Connect with us

Articles

നന്മയുടെ വിത്തിടാന്‍ നമുക്ക് ഒരുമിക്കാം

Published

|

Last Updated

ഇന്ന് കേരളം മണ്ണിലേക്ക് ഇറങ്ങുകയാണ്; ഒറ്റ മനസ്സോടെ ഒരേ ലക്ഷ്യത്തോടെ. നവകേരളം സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഹരിത കേരളം മിഷന്‍ കേരളത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ദിനമാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓരോ വാര്‍ഡിലും ഒരു വികസന പ്രവര്‍ത്തനമെങ്കിലും ശുചിത്വം, ജല സംരക്ഷണം, കൃഷി വികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്ന് ആരംഭിക്കും. സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കും. കുട്ടികള്‍ മുതല്‍ സമൂഹത്തില്‍ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് ജനങ്ങളുടെ ആദരം ഏറ്റുവാങ്ങിയ വ്യക്തികള്‍ വരെ ഇന്ന് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ വിവിധ പ്രദേശങ്ങളിലായി അണിനിരക്കുന്നുണ്ട്.

പ്രകൃതി കനിഞ്ഞുനല്‍കിയ സമ്പത്ത് നമുക്കുണ്ട്. ദേശീയതലത്തില്‍ തന്നെ അഭിമാനിക്കാവുന്ന തരത്തില്‍ അതിജീവനശേഷിയും ഗുണമേന്മയുമുള്ള മനുഷ്യസമ്പത്തുണ്ട്. എന്നാല്‍, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും വര്‍ധിക്കുന്ന ഉപഭോഗ ആവശ്യങ്ങളും പ്രകൃതിയുടെയും മനുഷ്യജീവിതത്തിന്റെയും സമനില തെറ്റിക്കുന്നു. അവശേഷിക്കുന്ന പച്ചപ്പിന്റെ ഉറപ്പില്‍ കാലാവസ്ഥാ വ്യതിയാനം പോലെയുള്ള ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ നേരിടാനാകില്ല. കാര്‍ഷിക സംസ്‌കൃതിയുടെ ഗതകാല സമൃദ്ധിയുടെ സ്മരണയില്‍ മാത്രം ഒരു ജനതക്ക് മുന്നോട്ടുപോകാനാകില്ല. നേടിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനും കഴിയുകയെന്ന ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കണം.

