Connect with us

Ongoing News

ജയലളിതയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം

Published

|

Last Updated

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം. രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

ജനപ്രീതിയും,വ്യക്തി പ്രഭാവവും, ദീര്‍ഘവീക്ഷണവും, കാര്യശേഷിയുമുള്ള നേതാവിനെയാണ് നഷ്ടമായെതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അനുശോചിച്ചു.

ജയലളിതയുടെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ വിടവുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജയലളിതയുടെ ജനങ്ങളുമായുള്ള ബന്ധം വളരെ വലുതായിരുന്നു. പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സ്ത്രീകളുടെയും ഉന്നമനത്തിന് ശ്രമിക്കുകയും ചെയ്ത നേതാവിനേയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി അനുശോചിച്ചു.

ആര്‍ക്കും കീഴടക്കാന്‍ പറ്റാത്ത സ്വന്തം ജീവിതംകൊണ്ട് പടവെട്ടിയായിരുന്നു ജയലളിത തന്റെ രോഗാവസ്ഥയോടും യുദ്ധം ചെയ്തതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി പറഞ്ഞു. അവരുടെ വിയോഗത്തില്‍ താന്‍ ഏറെ ദുഖിതരാണെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമാണ് എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കണ്ട നേതാവായിരുന്നു ജയലളിതയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുസ്മരിച്ചു.

വനിതകള്‍, കൃഷിക്കാര്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്കെല്ലാം അഭയ കേന്ദ്രമായിരുന്നു ജയലളിതയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തോട് സവിശേഷ മമതാബന്ധം പുലര്‍ത്തിയിരുന്ന അവര്‍ എന്നും തമിഴര്‍ക്കും മലയാളികള്‍ക്കുമിടയില്‍ സാഹോദര്യം നില നില്‍ക്കുന്നതിന് വേണ്ടി പരിശ്രമിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ, ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങി നിരവധിപ്പേര്‍ ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു.

Latest