Kerala
മലബാര്‍ സിമന്റ്‌സ് അഴിമതി: വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ കീഴടങ്ങിയ വ്യവസായി വിഎം രാധാകൃഷ്ണന് തൃശൂർ വിജിലൻസ് കോടതി ഉപാധികളൊടെ ജാമ്യം അനുവദിച്ചു. ഒരു മാസം പാലക്കാട് ജില്ലയിൽ പ്രവേശിക്കരുത്, ഒരു ലക്ഷം രൂപ കെട്ടിവെക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം.
പാലക്കാട് വിജിലന്‍സ് സംഘത്തിന് മുമ്പാകെ തിങ്കളാഴ്ച രാവിലെയാണ് രാധാകൃഷ്ണൻ കീഴടങ്ങിയത്. രാധാകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞയാഴ്ച ഹെെക്കോടതി തള്ളിയിരുന്നു.
മലബാര്‍ സിമന്റ്സിലേക്ക് ഫ്ളൈ ആഷ് ഇറക്കുമതി ചെയ്യുന്നതില്‍ 2.7 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. വിഎം രാധാകൃഷന്‍ മാനേജിങ് ഡയറക്ടറകറായ ആര്‍ക്ക് വുഡ് മെറ്റല്‍ കമ്പനിക്ക് വേണ്ടി ചട്ടവിരുദ്ധമായി കരാര്‍ നല്‍കുകായിരുന്നുവെന്നാണ് ആരോപണം. ഇടപാടുകളിലെ ക്രമക്കേടിനെ തുടര്‍ന്ന് 2012 മുതല്‍ 2015 വരെയുള്ള കാലയളവില്‍ കമ്പനിയുടെ ലാഭത്തില്‍ ഇടിവുണ്ടെയെന്നും ആരോപണം ഉയര്‍ന്നു.
മലബാര്‍ സിമന്റ്സ് മുന്‍ എംഡി എം സുന്ദരമൂര്‍ത്തി, ലീഗല്‍ ഓഫീസര്‍ പ്രകാശ് ജോസഫ്, ആര്‍ക്ക് വുഡ് മെറ്റല്‍ എംഡി വിഎം രാധാകൃഷ്ണന്‍ ,ആര്‍ക്ക് വുഡ് മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ് വടിവേലു എന്നിവരടക്കം ഏഴ് പ്രതികളാണ് കേസിലുള്ളത്. കേസില്‍ കമ്പനിയിലെ ലീഗല്‍ ഓഫിസറടക്കം അറസ്റ്റിലായിരുന്നു.