ആ മഹായത്‌നത്തിന് നേതൃത്വം കൊടുക്കുകയെന്ന കടമയാണ് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുള്ള ഹരിത കേരളം മിഷന്‍ നിര്‍വഹിക്കുക. വരുംതലമുറകള്‍ക്ക് ഈ നാടിനെ അതിന്റെ എല്ലാ നന്മകളോടെയും കൈമാറണമെന്ന ബോധ്യത്തില്‍ നിന്നാണ് ഹരിതകേരളം മിഷന്‍ രൂപംകൊണ്ടത്. വായു മലിനീകരണവും ഖര-ജല മലിനീകരണവും നമ്മുടെ മണ്ണിനെയും വായുവിനെയും വിഷമയമാക്കുന്നു. നിയന്ത്രണാതീതമായ നിലയില്‍ രോഗാണുക്കളും പകര്‍ച്ചവ്യാധികളും കേരളത്തെയും കീഴടക്കുന്ന കാലം ഉണ്ടാകരുത്. അതുകൊണ്ടാണ് നാടിന്റെ പച്ചയും മണ്ണിന്റെ നന്മയും ജലത്തിന്റെയും വായുവിന്റെയും ശുദ്ധിയും വീണ്ടെടുക്കാന്‍ സാക്ഷരതാപ്രസ്ഥാനം പോലെ ഒരു ജനകീയ യജ്ഞം തന്നെ വേണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍, ലാഘവത്തോടെ നടപ്പാക്കാന്‍ പറ്റുന്ന പദ്ധതിയാണ് ഇതെന്ന ധാരണ സര്‍ക്കാറിനില്ല. ദീര്‍ഘനാളുകളിലെ തെറ്റായതും അശാസ്ത്രീയവുമായ പ്രകൃതിചൂഷണത്തിലൂടെ തകര്‍ന്ന പരിസ്ഥിതിയുടെ സമനില വീണ്ടെടുക്കണമെങ്കില്‍ വിപുലവും ദീര്‍ഘവീക്ഷണത്തോടു കൂടിയതുമായ ഇടപെടലുകള്‍ ആവശ്യമാണ്. നമ്മുടെ നാടിന്റെ ശക്തിയും ദൗര്‍ബല്യങ്ങളും എന്താണെന്ന് നല്ലവണ്ണം തിരിച്ചറിയണം. ആവശ്യങ്ങളുടെ മുന്‍ഗണന തീര്‍ച്ചപ്പെടുത്തണം.
മാലിന്യസംസ്‌കരണം, ജൈവകൃഷിയും വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയും വ്യാപിപ്പിക്കല്‍, കേരളത്തെ കീടനാശിനി വിമുക്തമാക്കല്‍, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കാനും വ്യാപ്തി വര്‍ധിപ്പിക്കാനും സാധിക്കല്‍ തുടങ്ങിയവയെല്ലാം ഇന്നത്തെ കേരള സമൂഹത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്. ഇവ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കാനും ഓരോ പ്രദേശത്തിനും ഉചിതമായ ഇടപെടല്‍ രീതികള്‍ വികസിപ്പിക്കാനും ആവശ്യമായ പിന്തുണ നല്‍കുന്ന ഒരു പിന്തുണാ സംവിധാനമായിട്ടായിരിക്കും ഹരിത കേരളം മിഷന്‍ പ്രവര്‍ത്തിക്കുക.

ഇന്ന് ഒട്ടേറെ സാങ്കേതിക സൗകര്യങ്ങള്‍ ദൈനംദിന ജീവിതത്തില്‍ കേരളീയര്‍ അനുഭവിക്കുന്നുണ്ട്. ജീവിതം സുഗമവും ആസ്വാദ്യകരവും ആക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ നമ്മള്‍ നല്ല താത്പര്യം കാണിക്കാറുണ്ട്. എന്നാല്‍, നമ്മുടെ ജീവിത ചുറ്റുപാടുകളില്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ സംസ്‌കരിക്കപ്പെടേണ്ടതുണ്ട് എന്ന ബോധ്യം സമൂഹത്തിനാകെ ഉണ്ടാകുന്നില്ല. തീര്‍ച്ചയായും അമിതവേഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരവത്കരണത്തിന്റെ കൂടി സൃഷ്ടിയാണ് ഗുരുതരമായ മലിനീകരണം. കേരളത്തില്‍ നഗരങ്ങളായി സെന്‍സസ് കണക്കാക്കുന്ന പ്രദേശങ്ങളെടുത്താല്‍ മൊത്തം ഭൂവിസ്തൃതിയുടെ 16 ശതമാനം മാത്രമേയുള്ളു. എന്നാല്‍, ജനങ്ങളുടെ 50 ശതമാനവും ജീവിക്കുന്നത് ഈ നഗരപ്രദേശങ്ങളിലാണ്. വ്യവസായ-വ്യാപാര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങള്‍ കൂടിയാണ് ഇവിടങ്ങള്‍ എന്നതിനാല്‍ പ്ലാസ്റ്റിക്, ഇ-മാലിന്യം, നിര്‍മാണ അവശിഷ്ടങ്ങള്‍ തുടങ്ങി സംസ്‌കരിക്കാന്‍ ബുദ്ധിമുട്ടുള്ള മാലിന്യങ്ങളുടെ കൂനകള്‍ നഗരകേന്ദ്രങ്ങളിലടക്കം കാണാം. ജൈവവും അജൈവവും മാലിന്യവും അപകടകാരിയായ മാലിന്യവും കൈകാര്യം ചെയ്യാനുള്ള ശാസ്ത്രീയമായ രീതികളില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടെങ്കില്‍ മാത്രമേ മലിനീകരണത്തിന്റെ വെല്ലുവിളിയെ നേരിടാനാകൂ.

