെ ആരോഗ്യസ്ഥിതിയും അടിയന്തരസാഹചര്യവും കണക്കിലെടുത്ത് മാറിക്കൊണ്ടിരിക്കും. അവയവദാനം സംബന്ധിച്ച എല്ലാ പ്രവര്‍ത്തനവും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ആസ്ഥാനമായി രൂപവത്കരിച്ചിരിക്കുന്ന ഓതറൈസേഷന്‍ കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും. നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുമാത്രമേ അവയവമാറ്റം സാധ്യമാകൂ. ഇത്തരത്തില്‍ വ്യക്തമായ വ്യവസ്ഥകളും ഉത്തരവുകളും നിലവിലുള്ളതിനാല്‍ സ്വകാര്യ ആശുപത്രികള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ പൊതുജനങ്ങളുടെ അജ്ഞത മുതലെടുത്ത് അവയവ കച്ചവടം നടത്താനുള്ള സാധ്യതയില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് തീരദേശപരിപാലന അതോറിറ്റിയുടെ വെരിഫിക്കേഷന്‍ ഫീസ് ഒഴിവാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെ എം ഷാജിയുടെ സബ്മിഷന് മറുപടി നല്‍കി. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കീഴിലുള്ള കെട്ടിടങ്ങള്‍ക്ക് വെരിഫിക്കേഷന്‍ ഫീസ് ഒഴിവാക്കാമെന്ന് കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന തീരദേശ പരിപാലന അതോറിറ്റിയുടെ എണ്‍പത്തിയൊന്നാമത് യോഗത്തില്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നു. 500 ചതുരശ്രമീറ്ററിന് മുകളിലുള്ള വാസഗൃഹങ്ങള്‍ക്കും പത്ത് ലക്ഷത്തിന് മുകളില്‍ ചെലവു വരുന്ന പദ്ധതികള്‍ക്കുമാണ് പരിശോധന നടത്തി തീരമേഖലാ നിയമ പ്രകാരമുളള പാരിസ്ഥിതിക അനുമതി നല്‍കാന്‍ അതോറിറ്റി ഫീസ് ചുമത്തുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
മലയോര വികസനം ത്വരിതപ്പെടുത്തുന്നതിനായി യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് രൂപവത്കരിച്ച മലയോരവികസന ഏജന്‍സി പിരിച്ചുവിടാന്‍ തത്വത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഏജന്‍സിയുടെ പ്രവര്‍ത്തനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചത്. മലയോര മേഖലയില്‍ റോഡ്, തടയണ, ക്ഷീരവികസനം തുടങ്ങിയ പദ്ധതികള്‍ നിലവിലെ വകുപ്പുകളും ഏജന്‍സികളും മുഖേന നബാര്‍ഡ് സഹായത്തോടെ നടപ്പാക്കാനാണ് തീരുമാനം. കേന്ദ്ര ഫണ്ട് ലഭ്യമാക്കാനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കെ സി ജോസഫിന്റെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

 

Latest