Kerala
കൊട്ടിയൂർ പീഡനം: അന്വേഷണം മറ്റൊരു വെെദികനിലേക്കും
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ അന്വേഷണം മറ്റൊരു വൈദികനിലേക്ക് കൂടി നീളുന്നു. അറസ്റ്റിലായ ഫാ. റോബിന് വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ വൈദികനിലേക്കാണ് അന്വേഷണം നീളുന്നത്. റോബിന് കാനഡയിലേക്ക് പോകാന്‍ ഇയാള്‍ ടിക്കറ്റ് ശരിപ്പെടുത്തിക്കൊടുത്തതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
കൊട്ടിയൂര്‍ കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്നത്. വയനാട് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാ. തോമസ് തേരക, സമിതി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവര്‍ വൈദികനെ സഹായിച്ചതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെ ശിശുക്ഷേമ സമിതിയില്‍ നിന്ന് പുറത്താക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നാല്‍ ഇവരെയും കേസില്‍ പ്രതിചേര്‍ക്കുമെന്ന് ഉറപ്പാണ്.
വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലെ സൂപ്രണ്ട് സിസ്റ്റര്‍ ഒഫിലി, മാനന്തവാടി ക്രിസ്തുദാസി മഠത്തിലെ സിസ്റ്റര്‍ ലിസ് മരിയ എന്നിവരെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്.