കേരളത്തില്‍ നിരവധി തദ്ദേശഭരണ സ്ഥാപനങ്ങളും സംഘടനകളും ഈ മേഖലകളിലെല്ലാം വൈവിധ്യമാര്‍ന്ന പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഈ നല്ല അനുഭവങ്ങളില്‍ നിന്നെല്ലാം ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട്, തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയില്‍ സാമൂഹ്യ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ വൃത്തിയുള്ള നാടാക്കി കേരളത്തെ മാറ്റണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

വ്യക്തിശുചിത്വത്തെക്കുറിച്ച് ഒരുപാട് അഭിമാനിക്കുന്നവരാണ് കേരളീയര്‍. ഈ നല്ല ശീലം നമുക്ക് നല്‍കിയത് ജലസമൃദ്ധിയാല്‍ കേരളത്തെ അനുഗ്രഹിച്ച പ്രകൃതിയാണ്. കാര്‍ഷിക സംസ്‌കൃതി രൂപം കൊണ്ടതും ജലത്തിന്റെ കനിവില്‍ നിന്നുതന്നെയാണ്. എന്നാല്‍, ജലസ്രോതസ്സുകളുടെ വര്‍ധിച്ച മലിനീകരണവും ജലസ്രോതസ്സുകള്‍ നികത്തപ്പെടുന്നതും കുറയുന്ന മഴയും പെയ്‌തൊഴിയും മുമ്പേ കടലില്‍ ഒഴുകിച്ചേരുന്ന മഴവെള്ളവും നദികളിലെ മണല്‍വാരലും എല്ലാം ചേര്‍ന്നു ഭീതിദമായ അവസ്ഥയാണ് ഇന്ന് കേരളത്തിന്റെ ജലലഭ്യതയില്‍ കാണുന്നത്.

2030 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിനേക്കാള്‍ 64 ശതമാനം അധികജലം കേരളത്തിനു വേണ്ടിവരും. കുടിവെള്ളത്തിന് 29 ശതമാനത്തിന്റെയും ജലസേചനത്തില്‍ 81 ശതമാനത്തിന്റെയും അധികജല ആവശ്യമാണ് മൂന്നു ദശകം കഴിയുമ്പോള്‍ നമ്മള്‍ നേരിടാന്‍ പോകുന്നത്. ഇന്നത്തെ നിലയില്‍ എങ്ങനെയാണ് ഈ വെല്ലുവിളിയെ നേരിടുക? അടിയന്തിരമായി തന്നെ ജലസ്രോതസ്സുകളുടെ സംരക്ഷണവും മഴവെള്ള സംഭരണവും പോലുള്ള പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കേണ്ടതുണ്ട് എന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത്. നദികളുടെയും കനാലുകളുടെയും കുളങ്ങളുടെയും മലിനീകരണം ഉപയോഗ യോഗ്യമായ ജലത്തിന്റെ ലഭ്യതയെതന്നെ വലിയതോതില്‍ കുറച്ചിട്ടുണ്ട്. ഹരിതകേരളം മിഷന്റെ ഒരു പ്രധാന ഊന്നല്‍ കേരളത്തിലെ ജലസ്രോതസ്സുകളെ സംരക്ഷിച്ചുകൊണ്ടും ജലത്തിന്റെ ദുരുപയോഗം തടഞ്ഞുകൊണ്ടും മഴവെള്ള സംഭരണം പോലെയുള്ള ജലസംഭരണ മാര്‍ഗങ്ങള്‍ വ്യാപിപ്പിച്ചുകൊണ്ട് ഭാവിയില്‍ നാട് നേരിടാന്‍ പോകുന്ന ജലദൗര്‍ലഭ്യത്തെ എങ്ങനെ നേരിടാം എന്നതിലായിരിക്കും.

