Gulf
ഒമാനിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു
മസ്കത്ത്: മസ്‌കത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ബറകക്ക് സമീപമുണ്ടായ അപകടത്തില്‍ പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി വൈലത്തൂര്‍ പാറക്കോട് സ്വദേശി പൊട്ടച്ചോല അമീര്‍ (33), ഭാര്യാമാതാവ് വളാഞ്ചേരി കാവുംപുറം സ്വദേശിനി ജമീല (45) എന്നിവരാണ് മരിച്ചത്. അമീറിന്റെ മക്കളായ ദില്‍ഹ സാബി (എട്ട്) ഫാത്തിമ ജിഫ്‌ന (രണ്ട്) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ അല്‍ ഖൂദ് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലാണ്.
വാഹനത്തിലുണ്ടായിരുന്ന അമീറിന്റെ ഭാര്യ, മകള്‍ ഫാത്തിമ സന എന്നിവരുടെ പരുക്ക് സാരമല്ല. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സീബില്‍ നിന്ന് നഖലിലെ ഹൈപര്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ആറംഗ കുടുംബം ബറക – നഖല്‍ റോഡില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മൃതദേഹങ്ങള്‍ റുസ്താഖ് ആശുപത്രി മോര്‍ച്ചറിയില്‍. അമീറിന്റെപിതാവ് മുഹമ്മദ് യു എ ഇയില്‍നിന്ന് ഒമാനിലെത്തിയിട്ടുണ്ട്. പത്ത് വര്‍ഷമായി ഒമാനിലുള്ള അമീര്‍ നേരത്തെ പച്ചക്കറി വിതരണ ജോലിയായിരുന്നു. മൂന്ന് മാസം മുമ്പാണ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. സീബില്‍ താമസിക്കുന്ന അമീര്‍ നഖ്‌ലിലേക്ക് കുടുംബ സമേതം യാത്ര തിരിച്ചതായിരുന്നു.