കൃഷിയില്‍ കേരളത്തിന് സംഭവിച്ച പിന്നോട്ടുപോക്കിന് ചരിത്രപരവും സാമൂഹികവുമായ നിരവധി കാരണങ്ങളുണ്ട്. നെല്ലും കപ്പയും പച്ചക്കറികളും സമൃദ്ധമായി വിളയിച്ച നാട്ടില്‍ പച്ചക്കറികള്‍ക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കാത്തിരിക്കുന്ന അവസ്ഥയെക്കുറിച്ച് നമ്മള്‍ ഖേദിക്കാറുണ്ട്. എന്നാല്‍, ഇപ്പോഴും കേരളത്തിലെ ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗമാളുകളും ജീവിതമാര്‍ഗത്തിനായി ആശ്രയിക്കുന്നത് കൃഷിയെയാണ്. സംസ്ഥാനത്തിന്റെ ജി ഡി പിയുടെ നാലിലൊന്ന് സംഭാവന ചെയ്യുന്നത് കൃഷിയും അനുബന്ധ മേഖലകളുമാണ്. ഒരു ഹെക്ടറില്‍നിന്നും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നതില്‍ (53,000 രൂപ) കേരളമാണ് മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നില്‍. നമ്മുടെ ഉല്‍പന്നങ്ങള്‍ക്ക് കമ്പോളത്തിലും കയറ്റുമതിയിലും ഗുണമേന്മയുള്ളത് എന്ന അംഗീകാരവുമുണ്ട്.

എന്നാല്‍, കൃഷി ചെയ്യുന്നതില്‍ ബഹുഭൂരിപക്ഷവും അഞ്ചുസെന്റിനും 25 സെന്റിനും ഇടയിലുള്ളവരാണ്. അതിന്റെയര്‍ഥം നല്ല നിലയിലുള്ള പിന്തുണയില്ലെങ്കില്‍ കൃഷിയില്‍ തുടരാന്‍ ബുദ്ധിമുട്ടുന്നവരാണ് ഏറിയപങ്കും എന്നാണ്. കേരളത്തിന്റെ ഭക്ഷ്യസുരക്ഷ മുന്‍നിര്‍ത്തി തന്നെ ഭക്ഷ്യവിളകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ഘട്ടമാണിത്. വിഷമില്ലാത്ത പച്ചക്കറികള്‍ ലഭ്യമാക്കാന്‍ പറ്റുന്ന തരത്തില്‍ ജൈവപച്ചക്കറി വ്യാപിപ്പിക്കണം.നെല്ലിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കണം. ഇതിനെല്ലാം പറ്റുന്ന തരത്തില്‍ കൃഷിവികസനത്തിന് അനുഗുണമായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. കേരളത്തിലെ 70 ലക്ഷത്തിലധികം വരുന്ന വീടുകളില്‍ ഓരോ വീട്ടിലും കുറഞ്ഞത് ഒരു പച്ചക്കറിയെങ്കിലും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞാല്‍ സമൂഹത്തിനു വേണ്ടിയുള്ള മഹത്തായ കരുതലും സ്‌നേഹവുമായി അത് മാറും.

കേരളത്തിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനസമ്പത്തിന്റെ സംരക്ഷണം കാടിന്റെ മാത്രമല്ല, കാടിനെ ആശ്രയിച്ചു ജീവിക്കുന്ന മനുഷ്യരുടെ കൂടി സംരക്ഷണമാണ്. അതോടൊപ്പം പരിസ്ഥിതി സൗഹൃദപരമായ ഉത്തരവാദിത്ത ടൂറിസത്തിലേക്ക് നമ്മുടെ വിനോദസഞ്ചാര മേഖലയെ കൊണ്ടുവരേണ്ടതുണ്ട്.

ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാനതലം മുതല്‍ താഴേക്കു ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും മിഷനുകള്‍ രൂപവത്കരിച്ചാകും പ്രവര്‍ത്തിക്കുക. മിഷനുകളെ സഹായിക്കാന്‍ ബന്ധപ്പെട്ട മേഖലകളിലെ ഉദ്യോഗസ്ഥരും വിദഗ്ധരും ഉണ്ടാകും. താഴേത്തട്ടിലെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് ഓരോ പ്രദേശത്തിനും അനുയോജ്യമായ ഇടപെടല്‍ രീതികളാണ് വികസിപ്പിക്കേണ്ടത്. സംസ്ഥാനം കൈവരിക്കേണ്ട വികസന ലക്ഷ്യത്തിന് സര്‍ക്കാറും മിഷനും ചേര്‍ന്ന് രൂപം നല്‍കുമ്പോഴും ഇത് പ്രായോഗികമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ഈ രംഗത്ത് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും സഹായം ലഭ്യമാക്കുന്നതിന് മിഷന്‍ മുന്‍കൈയെടുക്കും. വകുപ്പുകള്‍ തമ്മിലും വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ തമ്മിലും ഒക്കെ ഉണ്ടാകേണ്ട ഫലപ്രദമായ ഏകോപനത്തിനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗിക്കേണ്ടതുണ്ട്.

ഹരിതകേരളം മിഷന്റെ വിജയം ഈ പദ്ധതി എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചാണ് നിര്‍ണയിക്കപ്പെടുക. പ്രകൃതിസംരക്ഷണം ജനങ്ങളുടെ മനോഭാവവും ജീവിതശൈലിയും കൂടിയായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള വിപുലമായ പ്രചാരണ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഹരിത കാമ്പസുകളായി മാറിയാല്‍ അത് വിദ്യാര്‍ഥികളുടെ മനോഭാവത്തില്‍ വരുത്തുന്ന സ്വാധീനം ചെറുതായിരിക്കില്ല. ഹരിതകേരളം മിഷന്റെ ഭാഗമായുള്ള പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ മുഖ്യപങ്കാണ് രണ്ടുലക്ഷത്തിലധികം വരുന്ന കുടുംബശ്രീ സംഘങ്ങളിലെ സഹോദരിമാര്‍ക്കുള്ളത്. പൂര്‍ണ അര്‍ത്ഥത്തില്‍ വികസനത്തിന്റെ വാഹകരായി സ്ത്രീകള്‍ മാറുന്നതിനുള്ള വഴി അങ്ങനെയൊരുക്കാനാകും. കേരളത്തില്‍ സംസ്ഥാനതലം മുതല്‍ പ്രദേശികതലം വരെ പ്രവര്‍ത്തിക്കുന്ന വിവിധ സാമൂഹിക സംഘടനകള്‍, സ്ഥാപനങ്ങള്‍ തുടങ്ങി മുഴുവന്‍ ആളുകള്‍ക്കും അര്‍ഥവത്തായ ഇടപെടല്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

സംസ്ഥാന സര്‍ക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും ജനകീയ കൂട്ടായ്മകളും സ്ഥാപനങ്ങളും തുടങ്ങി കേരളത്തിലെ ഓരോ കുടുംബത്തിലേക്കും വ്യക്തികളിലേക്കും വരെ എത്തുന്ന പ്രചാരണ-പ്രായോഗിക പ്രവര്‍ത്തനങ്ങളുടെ വിപുലമായ ശൃംഖല ഇതിനായി സൃഷ്ടിക്കണം. പ്രകൃതിയെ സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ് എന്നു വിശ്വസിക്കുന്ന പൗരബോധവും കര്‍മസന്നദ്ധതയുമുള്ള ജനങ്ങള്‍ക്ക് മാത്രമേ വരും തലമുറയെക്കുറിച്ച് കരുതലോടെ ചിന്തിക്കാനാവൂ. അത്തരമൊരു സമൂഹമായി നമുക്ക് മാറാം. നന്മയുടെ വിത്തിടാന്‍ ഇന്ന് നമുക്ക് ഒരുമിക്കാം.

കേരള മുഖ്യമന്ത്രി

Latest